navbar1

HOME

Thursday, October 29, 2015

ചൂടുകൂടിയ 14 വര്‍ഷങ്ങള്‍


ചൂട് കൂടുകയാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. എന്നാല്‍ ഭൂമി ചുട്ടുപഴുക്കുന്നതിന്റെ കാരണമെന്താണ്? ഇതേക്കുറിച്ച് ചിന്തിക്കുകയാണ് ലോകം. പ്രശസ്ത അന്തരീക്ഷ-സമുദ്ര പഠന ഗവേഷണ സ്ഥാപനമായ നോവ (NOAA- National Oceanographic and Atmospheric Administration) ഏതാനും ദിവസംമുമ്പ് ഉയരുന്ന അന്തരീക്ഷ താപനില സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടു. കഴിഞ്ഞ 136 വര്‍ഷത്തിനിടെ ഏറ്റവും ചൂട് അനുഭവപ്പെട്ടത് 2015 സെപ്തംബറിലാണെന്നും ജനുവരിമുതല്‍ സെപ്തംബര്‍വരെയുള്ള ആഗോള ശരാശരി താപനില മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് വര്‍ധന രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
20-ാം നൂറ്റാണ്ടിന്റെ ശരാശരി അന്തരീക്ഷ ആഗോളതാപനില (15oc) യെക്കാള്‍ 0.9oc ന്റെ വര്‍ധനയാണ് സെപ്തംബറിലുണ്ടായത്. ജനുവരി, ഏപ്രില്‍ ഒഴികെ ഫെബ്രുവരി, മാര്‍ച്ച്, മേയ്, ജൂണ്‍, ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ അന്തരീക്ഷ താപനിലയില്‍ റെക്കോഡ് വര്‍ധന ഉണ്ടായി. സെപ്തംബറിലെ താപനിലയില്‍ പ്രതിദശകം 0.06oc എന്ന തോതിലാണ് വര്‍ധന. 2014ലെ 0.12oc വര്‍ധനവിന്റെ കണക്കാണ് ഈ വര്‍ഷം (2015) സെപ്തംബറിലെ താപനിലവര്‍ധന അപ്രസക്തമാകുന്നത്. കരയില്‍ മാത്രമല്ല, സമുദ്രോപരിതല താപനിലയിലും പ്രകടമായ വര്‍ധന ഉണ്ടായതിന്റെ ഫലമാണിത്. സെപ്തംബറില്‍ ആഗോള സമുദ്രതല താപനില കഴിഞ്ഞ നൂറ്റാണ്ടിന്റെ ശരാശരിയായ 16.2ocനെ അപേക്ഷിച്ച് 0.81ocന്റെ വര്‍ധന രേഖപ്പെടുത്തി (കഴിഞ്ഞവര്‍ഷത്തെക്കാള്‍ (2014) 0.07oc കൂടുതല്‍). 1997-98ല്‍ തീക്ഷ്ണമായ എല്‍നിനോ പ്രതിഭാസം ഉണ്ടായപ്പോള്‍ അനുഭവപ്പെട്ട ഉയര്‍ന്ന സമുദ്രഉപരിതല താപനിലയെക്കാളും 0.25oc ന്റെ വര്‍ധന.
2015 ജനുവരി-സെപ്തംബര്‍വരെ കര-കടല്‍ പ്രദേശങ്ങളിലെ താപനില കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് 0.85ീര ന്റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. പല സമുദ്രഭാഗങ്ങളും- കിഴക്കന്‍ മധ്യ പസഫിക്, ആര്‍ട്ടിക് സമുദ്രം, പടിഞ്ഞാറന്‍-വടക്കന്‍ അറ്റ്ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രം- താപനിലയില്‍ വര്‍ധന രേഖപ്പെടുത്തി. തെക്കേ അമേരിക്കയുടെ വടക്കന്‍ഭാഗങ്ങള്‍, മധ്യ-വടക്കു-കിഴക്ക് അമേരിക്ക, ആഫ്രിക്കയുടെ വടക്ക്-കിഴക്കന്‍ പ്രദേശങ്ങള്‍, മധ്യേഷ്യ, തെക്ക്-കിഴക്കന്‍ ഏഷ്യ, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ കരഭാഗത്ത് താപനില കുതിച്ചുയര്‍ന്നു.
ചൂടുകൂടിയ 14 വര്‍ഷങ്ങള്‍
കഴിഞ്ഞ നൂറ്റാണ്ടെടുത്താല്‍ ഏറ്റവും ചൂടേറിയ 14 വര്‍ഷങ്ങള്‍ 2000ശേഷമാണ് കാണപ്പെട്ടത്. 1850 മുതല്‍ ഇങ്ങോട്ടുള്ള താപനില സംബന്ധിച്ച കണക്ക് പരിശോധിച്ചാല്‍ 2014ലായിരുന്നു ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. ശരാശരിയില്‍നിന്ന് 0.69oc ന്റെ വര്‍ധന. 2015 ഈ റെക്കോഡ് തകര്‍ക്കുമെന്നാണ് കരുതുന്നത്. 2005ലും 2010ലും വര്‍ധന 0.65oc ആയിരുന്നു. ആഗോള താപനില ഉയരുന്നത് വാര്‍ത്തയല്ലാതായിരിക്കുന്നു. 2000ശേഷം അനുഭവപ്പെട്ട "ചൂടേറിയ വര്‍ഷങ്ങളുടെ' എണ്ണം സൂചിപ്പിക്കുന്നത് ഇതാണ്. വരും വര്‍ഷങ്ങള്‍ പോയവര്‍ഷങ്ങളുടെ റെക്കോഡ് തകര്‍ത്ത കാഴ്ചയാണ് കുറച്ചു വര്‍ഷങ്ങളായി കാണുന്നത്.
