navbar1

HOME

Friday, July 31, 2015

ഏഴു വര്‍ഷത്തിനകം ജനസംഖ്യയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തുമെന്ന് യുഎന്‍.

ഏഴു വര്‍ഷത്തിനകം ജനസംഖ്യയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തുമെന്ന് യുഎന്‍.

    ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാ ആളുകളേയും കുറിച്ച് ഒരു പ്രത്യേക സമയത്തുള്ള വിവരങ്ങള്‍ അവരവരില്‍ നിന്നും ശേഖരിക്കുകയും അവ കൂട്ടിച്ചേര്‍ത്തു വിശകലനം ചെയ്യുന്നതുമായ പ്രവര്‍ത്തനമാണു് കാനേഷുമാരി. ഒരേസമയത്ത് എല്ലാവരില്‍ നിന്നും അവരവരെകുറിച്ചു് വിവരം ശേഖരിക്കുന്നതു് കാനേഷുമാരിയുടെ ഒരു പ്രത്യേകതയാണ്. സാധാരണയായി ഈ വാക്കു് ഒരു രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിനെക്കുറിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഉപദേശപ്രകാരം അഞ്ച് അല്ലെങ്കില്‍ പത്തുവര്‍ഷത്തിലൊരിക്കല്‍ കാനേഷുമാരി നടത്തേണ്ടതാണ്.
കാനേഷുമാരിയില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ ജനാധിപത്യപ്രക്രീയ(നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തിനിര്‍ണ്ണയം),ധനകാര്യാസൂത്രണം (നികുതിവരുമാനത്തില്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ളവിഹിതം നിശ്ചയിക്കല്‍) ഗവേഷണം, വ്യാവസായികാവശ്യങ്ങള്‍, പദ്ധതിനിര്‍വഹണം മുതലായവയ്ക്ക്‌ ഉപയോഗിക്കുന്നു. ജനസംഖ്യാകണക്കെടുപ്പ്‌ വളരെ അത്യാവശ്യമാണെങ്കിലും അവയുടെ പരമ്പരാഗതരീതികള്‍ വളരെ ചെലവേറിയതായിവരുന്നു. ജനങ്ങളുടെ രജിസ്റ്ററ് ഉപയോഗിച്ചുള്ള സെന്‍സസ്(നോര്‍വേ, സ്വീഡന്‍)'മൈക്രോ സെന്‍സസ്‌' അഥവാ 'സാമ്പിള്‍ സെന്‍സസ്‌' (ഫ്രാന്‍സ് , ജര്‍മ്മനി ) മുതലായ രാഷ്ട്രങ്ങളില്‍ പ്രചാരത്തിലുണ്ട്‌. ഇന്ത്യയിലും സാമ്പിള്‍ ഉപയോഗിച്ച് കാനേഷുമാരിയില്‍ ചില വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായിട്ടുണ്ട് (1981ൽ)
കാനേഷുമാരി എന്ന വാക്ക് പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണു വന്നത്. ഈ വാക്കിന്റെ വാച്യാര്‍ത്ഥം വീട്ടുനമ്പര്‍ എന്നു മാത്രമാണ്‌. പേര്‍ഷ്യന്‍ ഭാഷയില്‍ ഖനേ (Khaneh) എന്നാല്‍ വീട് എന്നാണര്‍ത്ഥം. ഷൊമാരേ (Shomareh) എന്നാല്‍ എണ്ണം എന്നര്‍ത്ഥം . പിന്നീട് ഈ രണ്ടു പദങ്ങളും യോജിച്ച് കാനേഷുമാരി എന്നായി.

