navbar1

HOME

Monday, August 3, 2015

പുകയില എന്ന വില്ലന്‍...


പുകയില എന്ന വില്ലന്‍...



പുകയില  എന്ന വില്ലന്‍...ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിനിടയാക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് പുകയിലയുടെ ഉപയോഗമാണ്. നിക്കോട്ടിന്‍ എന്ന വിഷമുള്ള ആല്‍ക്കലോയ്ഡ് എല്ലാ ഭാഗത്തും പ്രത്യേകിച്ച് ഇല കളില്‍ ധാരാളമുള്ള സസ്യമാണ് പുകയില. സൊളാനേസി കുടുംബാംഗമായ പുകയിലുടെ ഉത്ഭവ ത്തെയും ചരിത്രത്തെയുംചുറ്റി അഭിപ്രായഭിന്നതകള്‍ ഉണ്ട്.
1550കളില്‍ ജീന്‍ നിക്കോട്ട് എന്ന ഫ്രഞ്ച് നയതന്ത്രജ്ഞനാണ് പോര്‍ച്ചുഗലില്‍നിന്നും പുകയിലയെ ആദ്യമായി യൂറോപ്യന്‍ രാജ്യങ്ങളിലേക്കെത്തിച്ചത്. ജീന്‍ നിക്കോട്ടുമായി ബന്ധ പ്പെടുത്തിയാണ് പുകയിലയ്ക്ക് നിക്കോട്ടിയാന ടബേക്കം (Nicotiana tabecum) എന്ന ശാസ്ത്രനാമം ലഭിച്ചത്. പൊസെല്‍റ്റ്, റീമാന്‍ (Posselt, Reimen) എന്നീ കെമിസ്റ്റുകളാണ് 1828ല്‍ നിക്കോട്ടിന്‍ എന്ന ഘടകത്തെ പുകയിലയില്‍നിന്ന് വേര്‍തിരിച്ചെടുത്തത്. 16-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ പുകയില കൊണ്ടുവന്നതോടെ താംബൂലത്തിന്റെ പ്രധാനഭാഗമായി അത് മാറി.
വിഷസസ്യങ്ങളുടെ കൂട്ടത്തിലാണ് ആയുര്‍വേദം പുകയിലയെപെടുത്തിയിരിക്കുന്നത്. കുറഞ്ഞ അളവിലുള്ള ഉപയോഗംപോലും മരണമോ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുകളോ ഉണ്ടാക്കുന്ന സസ്യങ്ങളാണ് വിഷസസ്യങ്ങള്‍. പുകയിലയില്‍ അപകടകാരികളായ പല ഘടകങ്ങളുമുണ്ട്. 8% വരെ നിക്കോട്ടിന്‍ ഉണങ്ങിയ ഇലകളില്‍ അടങ്ങിയിട്ടുണ്ട്.നിക്കോട്ടിമിന്‍, നിക്കോട്ടേലിന്‍, ഗ്ലൈക്കോസൈഡുകള്‍, കൊഴുപ്പ്, കാര്‍ബോണിക് അമ്ലം തുടങ്ങിയവയാണ് മറ്റ് ഘടകങ്ങള്‍. രണ്ടുമീറ്ററോളം ഉയര ത്തില്‍ വളരുന്ന പുകയിലച്ചെടിയുടെ ഇലകള്‍ വലുപ്പമുള്ളതും മധ്യഭാഗം വീതികൂടിയതും അഗ്രം വീതി കുറഞ്ഞതുമാണ്. പൂക്കള്‍ പിങ്ക് നിറത്തില്‍ കുലകളായി കാണുന്നു. വിത്ത് കിളിര്‍പ്പിച്ചാണ് വംശവര്‍ധന. ഇലകള്‍ മുറിച്ചെടുത്ത് തണലില്‍ തൂക്കിയോ പുകയേല്‍പ്പിച്ചോ ഉണക്കിയെടുത്ത് വിപണിയിലെത്തുന്നു. അമേരിക്കന്‍ ഐക്യനാടുകള്‍, ഇന്ത്യ, ചൈന, ജപ്പാന്‍, ഇറ്റലി, പോളണ്ട്, കനഡ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പുകയില കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടകം, മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, വടക്കന്‍ കേരളം തുടങ്ങിയ ഇടങ്ങളില്‍ പുകയില കൃഷിചെയ്യുന്നുണ്ട്. ക്ഷാരപത്ര, കലഞ്ജ, താമ്രകുടം തുടങ്ങിയ പേരുകളും പുകയിലയ്ക്കുണ്ട്. കാഞ്ഞിരവിഷത്തിന് പ്രത്യൗഷധമായി ഉപയോഗിക്കുക, വേദന കുറയ്ക്കുക തുടങ്ങിയ ഗുണങ്ങളുണ്ടെങ്കിലും നിക്കോട്ടിന്‍ വിഷബാധ അപകടകാരി ആയതിനാല്‍ അകത്തേക്ക് അധികം ഉപയോഗിക്കാറില്ല. പുകയിലക്കഷായം മികച്ച കീടനാശിനിയായി ഉപയോഗിക്കാം.
