navbar1

HOME

Monday, July 27, 2015

കലാം വിടവാങ്ങി


കലാം വിടവാങ്ങി

സ്വപ്നം കാണാനും ആകാശത്തോളം പറന്ന് അവനേടിയെടുക്കാനും ജീവിതംകൊണ്ടും വാക്കുകൊണ്ടും ഇന്ത്യന്‍ യുവത്വത്തെ പ്രചോദിപ്പിച്ച ബഹിരാകാശ ശാസ്ത്രജ്ഞനും മുന്‍ രാഷ്ട്രപതിയുമായ എ പി ജെ അബ്ദുള്‍കലാം ഇനി അഗ്നിച്ചിറകുള്ള ഓര്‍മ. രാമേശ്വരത്തെ കടല്‍ത്തീരത്തുനിന്ന് ഇന്ത്യയുടെ മിസൈല്‍മാനായി വളര്‍ന്ന കലാം വിടവാങ്ങിയതും കര്‍മഭൂമിയില്‍. ഷില്ലോങ് ഐഐഎമ്മിലെ വിദ്യാര്‍ഥികളുമായി സംസാരിക്കുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്ക് ഹൃദയാഘാതത്തെതുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തൊട്ടടുത്ത ബഥനി ആശുപത്രിയിലെത്തിച്ചു. ഇവിടെവച്ച് മരണം സ്ഥിരീകരിച്ചു. 83 വയസ്സായിരുന്നു. രാജ്യത്തിന്റെ 11-ാംപ്രസിഡന്റായിരുന്നു ലോകം അംഗീകരിച്ച ശാസ്ത്രജ്ഞനായ കലാം. 2002 ജൂലൈ 25 മുതല്‍ 2007 ജൂലൈ 25 വരെയാണ് രാഷ്ട്രപതിയായിരുന്നത്.
ഗുവാഹത്തി സൈനിക ആശുപത്രിയില്‍ സൂക്ഷിക്കുന്ന മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ എത്തിക്കും. മേഘാലയ ഗവര്‍ണര്‍ വി ഷണ്‍മുഖനാഥന്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിധികള്‍, ഉയര്‍ന്ന സൈനികോദ്യോഗസ്ഥര്‍ എന്നിവര്‍ ഭൗതികശരീരത്തെ അനുഗമിക്കും. മുന്‍ രാഷ്ട്രപതിയോടുള്ള ആദരസൂചകമായി ഒരാഴ്ച ദുഃഖാചരണം ആചരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അറിയിച്ചു
ഇന്ത്യയുടെ "മിസൈല്‍മാനാ'യി അറിയപ്പെടുന്ന കലാം യുവാക്കളോടും കുട്ടികളോടും നിരന്തരം സംസാരിക്കാന്‍ ഇഷ്ടപ്പെട്ടു. അവരെ രാജ്യത്തിന്റെ ഭാവിയെ പ്രകാശമാനമാക്കുന്നതിനായി പ്രചോദിപ്പിക്കാനും അദ്ദേഹം മറന്നില്ല. അതിനായി രാജ്യത്തുടനീളം സഞ്ചരിച്ചു. പത്മഭൂഷണ്‍ (1981), പത്മവിഭൂഷണ്‍ (1990), പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന (1997) ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ തേടിയെത്തി.
അവുല്‍ പക്കീര്‍ ജയ്നുലാബിദീന്‍ അബ്ദുള്‍കലാം എന്നാണ് മുഴുവന്‍ പേര്. തമിഴ്നാട്ടിലെ രാമേശ്വരത്ത് ആഷ്യാമ്മ, ജയ്നുലാബിദീന്‍ മരക്കാര്‍ ദമ്പതികളുടെ മകനായി 1931 ഒക്ടോബര്‍ 15നാണ് ജനം. അവിവാഹിതനായിരുന്നു. രാമേശ്വരത്തെ ഒരു ചെറിയ സ്കൂളിലായിരുന്നു പഠനം. സ്കൂള്‍ ഫീസ് കൊടുക്കാന്‍ കാശുണ്ടായിരുന്നില്ല. കലാമിന്റെ പിതാവ് വള്ളങ്ങളുണ്ടാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് വാടകയ്ക്ക് നല്‍കുമായിരുന്നു. ആ തുകയാണ് ഫീസ് നല്‍കാന്‍ പ്രയോജനപ്പെട്ടത്. ഇടയ്ക്കിടെ ജ്യേഷ്ഠന്റെ മുറുക്കാന്‍ കടയിലും ചെലവഴിച്ചു.