കാനേഷുമാരി ഭാരതത്തിൽ

ഭാരതത്തില്‍ പുരാതന കാലം മുതലേ ജനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താന്‍ തുടങ്ങിയിരുന്നു. ബി. സി. മൂന്നാം നൂറ്റാണ്ടില്‍ മൗര്യചക്രവര്‍ത്തിയായിരുന്ന അശോകന്റെ ഭരണകാലത്തും ഗുപ്ത ഭരണകാലത്തും ഭാരതത്തില്‍ ജനസംഖ്യയുടെ കണക്കെടുപ്പുകള്‍ നടന്നിട്ടുണ്ട്. മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ കാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ 10 കോടി ജനങ്ങള്‍ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.
ബ്രിട്ടീഷ് ഇന്ത്യയില്‍ 1865 നും 1872 നും ഇടയ്ക്ക് പല പ്രദേശങ്ങളിലായി പല സമയങ്ങളില്‍ കാനേഷുമാരി നടന്നു. 1881 ല്‍ നടന്ന ആദ്യത്തെ ദശവത്സര കാനേഷുമാരിയുടെ വിവരങ്ങള്‍ 1885-87 കാലത്ത് പ്രസിദ്ധീകരിച്ച ഇമ്പീരിയല്‍ ഗസറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ആദ്യകാലത്ത് ജനസംഖ്യക്കൊപ്പം ജാതി, മതം തുടങ്ങിയ വിവരങ്ങള്‍ കൂടി ശേഖരിച്ചിരുന്നു. പിന്നീട് ആയൂര്‍ദൈര്‍ഘ്യം, ശിശുമരണം, മാതൃമരണം, സാക്ഷരത, ജനസാന്ദ്രത, സ്ത്രീ-പുരുഷ അനുപാതം തുടങ്ങിയ വിവരങ്ങളും കാനേഷുമാരിയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.
സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ കാനേഷുമാരി കണക്കെടുപ്പു് നടന്നത് 1951 ലാണ്. സാമ്പത്തിക വികസനത്തിനുതകുന്ന വിവരങ്ങള്‍ കൂടി ശേഖരിച്ചത് ഒരു പ്രത്യേകതയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവര വിഭാഗം നല്‍കിയ ശുപാര്‍ശകള്‍ പാലിച്ചു കൊണ്ടാണ് 1961 ലെ കാനേഷുമാരി നടന്നത്. ഇതിനു പുറമേ കുടുംബം, തൊഴില്‍, മതം, അന്യസ്ഥലത്ത് ജനിച്ചവരുടെ താമസത്തിന്റെ കാലയളവ് എന്നീ വിവരങ്ങളും കാനേഷുമാരി കണക്കില്‍ ചേര്‍ത്തിരുന്നു. ഈ കണക്കെടുപ്പിലാണ് യന്ത്ര സഹായത്തോടെയുള്ള പട്ടികപ്പെടുത്തല്‍ ആദ്യമായി നടന്നത്. 2001- ലേത് ഭാരതത്തിലെ 14 ാം കാനേഷുമാരിയാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആറാമത്തേതുമാണ്. 21 ാം നൂറ്റാണ്ടിലേയും 3 ാം സഹസ്രാബ്ദത്തിലേയും ആദ്യത്തെ കണക്കെടുപ്പും. ഇന്ത്യയിലെ 15-മത് സെന്‍സസ് ( കാനേഷുമാരി) ഏപ്രില്‍ 1, 2010 ന്‌ ആരംഭിച്ചു. ഇതിന്റെ, 2011 മാര്‍ച്ച് 31ന് പുറത്തുവിട്ട പ്രാഥമിക കണക്കു പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 121.02 കോടിയായി ഉയര്‍ന്നു. 18 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പുരുഷന്മാര്‍ 62.37 കോടി, സ്ത്രീകള്‍ 58.65 കോടിഎന്നതാണ് ഇപ്പോഴത്തെ നില. കേരളത്തില്‍ 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ ഉള്ളതായും പുതിയ കാനേഷുമാരി കണക്ക് അറിയിക്കുന്നു.ദേശീയ തലത്തില്‍ ഇത് 1000 പുരുഷന്മാര്‍ക്ക് 914 സ്ത്രീകള്‍ എന്ന നിലയിലാണ്.

ജനസാന്ദ്രത

ഭൂമിയിലെ ഒരു പ്രത്യേക പ്രദേശത്ത് വസിക്കുന്ന ജീവികളുടെ എണ്ണവും ആ പ്രദേശത്തിന്റെ വിസ്തീര്‍ണ്ണവും തമ്മിലുള്ള അനുപാതമാണ്‌ ജനസാന്ദ്രത. മനുഷ്യരുടെ ജനസാന്ദ്രതയാണ് സാധാരണ പരിശോധിക്കാറുള്ളത്. സാമൂഹികശാസ്ത്രജ്ഞന്മാരും പ്രകൃതിശാസ്ത്രജ്ഞന്മാരും ഇത് പരിശോധിക്കുന്നു. ജനസാന്ദ്രതയിലുള്ള ഏറ്റക്കുറച്ചിലുകള്‍ കണക്കാക്കിയാല്‍ ഒരു പ്രദേശത്തെ ജീവി വംശം നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികള്‍ മുന്‍കൂട്ടി അറിയാനും അവയെ നേരിടാനും കഴിയും.
ഓരോ വ്യത്യസ്ത ജീവികള്‍ക്കും ഒരു പ്രദേശത്തു തന്നെ വ്യത്യസ്ത തരം സാന്ദ്രതയായിരിക്കും ഉണ്ടായിരിക്കേണ്ടത്. ഉദാഹരണത്തിന് ഒരു വനത്തില്‍ കാണപ്പെടുന്ന സസ്യഭുക്കുകളുടെ സാന്ദ്രതയെക്കാളും വളരെ കുറവായിരിക്കും അവിടുത്തെ മാംസഭുക്കുകളുടെ സാന്ദ്രത.