പുകയിലയിലെ വിഷവസ്തുക്കള്‍
പുകയിലപ്പുകയിലെ ഏകദേശം നാലായിരത്തോളം രാസവസ്തുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയില്‍ ഇരുന്നൂറിലധികം രാസവസ്തുക്കള്‍ വിവിധരോഗങ്ങള്‍ക്കിടയാക്കാറുണ്ട്. പൈറീന്‍, ഡൈബെന്‍സാക്രിഡൈന്‍, പൊളോണിയം, നാഫ്തൈലാമിന്‍ തുടങ്ങിയ അമ്പതോളം രാസവസ്തുക്കള്‍ അര്‍ബുദത്തിനിടയാക്കാറുണ്ട്.
ആസക്തി ഉണ്ടാക്കുന്ന നിക്കോട്ടിന്‍
പുകവലി തുടങ്ങിയാല്‍ കൂടുതല്‍ വലിക്കാനുള്ള ആസക്തി ഉണ്ടാക്കുന്ന പ്രധാന വില്ലന്‍ നിക്കോട്ടിനാണ്. ഒരു സിഗരറ്റ് വലിക്കുമ്പോള്‍ത്തന്നെ ഏകദേശം രണ്ടു മില്ലിഗ്രാം നിക്കോട്ടിന്‍ രക്തത്തില്‍ കലരാറുണ്ട്. നിക്കോട്ടിന്‍ കലര്‍ന്ന രക്തം തലച്ചോറിലെത്തുന്നതോടെ "ഡോപമിന്‍' എന്ന രാസവസ്തു ഉല്‍പ്പാദിപ്പിക്കുകയും വലിക്കുന്ന ആള്‍ക്ക് "ആനന്ദം' ഉണ്ടാവുകയും ചെയ്യും. കൂടാതെ നിക്കോട്ടിന്റെ സാന്നിധ്യം മറ്റൊരു രാസവസ്തുവായ "നോര്‍അഡ്രീനാലിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനാല്‍ പുകവലിക്കുന്ന ആള്‍ക്ക് ഉണര്‍വും ഉത്സാഹവും താല്‍ക്കാലികമായി അനുഭവപ്പെടും. വീണ്ടും വീണ്ടും വലിക്കാനുള്ള താല്‍പ്പര്യം ഉണര്‍ത്തി നിക്കോട്ടിന്‍ പുകവലിക്കാരനെ മരണക്കെണിയിലേക്ക് വീഴ്ത്തുന്നു.
ഓക്സിജന് തടസ്സമായി കാര്‍ബണ്‍മോണോക്സൈഡ്
പുകയിലപ്പുകയിലെ പ്രധാന വാതകം കാര്‍ബണ്‍ മോണോക്സൈഡാണ്. രക്തത്തില്‍നിന്നും ഓക്സിജന്‍ ആഗിരണം ചെയ്യാന്‍ കോശങ്ങള്‍ക്കുള്ള കഴിവിനെ വലിയൊരളവുവരെ കാര്‍ബണ്‍ മോണോക്സൈഡ് ഇല്ലാതാക്കും. ഒപ്പം കാര്‍ബണ്‍മോണോക്സൈഡ് വളരെ വേഗത്തില്‍ ഹീമോഗ്ലോബിനുമായിച്ചേര്‍ന്ന് കാര്‍ബോക്സീ ഹീമോഗ്ലോബിന്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇങ്ങനെ ഓക്സിജന് ഹീമോഗ്ലോബിനുമായി ചേരാനുള്ള അവസരം കിട്ടാതെവരുന്നു. ഓക്സിജന്‍ കിട്ടാതെ കോശങ്ങളെല്ലാം മൃതപ്രായമാകും. കേന്ദ്ര നാഢീവ്യൂഹത്തെ ഈ അവസ്ഥ തകരാറിലാക്കാറുണ്ട്. ബെന്‍സോപൈറിന്‍, വിനൈല്‍ക്ലോറൈഡ്, ടാര്‍, അമോണിയ തുടങ്ങി ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്ന വിഷവസ്തുക്കളുടെ വലിയൊരു നിരതന്നെ പുകയിലപ്പുകയില്‍ അടങ്ങിയിട്ടുണ്ട്.