തൃശിനാപ്പള്ളിയിലെ സെന്റ് ജോസഫ് കോളേജിലായിരുന്നു ഉന്നതവിദ്യാഭ്യാസം. പിന്നീട് സ്കോളര്‍ഷിപ്പോടെ മദ്രാസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ്ങില്‍നിന്ന് എയ്റോ എന്‍ജിനിയറിങ് പഠനം നടത്തി. തുടര്‍ന്ന് നാലുപതിറ്റാണ്ടോളം ശാസ്ത്രജ്ഞന്‍, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ), ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ബഹിരാകാശദൗത്യത്തിനും മിസൈല്‍ പദ്ധതിക്കും ചുക്കാന്‍ പിടിച്ചു. 1980ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ കൃത്രിമ ഉപഗ്രഹം "രോഹിണി' ശൂന്യാകാശത്തേക്ക് വിക്ഷേപിച്ചു.
ബഹിരാകാശ ഗവേഷണത്തില്‍ മുഴുകി 20 വര്‍ഷത്തോളം തിരുവനന്തപുരത്തുണ്ടായിരുന്ന അദ്ദേഹം, ഒരു മലയാളിയായിത്തന്നെ മാറി. ത്രിശൂല്‍, പൃഥ്വി, ആകാശ്, നാഗ്, അഗ്നി എന്നിങ്ങനെ മിസൈലുകള്‍ ഒന്നൊന്നായി കലാമിന്റെ സ്വപ്നത്തില്‍ യാഥാര്‍ഥ്യമായി. 1998ല്‍ പൊഖ്റാന്‍ ആണവപരീക്ഷണം സംഘടിപ്പിക്കുന്നതിലും പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവെന്ന നിലയില്‍ വലിയ പങ്കുവഹിച്ചു.
ബിജെപിയുടെ സ്ഥാനാര്‍ഥിയായാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിച്ചത്. ഇടതുപക്ഷ സ്ഥാനാര്‍ഥി ക്യാപ്റ്റന്‍ ലക്ഷ്മിയോട് മത്സരിച്ച് രാഷ്ട്രപതിഭവനിലെത്തി. അടിസ്ഥാനപരമായി രാഷ്ട്രീയക്കാരനല്ലാത്ത കലാം രാഷ്ട്രപതിയായിരിക്കെ എടുത്ത പല തീരുമാനങ്ങളും വിവാദമുയര്‍ത്തി. മോസ്കോ സന്ദര്‍ശനത്തിനിടെ ബിഹാറില്‍ രാഷ്ട്രപതിഭരണത്തിന് ഒപ്പുചാര്‍ത്തിയത് അതിലൊന്ന്. അമേരിക്കയുമായുള്ള ആണവക്കരാറിനെ കലാം തുടക്കംമുതല്‍ ശക്തമായി പിന്തുണച്ചു.
ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ മുന്‍നിരയില്‍ എത്തിക്കാന്‍ അദ്ദേഹം വിഷന്‍ 2020 എന്ന പേരില്‍ പദ്ധതി വിഭാവനംചെയ്തു. കേന്ദ്രമന്ത്രിയുടെ പദവിയോടുകൂടി കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍, സയന്റിഫിക് അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍, അണ്ണാ സര്‍വകാലശാലയിലെ ടെക്നോളജി ആന്‍ഡ് സൊസൈറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ വിഭാഗം പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രധാന പുസ്തകങ്ങള്‍: അഗ്നിച്ചിറകുകള്‍, മിഷന്‍ ഇന്ത്യ, ഇന്ത്യ 2020, എന്റെ യാത്രകള്‍, ഇന്‍സ്പയറിങ് തോട്ട്സ്, ലൂമിനസ് സ്പാര്‍ക്ക്സ്, ദ ലൈഫ് ഓഫ് ട്രീ. മുപ്പതോളം സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കി അദ്ദേഹത്തിന്റെ ശാസ്ത്രവൈഭവത്തെ ആദരിച്ചിട്ടുണ്ട്.



No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...