ഇന്ത്യന്‍ ജനസംഖ്യ ഇങ്ങനെ വര്‍ധിച്ചാല്‍

    ഏഴു വര്‍ഷത്തിനകം ജനസംഖ്യയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തുമെന്ന് യുഎന്‍. മുമ്പ് കണക്കാക്കിയതിനേക്കാള്‍ ആറുവര്‍ഷം നേരത്തെയാണിത്. 2100 വരെ ഇന്ത്യ ഒന്നാമത് തുടരുമെന്ന് ഭാവി ജനസംഖ്യ സംബന്ധിച്ച പുറത്തുവിട്ട പുതിയ കണക്ക് പറയുന്നു.ഇന്ത്യ 2028 ല്‍ ചൈനയെ പിന്തള്ളുമെന്നാണ് 2013 ല്‍ യുഎന്‍ പുറത്തുവിട്ട കണക്കില്‍ ഉണ്ടായിരുന്നത്. നിലവില്‍ ചൈനയിലെ ജനസംഖ്യ 138 കോടിയും ഇന്ത്യയുടേത് 131 കോടിയുമാണ്. 2030ല്‍ ഇന്ത്യയിലേത് 130 കോടിയും 2050ല്‍ 170 കോടിയുമാകാം. എന്നാല്‍, 2030 വരെ ചൈനയുടെ ജനസംഖ്യ നിലവിലുള്ളതു പോലെ തുടരും. അതു കഴിഞ്ഞാല്‍ അവിടെ ജനസംഖ്യ കുറയും. ഇന്ത്യയുടെ ജനസംഖ്യ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ താഴോട്ടാകും.നിലവില്‍ 730 കോടിയാണ് ലോക ജനസംഖ്യ. 2030ല്‍ ഇത് 850 കോടിയാകും. 2050 ല്‍ 970 കോടിയും. 2100 ല്‍ 1120 കോടിയായി ഉയരും. 2015-2050 കാലയളവില്‍ ലോക ജനസംഖ്യ വളര്‍ച്ചയില്‍ പകുതിയും ഇന്ത്യയടക്കമുള്ള ഒമ്പതു രാജ്യങ്ങളിലായിരിക്കും. നൈജീരിയ, പാകിസ്ഥാന്‍, കോംഗോ, എത്യോപ്യ, താന്‍സാനിയ, യുഎസ്, ഇന്തോനേഷ്യ, ഉഗാണ്ട എന്നിവയാണ് പ്രധാനമായും ജനസംഖ്യ വര്‍ധനയുണ്ടാക്കുന്ന രാജ്യങ്ങള്‍.
    നിലവിലെ വളര്‍ച്ചാ നിരക്കനുസരിച്ച്‌ ഇന്‍ഡ്യയിലെ ജനസംഖ്യ 2045 ല്‍ 200 കോടിയിലെത്തും. ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ മറികടക്കാന്‍ ഇന്ത്യക്കിനി 2 വര്‍ഷം കൂടി മതിയെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ചൈനയിലെ ജനസംഖ്യ 135 കോടിയാണ്‌. 2016 പകുതിയോടെ ചൈനയെ മറികടന്ന്‌ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും.