നിഷ്ക്രിയ പുകവലി കൂടുതല്‍ അപകടം
പുകവലിക്കുന്ന ആള്‍ പുറത്തേക്ക് വിടുന്ന പുക "പ്രധാന പുകയും' കത്തിക്കൊണ്ടിരിക്കുന്ന ബീഡി/സിഗററ്റിന്റെ അറ്റത്തുനിന്നും വരുന്ന പുകയെ പാര്‍ശ്വപുകയെന്നും പറയുന്നു. പുകവലിച്ചുകൊണ്ടിരിക്കുന്ന ആളുടെ സമീപത്തുള്ള ആളിന് രണ്ടുപുകയും ശ്വസിക്കേണ്ടിവരുന്നു. പ്രധാന പുകയിലുള്ളതിനേക്കാള്‍ അഞ്ചു മടങ്ങ് കാര്‍ബണ്‍ മോണോക്സൈഡ്,നാലു മടങ്ങ് ബെന്‍സോപൈറീന്‍, നിക്കോട്ടിന്‍, അമോണിയ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ പാര്‍ശ്വപുക ഏറെ അപകടകാരിയാണ്്.
പുകയിലയും അടയ്ക്കയും ചുണ്ണാമ്പും
അര്‍ബുദകാരികള്‍പുകയില, അടയ്ക്ക, ചുണ്ണാമ്പ് ഇവ പ്രത്യേകമായും കൂട്ടായും അര്‍ബുദകാരികളായോ അര്‍ബുദപ്രേരകങ്ങളായോ പ്രവര്‍ത്തിക്കാറുണ്ട്. മുറുക്കാനും പാന്‍മസാലയുമെല്ലാം ഈ ചേരുവകള്‍ക്കൊപ്പം സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത് വിവിധപേരുകളില്‍ വിപണിയില്‍ സജീവമാണ്. ഇവയെല്ലാം ഒരിക്കല്‍ ഉപയോഗിച്ചാല്‍ നിര്‍ത്താന്‍ പ്രയാസമുള്ളവയും അത്യന്തം അപകടകാരികളുമാണ്. പുകയിലയിലാണ് അര്‍ബുദത്തിന് കാരണമാകുന്ന നൈട്രോഡമിനുകളും ടാറും അടങ്ങിയിരിക്കുന്നത്. ചുണ്ണാമ്പ് ചേര്‍ക്കുമ്പോള്‍ ഉമിനീരിന്റെ ക്ഷാരസ്വഭാവം വര്‍ധിക്കുകയും പുകയിലയിലെ രാസവസ്തുക്കള്‍ എളുപ്പത്തില്‍ പുറത്തുവരാന്‍ സഹായിക്കുകയുംചെയ്യും. അടയ്ക്കയിലടങ്ങിയിരിക്കുന്ന ചില ആല്‍ക്കലോയ്ഡുകള്‍ അര്‍ബുദസഹായകമായി പ്രവര്‍ത്തിക്കുന്നു. വെറ്റിലയിലടങ്ങിയിരിക്കുന്ന കെരറ്റിനോയ്ഡുകള്‍ പുകയിലയില്‍നിന്ന് പുറത്തുവരുന്ന രാസവസ്തുക്കളെ കുറഞ്ഞ തോതില്‍ നിര്‍ജീവമാക്കാറുണ്ട്. വിപണിയില്‍ ലഭ്യമാകുന്ന പാന്‍മസാലയില്‍ പാന്‍ അഥവാ വെറ്റില ഇല്ല. അപകടകാരികളായ പുകയില, അടയ്ക്ക, ചുണ്ണാമ്പ് ഇവയാണ് മുഖ്യമായും അടങ്ങിയിരിക്കുക. നാക്കിനടിയിലും കവിളിനകത്തും തിരുകിവയ്ക്കുന്ന പുകയില വായിലെ ശ്ളേഷ്മസ്തരത്തിന് പാടുകള്‍, തടിപ്പുകള്‍ തുടങ്ങിയ മാറ്റങ്ങള്‍വരുത്തിയാണ് അര്‍ബുദത്തിനിടയാക്കുന്നത.് പുകയില ഉപയോഗിക്കുന്നവരില്‍ ഏറ്റവുമധികം കണ്ടുവരുന്നത് നാക്കിലെ അര്‍ബുദമാണ്. വായിലെ മറ്റ് ഭാഗത്തെ അപേക്ഷിച്ച് നാക്കിലെ അര്‍ബുദം കഴുത്തിലെ കഴലകളിലേക്ക് പെട്ടെന്ന് വ്യാപിക്കും. ഗ്ലാസ്തരികള്‍ പൊടിച്ചുചേര്‍ത്ത പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍ വായില്‍ ചെറുവ്രണങ്ങള്‍ രൂപപ്പെട്ട് പെട്ടെന്നുതന്നെ അര്‍ബുദത്തിനിടയാക്കാറുണ്ട്.
പുകയില ഉപയോഗമുണ്ടാകുന്ന രോഗങ്ങള്‍
പക്ഷാഘാതം, ഹൃദ്രോഗം, രക്താതിമര്‍ദം, രക്തക്കുഴലിലെ തടസ്സം, മസ്തിഷ്കരോഗങ്ങള്‍, ആന്തരാവയവങ്ങളില്‍ പ്രത്യേകിച്ച് ആമാശയത്തിലും കുടലിലും ഉണ്ടാകുന്ന വ്രണങ്ങള്‍. പുകയിലയുടെ ഉപയോഗംമൂലം വായ്, തൊണ്ട, ശബ്ദപേടകം, ശ്വാസകോശങ്ങള്‍, അന്നനാളം തുടങ്ങിയ ഭാഗങ്ങളില്‍ അര്‍ബുദം നേരിട്ടും ആമാശയം, ആഗ്നേയഗ്രന്ഥി, മൂത്രസഞ്ചി, വൃക്കകള്‍, സ്തനം, ഗര്‍ഭാശയഗളം ഇവകളില്‍ നേരിട്ടല്ലാതെയും അര്‍ബുദത്തിനിടയാക്കുന്നു. വിട്ടുമാറാത്ത ചുമ, ജലദോഷം, ആസ്ത്മ, പ്രതിരോധശേഷിക്കുറവ്, ശാരീരികവും മാനസികവുമായ വളര്‍ച്ചക്കുറവ് ഇവ പുകയില ഉപയോഗിക്കുന്ന കുട്ടികളില്‍ കാണുന്നു. ഗര്‍ഭിണികള്‍ പുകയില ഉപയോഗിക്കുമ്പോള്‍ ഗര്‍ഭം അലസുക, രക്തസ്രാവം, മാസംതികയാതെ പ്രസവം, ഗര്‍ഭസ്ഥശിശുവിന് വിവിധ വൈകല്യങ്ങള്‍ എന്നിവ ഉണ്ടാകും.