എല്‍-നിനോ മാത്രമല്ല
എല്‍-നിനോ വര്‍ഷങ്ങളില്‍ താരതമ്യേന പസഫിക് സമുദ്ര ഉപരിതല താപനില കൂടുതലാകും. എന്നാല്‍, അന്തരീക്ഷ താപനിലയില്‍ പൊതുവെ കാണപ്പെടുന്ന വര്‍ധന എല്‍-നിനോ പ്രതിഭാസത്തില്‍ ആരോപിക്കാനാവില്ല. കാരണം, എല്‍നിനോ ഇല്ലാത്ത വര്‍ഷങ്ങളിലും, ലാ-നിനാ വര്‍ഷങ്ങളിലും അന്തരീക്ഷ താപനിലയില്‍ പൊതുവേ വര്‍ധനവിനുള്ള പ്രവണതതന്നെയാണ് കാണപ്പെടുന്നത്. ഉദാഹരണത്തിന് 2013ല്‍ എല്‍-നിനോ ഇല്ലാതിരുന്നിട്ടുകൂടി, പ്രസ്തുതവര്‍ഷം 2011, 2012 വര്‍ഷങ്ങളെ അപേക്ഷിച്ച് ചൂടേറിയ വര്‍ഷമായി പരിഗണിക്കപ്പെട്ടു. അതുപോലെ, 2006, 2012 വര്‍ഷങ്ങളില്‍ ലാ-നിനാ ഉണ്ടായിട്ടുകൂടി ഇവ ചൂടേറിയ വര്‍ഷങ്ങളുടെ ഗണത്തില്‍ ഇടംപിടിച്ചു. അന്തരീക്ഷ താപനിലയിലെ വര്‍ധനവിന്റെ നിരക്ക് എല്ലാ വര്‍ഷവും ഒരേപോലെയല്ല കാണപ്പെടുന്നത്. എന്നിരിക്കിലും വര്‍ധനവിനുള്ള പ്രവണതയ്ക്കാണ് മുന്‍തൂക്കം. വര്‍ഷാവര്‍ഷം അന്തരീക്ഷ താപനിലയില്‍ അനുഭവപ്പെടുന്ന ഏറ്റക്കുറച്ചിലുകള്‍ക്കു കാരണം എല്‍-നിനോ, ലാ-നിനോ പ്രതിഭാസങ്ങള്‍, അഗ്നിപര്‍വത സ്ഫോടനങ്ങള്‍, സൗരമണ്ഡലത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ എന്നിവ കാരണമാകാം. എന്നാല്‍, താപനില വര്‍ധിച്ചുകൊണ്ടേയിരിക്കുന്നതിനുള്ള പ്രവണത ഇതുമൂലമാണെന്ന് പറയാനാകില്ല. ഈ പ്രതിഭാസങ്ങളൊന്നും ഇല്ലാത്തപ്പോഴും അന്തരീക്ഷ താപനില വര്‍ധിക്കുന്നതിനുള്ള പ്രവണത പ്രകടിപ്പിക്കുന്നു.
ഹരിത-ഗൃഹ വാതകങ്ങളും
അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ഹരിത-ഗൃഹ വാതകങ്ങളുടെ വന്‍തോതിലുള്ള വര്‍ധനയാണ് ആഗോള താപനില ഉയരുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യാവസായിക വിപ്ലവപൂര്‍വ കാലഘട്ടത്തില്‍ 270 പിപിഎം ഉണ്ടായിരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഇന്ന് 400 പിപിഎം എന്ന അളവിലെത്തിനില്‍ക്കുന്നു. ലോക കാലാവസ്ഥാ സംഘടനയുടെ ഏറ്റവും പുതിയ നിരീക്ഷണപ്രകാരം പ്രധാനപ്പെട്ട ഹരിത-ഗൃഹ വാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ് എന്നിവയുടെ അളവില്‍ വ്യാവസായിക വിപ്ലവപൂര്‍വ കാലഘട്ടത്തിനെ അപേക്ഷിച്ച് യഥാക്രമം 144%, 253%, 121% എന്നിങ്ങനെയുള്ള വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഹരിത-ഗൃഹ വാതകം Co2 ആണ്. ആകെ ഹരിത-ഗൃഹ വാതക ഉത്സര്‍ജനത്തില്‍ 65%വും കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ്. സിമന്റ് വ്യവസായം, ഫോസില്‍ ഇന്ധനജ്വലനം എന്നീ മേഖലകളില്‍നിന്നാണ് വന്‍തോതില്‍ Co2  അന്തരീക്ഷത്തിലേക്ക് എത്തുന്നത്. ഓരോവര്‍ഷവും അളവ് കൂടികൊണ്ടിരിക്കുന്നു. ഹരിത-ഗൃഹ വാതകങ്ങളുടെ വന്‍തോതിലുള്ള ഉത്സര്‍ജനഫലമായി അന്തരീക്ഷം ക്രമാതീതമായി ചൂടേറുന്നു. ഈ താപത്തിന്റെ 90 ശതമാനത്തിലേറെ ആഗിരണംചെയ്യുന്നത് സമുദ്രങ്ങളാണ്. ശക്തമായ എല്‍-നിനോ പ്രതിഭാസം ഉണ്ടാകുന്ന വര്‍ഷങ്ങളില്‍ സമുദ്രോപരിതലത്തിനു മുകളിലുള്ള അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്നു.
അവലംബം-deshabhimani-kilivathil

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...