കേന്ദ്ര സര്‍ക്കാരിന്റെ ബോധവത്ക്കരണ നടപടികളും ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന ആശയവും പരസ്യങ്ങളും ഒന്നും തന്നെ ഇന്ത്യന്‍ ജനതയെ ബാധിച്ചിട്ടില്ലെന്ന്‌ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ പഞ്ചവത്സര പദ്ധതിയില്‍ ഫാമിലി വെല്‍ഫയര്‍ ഡിപ്പാര്‍ട്ടുമെന്റു വഴി മുടക്കിയതും നടപ്പ്‌ പദ്ധതിയില്‍ മുടക്കുന്നതും ലക്ഷം കോടി രൂപയ്ക്ക്‌ മുകളിലാണ്‌. അതായത്‌ ഒരു വര്‍ഷം കുടുംബാസൂത്രണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാര്‍ മുടക്കുന്നത്‌ 20,000 കോടി രൂപ ! ഇത്രയധികം പണം മുടക്കി ബോധവത്ക്കരിച്ചിട്ടും ഇവിടത്തെ ജനസംഖ്യ കുറയുന്നില്ല. 1921 ലെ സെന്‍സസില്‍ മാത്രമാണ്‌ വളര്‍ച്ചാ നിരക്കില്‍ മൈനസ്‌ വന്നിട്ടുള്ളത്‌. 1911 ലെ 25.20 കോടിയില്‍ നിന്നും 1921 ല്‍ 25.13 കോടിയായി വളര്‍ച്ചാ നിരക്ക്‌ -.03 .(ഒന്നാം ലോക മഹായുദ്ധവും തുടര്‍ന്നുണ്ടായ പകര്‍ച്ച വ്യാധികളും ഭക്ഷ്യ ക്ഷാമവും കണക്കിലെടുക്കണം) തുടര്‍ന്നുണ്ടായ ഓരോ സെന്‍സസിലും വന്‍ വര്‍ദ്ധനവാണ്‌ കാണിക്കുന്നത്‌. 1971 ലാണ്‌ ഏറ്റവും വലിയ വര്‍ദ്ധനവ്‌ കാണിച്ചത്‌. 24.8 ശതമാനം. 1961 ലെ 43.92 കോടിയില്‍ നിന്നും 54.82 കോടിയായി. തുടര്‍ന്നുള്ള ഓരോ സെന്‍സസിലും വളര്‍ച്ചാ നിരക്കില്‍ ചെറിയ കുറവ്‌ കാണിച്ചെങ്കിലും ജനസംഖ്യയില്‍ വന്‍ വര്‍ദ്ധനവാണ്‌ കാണിക്കുന്നത്‌.

    ജനസംഖ്യ വര്‍ദ്ധിക്കുന്നതനുസരിച്ച്‌ മനുഷ്യന്റെ ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ഭൂമിയുടെ അളവ്‌ വര്‍ദ്ധിക്കുന്നില്ല. കണക്കു പ്രകാരമുള്ള ഇന്ത്യയുടെ വിസ്തീര്‍ണ്ണം 32,87263 ച. കി.മീറ്റര്‍ ആണ്‌. ഇതില്‍ ചൈനയും പാക്കിസ്ഥാനും കൈയ്യടക്കി വച്ചിരിക്കുന്നതും ശ്രീലങ്കയ്ക്ക്‌ ദാനം കൊടുത്തതും ഉള്‍പ്പെടുമോ എന്നറിയില്ല. ചൈനയുടെ ഭൂവിസ്തൃതി 95,96,960 ച. കി.മീറ്റര്‍ ആണ്‌. ഇന്ത്യക്ക്‌ 130 കോടി ഒരു പ്രശ്നമല്ല എങ്കില്‍ ഇന്ത്യയുടെ 2 ഇരണ്ടട്ടി വലിപ്പമുള്ള ചൈനയ്ക്ക്‌ വേണമെങ്കില്‍ 400 കോടി വരെ ആകാമായിരുന്നു. അവരതിന്‌ ശ്രമിച്ചില്ല എന്ന്‌ മാത്രമല്ല അവിടത്തെ ജനസംഖ്യ 100 കോടിയാകുന്നതിന്‌ മുമ്പേ തന്നെ ശക്തമായൊരു നിയമനിര്‍മ്മാണത്തിനും തയ്യാറായി. ജനസംഖ്യ വിസ്ഫോടനത്തെ തടയാന്‍ സാധിച്ചതിനൊപ്പം പുതുതലമുറയ്ക്ക്‌ വേണ്ടി ഇപ്പോള്‍ നിയമത്തില്‍ ഇളവ്‌ വരുത്താനും അവര്‍ക്ക്‌ സാധിച്ചു. ചൈന അവരുടെ വരുംതലമുറകള്‍ക്ക്‌ വേണ്ടി കരുതിയപ്പോള്‍ ഇന്ത്യ എന്താണ്‌ കരുതുന്നത്‌ ? ജനസംഖ്യ വര്‍ദ്ധിക്കുന്നതനുസരിച്ച്‌ വിലക്കയറ്റം വര്‍ദ്ധിക്കും, പ്രകൃതിയെ കൂടുതല്‍ കൂടുതല്‍ ചൂഷണം ചെയ്യേണ്ടിവരും. പരിസര മലിനീകരണം, വായു മലിനീകരണം തുടങ്ങിയ മലിനീകരണപ്രശ്നങ്ങള്‍ ഒരു കാലത്തും പരിഹരിക്കാന്‍ പറ്റില്ല. തൊഴിലില്ലായ്മ വര്‍ദ്ധിക്കും. അക്രമവും കൊള്ളയും വര്‍ദ്ധിക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ പ്രത്യേകിച്ചും, പ്രകൃതിയെ കൂടുതല്‍ ചൂഷണം ചെയ്യേണ്ടതിനാല്‍ കാലാവസ്ഥയില്‍ വന്‍ മാറ്റമുണ്ടാകും.