 അര്‍ബുദത്തിലേക്ക് നയിക്കുന്ന ലക്ഷണങ്ങള്‍


പുകയിലയുടെ നിരന്തര ഉപയോഗം വായ്ക്കകത്ത് തുടച്ചുകളയാന്‍ പറ്റാത്തരീതിയില്‍ വെളുത്ത പാടായി രൂപപ്പെടാറുണ്ട്. നിരപ്പായ ഉപരിതലവും വ്യക്തമായ വക്കുമുള്ള വെളുത്തപാടയായോ വ്രണങ്ങള്‍ ഉള്ളില്‍ കാണുന്ന വെളുത്തപാടയായോ ചുമപ്പുനിറത്തില്‍ ഉള്ളില്‍ വിള്ളലുകളുള്ള പാടയായോ, തടിപ്പായോ ഇവ കാണപ്പെടാറുണ്ട്. അര്‍ബുദത്തിലേക്ക് നയിക്കുന്ന ഒരവസ്ഥയാണിത്. ചുരുട്ട് തലതിരിച്ച് വലിച്ച് ശീലമാക്കിയവരില്‍ മേലണ്ണാക്കിലും ബീഡി വലിക്കുന്നവരില്‍ കീഴ്ച്ചുണ്ടിലും പുകയിലയോ പുകയിലച്ചാരമോ വായിലിട്ട് നടക്കുന്നവരില്‍ കീഴ്ത്താടിയിലും മുറുക്കാന്‍ ഉപയോഗിക്കുന്നവരില്‍ കവിളിലും ഇത്തരം പാടുകള്‍ കാണാറുണ്ട്. ഇവ ഒരിക്കലും അവഗണിക്കാതെ ഉടന്‍ ചികിത്സ തേടേണ്ടതാണ്. അടക്കയുടെ ഉപയോഗവും അപകടകരമായ ഒരവസ്ഥ സൃഷ്ടിക്കാറുണ്ട്. അരിക്കൊള്ളന്‍, അരിക്കസോണിക് ആസിഡ് തുടങ്ങിയ അടക്കയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ വായ് തുറക്കാനാകാത്തവിധത്തില്‍വായുടെ ചലനശേഷി നഷ്ടപ്പെടുത്താറുണ്ട്. എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ അഹസ്യമായ നീറ്റല്‍ അനുഭവപ്പെടുന്നു എന്നതാണ് ആദ്യ ലക്ഷണം. തുടര്‍ന്ന് വായ്ക്കുള്ളില്‍ ചെറിയ മുറിവുകളുണ്ടാകുന്നു. വായിലെ അര്‍ബുദം വരുന്നവരില്‍ 90 ശതമാനവും പുകവലിക്കുകയോ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നവരാണ്. ചുണ്ട്, നാക്ക്, കവിളുകള്‍, മോണ, തൊണ്ട, മേല്‍ത്താടി, കീഴ്ത്താടി, വായുടെ അടിഭാഗം എന്നീ അവയവങ്ങളിലാണ് വായിലെ അര്‍ബുദം കാണുക. ലിംഫ്വഴി പടര്‍ന്ന് കഴുത്ത്, ശ്വാസകോശങ്ങള്‍ തുടങ്ങിയ പല ഭാഗത്തും അര്‍ബുദം എത്താറുണ്ട്. വായില്‍ ഒരുഭാഗത്ത് വന്നാല്‍ വായിലെ മറ്റുഭാഗങ്ങളില്‍ വരുന്നതിനുപുറമേ 10 ശതമാനം രോഗികളിലും രണ്ടാമതൊരര്‍ബുദം വരുമെന്നൊരു പ്രത്യേകതയുമുണ്ട്. ഇത്രയേറെ അപകടകാരിയാണെന്നറിഞ്ഞിട്ടും പുകയിലയുംപുകയില ഉല്‍പ്പന്നങ്ങളായ ബീഡി, മുറുക്കാന്‍, തമ്പാക്ക്, സിഗററ്റ്, പാന്‍മസാല തുടങ്ങിയവ വീടുകളിലും കടകളിലും ഇന്നും സജീവമാണ്. പാന്‍മസാലയുടെ രുചിയും മണവുമുള്ള മിഠായികള്‍ കുട്ടികളെ ആകര്‍ഷിക്കാനായി വിപണികള്‍ കൈയടക്കാറുമുണ്ട്. ഇത് ഉപയോഗിക്കുന്ന കുട്ടികളില്‍ഭാവിയില്‍ പുകയിലയും പുകയില ഉല്‍പ്പന്നങ്ങളും ഉപയോഗിക്കാനുള്ള പ്രവണത കാണാറുണ്ട്. ഗൗരവമേറിയ ആരോഗ്യഭീഷണി ഉയര്‍ത്തുന്ന പുകയിലയെ ജീവിതത്തില്‍നിന്നുമാറ്റിനിര്‍ത്താന്‍ കര്‍ശനിരോധനത്തിനൊപ്പം പുകയിലവിരുദ്ധ പ്രചാരണങ്ങള്‍ സ്കൂള്‍തലത്തില്‍തന്നെതുടങ്ങേണ്ടതുമാണ്.
അവലംബം-ദേശാഭിമാനി കിളിവാതില്‍

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...