    ഇപ്പോള്‍ത്തന്നെ ഇത്‌ പ്രകടമാണ്‌. ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വന്‍ വിലകൊടുത്ത്‌ വാങ്ങേണ്ടി വരും. ഇന്ന്‌ അരിയും ഗോതമ്പും പഞ്ചസാരയുമൊക്കെ കയറ്റുമതി ചെയ്യുന്നുണ്ട്‌. രാജ്യത്ത്‌ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സമയത്ത്‌ ഇത്‌ കയറ്റുമതി ചെയ്യാന്‍ ജനങ്ങള്‍ സമ്മതിക്കുകയില്ല. 80% പെട്രോളിയം ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഇതിന്‌ വന്‍വില കൊടുക്കേണ്ടി വരും. ഇക്കാലയളവില്‍ വില കുറയുന്ന ഒരേ ഒരു സാധനമേ ഉണ്ടാകൂ. ഇന്ത്യന്‍ റുപ്പി. ഇതിന്റെ വില ഇപ്പോള്‍തന്നെ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്‌.

    ജനസംഖ്യ നിയന്ത്രിക്കുന്നതിനായി 1952 മുതല്‍ തന്നെ ഇന്ത്യ ശ്രമിക്കുന്നതാണ്‌. 52 ന്‌ ശേഷം മരണനിരക്ക്‌ കാര്യമായി കുറയ്ക്കാന്‍ സാധിച്ചെങ്കിലും ജനനനിരക്ക്‌ കുറയ്ക്കാന്‍ സാധിച്ചില്ല. ഇതിനെത്തുടര്‍ന്ന്‌ 1975 ല്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസ്സും ആണ്‍കുട്ടികളുടേത്‌ 21 വയസ്സുമായി നിജപ്പെടുത്തി. 1983 ല്‍ നിലവില്‍ വന്ന നാഷണല്‍ ഹെല്‍ത്ത്‌ പോളിസിയില്‍ പറയുന്നത്‌ 2000 ല്‍ ജനസംഖ്യാ നിരക്ക്‌ കുറയ്ക്കാന്‍ സാധിക്കും എന്നായിരുന്നു. (ഇതും സാധിച്ചില്ല അതായത്‌ ഭൂവിസ്തൃതിയുടെ 2.4% മാത്രമുള്ള ഇന്ത്യയില്‍ ലോക ജനസംഖ്യ യുടെ 17% ആണ്‌ വസിക്കുന്നത്‌.) ഇതിനെത്തുടര്‍ന്ന്‌ 2000 ല്‍ പ്രത്യേകമായി ആവിഷ്ക്കരിച്ചതാണ്‌ നാഷണല്‍ പോപ്പുലേഷന്‍ പോളിസി. ഇതിന്റെ ലക്ഷ്യങ്ങളില്‍ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, 14 വയസ്സുവരെ നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസം കൊടുക്കുക, ശിശുമരണ നിരക്ക്‌ 100 കുട്ടികള്‍ ജനിക്കുമ്പോള്‍ 30 എന്നാക്കി കുറയ്ക്കുക, അമ്മമാരുടെ മരണം ഒരുലക്ഷം പ്രസവങ്ങള്‍ നടക്കുമ്പോള്‍ 100 എന്നാക്കി കുറയ്ക്കുക, എല്ലാ ജനന മരണങ്ങളും, വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യുക, ചെറിയ കുടുംബം എന്ന സന്ദേശം വ്യാപിപ്പിക്കുക തുടങ്ങിയവ ഒക്കെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ ഇതില്‍ പറയുന്ന ഒരു ലക്ഷ്യത്തിലേക്ക്‌ എത്താനും സര്‍ക്കാരിന്‌ സാധിച്ചിട്ടില്ല.

    സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന്‌ വേണ്ടി നിയോഗിക്കപ്പെട്ട ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യര്‍ കമ്മീഷന്‍ കേരള സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്തത്‌ 2 കുട്ടികള്‍ മതി എന്നാണ്‌. ഇങ്ങനെ ഒരു നിയമ നിര്‍മ്മാണം നടത്തുന്നത്‌ മനുഷ്യാവകാശ ലംഘനം ആകുമെന്ന്‌ ചിലര്‍ അഭിപ്രായപ്പെടുന്നു. ഇവരുടേത്‌ സങ്കുചിത ചിന്താഗതിയാണ്‌. ഇക്കൂട്ടര്‍ ഇന്ത്യയെക്കുറിച്ചല്ല ചിന്തിക്കുന്നത്‌. ഈ രാജ്യം ഇല്ലെങ്കില്‍ ഇവിടെ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നും ഉണ്ടാകില്ലെന്ന്‌ എല്ലാവരും മനസ്സിലാക്കേണ്ടതാണ്‌. ഇക്കാര്യത്തില്‍ ഒരു നിയമ നിര്‍മ്മാണം കൂടിയേ തീരൂ.

സങ്കുചിത ജാതിമത ചിന്താഗതിക്കാരും ഇവിടുത്തെ നിരക്ഷരരായ ജനങ്ങളുമാണ്‌ ജനസംഖ്യ നിയന്ത്രിക്കാനാവാത്തതിന്റെ പ്രധാനകാരണം. സ്വാതന്ത്ര്യം കിട്ടി 68 വര്‍ഷം ആയിട്ടും 40 ശതമാനം ജനങ്ങളും നിരക്ഷരരാണ്‌. അറിവില്ലാത്ത ഒരു ജനത കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നത്‌ സ്വാഗതം ചെയ്യും. കുട്ടികളെ ദൈവം തരുന്നതാണ്‌ എന്ന അന്ധവിശ്വാസവും കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ കുടുംബത്തിന്റെ വരുമാനം കൂടുമെന്ന അബദ്ധധാരണയുമാണ്‌ ഇതിന്റെ പിന്നില്‍. ഈ അവസ്ഥ മാറണമെങ്കില്‍ ജനങ്ങള്‍ക്ക്‌ അറിവുണ്ടാകണം. അറിവുള്ള ജനതയ്ക്കേ മാറി ചിന്തിക്കാന്‍ കഴിയുകയുള്ളൂ. ഒന്നോ രണ്ടോ കുട്ടികളാണെങ്കില്‍ അവര്‍ക്കാവശ്യമായ ഭക്ഷണവും വസ്ത്രവും അടിസ്ഥാനപരമായ വിദ്യാഭ്യാസവും നല്‍കുന്നതിന്‌ രക്ഷിതാക്കള്‍ക്ക്‌ സാധിക്കും. കുട്ടികളുടെ എണ്ണം കുടുന്തോറും സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക്‌ ഇതിന്‌ ബുദ്ധിമുട്ട്‌ വരുന്നു. കേരളം പോലൊരു സംസ്ഥാനത്ത്‌ വിദ്യാഭ്യാസ ചെലവ്‌ ചിന്തിക്കുന്നതിനുമപ്പുറത്താണ്‌.
    വിദ്യാഭ്യാസവും ആരോഗ്യവുമുളള  ജനതയാണ് ഒരു രാജ്യത്തിന്റെ സ്വത്ത്.അനിയന്ത്രിതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യ പ്രകൃതി സംരക്ഷണത്തിന് വിലങ്ങുതടി ആവുമെന്നതിനാല്‍  നാം ഓരോരുത്തരും രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി ജാതി-മത അന്ധവിശ്വാസങ്ങളുടെ കെട്ടുകളില്‍നിന്നും
പുറത്തുചാടി ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന ആശയത്തിലേക്ക് തിരിച്ചുവന്ന്  രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭാവിക്കുംവേണ്ടി നാം ഒരോരുത്തരും ഒരുമിച്ച് കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതാണ്.

   


No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...