navbar1

HOME

Thursday, July 30, 2015

ഒരു ജനതയുടെ ജനിതക ഭൂപടം

ഒരു ജനതയുടെ ജനിതക ഭൂപടം ഒരു രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ജനിതക കോഡ് സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ഒരു ക്ലിക്കില്‍ ലഭിക്കുക! ഇത്തരമൊരു മുന്നേറ്റം കൈവരിച്ചിരിക്കുകയാണ് ഐസ്ലന്‍ഡിലെ ഡികോഡ് ജനറ്റിക്സിലെ ഗവേഷകര്‍. വിവരങ്ങള്‍ ആ വ്യക്തിയുടെ കുടുംബവൃക്ഷവുമായി ബന്ധപ്പെടുത്തിയാണ് ജനിതകരഹസ്യങ്ങളിലേക്ക് ഗവേഷകര്‍ വെളിച്ചംവീശിയത്. ഇതില്‍നിന്ന് രാജ്യത്ത് സ്തനാര്‍ബുദസാധ്യത കൂടുതലുള്ള സ്ത്രീകള്‍ ആരൊക്കെയെന്ന് കൃത്യമായി തിരിച്ചറിയാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ അവകാശവാദം. ജീവന്റെ ചുരുളുകളെന്ന് വിശേഷിപ്പിക്കുന്ന ഡിഎന്‍എ ഒരു തലമുറയില്‍നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറ്റംചെയ്യപ്പെടും. ഒരു കുഞ്ഞിന്റെയും മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ഡിഎന്‍എ രഹസ്യങ്ങള്‍ ചുരുള്‍നിവര്‍ത്താന്‍ കഴിയും. ഡി കോഡ് ജനറ്റിക്സ് ഗവേഷകര്‍ ഗവേഷണത്തിന്റെ ഭാഗമായി 10,000 പേരുടെ ജീനോം അനുക്രമനിര്‍ണയമാണ് നടത്തിയത്. ഇതിനെ കുടുംബവൃക്ഷവുമായി ബന്ധപ്പെടുത്തി. ഈ പ്രവചനാത്മക ജനിതകശാസ്ത്രത്തിലൂടെ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ജനിതകരഹസ്യങ്ങള്‍ പ്രവചിക്കാന്‍ കഴിയുമെന്നാണ് ഡി കോഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡോ. കാരി സ്റ്റെഫാന്‍സണ്‍ പറയുന്നത്. ബിആര്‍സിഎ (BRCA) ജീനില്‍ ഉണ്ടാവുന്ന ഉല്‍പ്പരിവര്‍ത്തനം സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ ജനിതകസാധ്യത കണക്കിലെടുത്ത് പ്രശസ്ത ഹോളിവുഡ് നടി ആന്‍ജലീന ജോളി സ്തനങ്ങള്‍ നീക്കംചെയ്തത് വലിയ വാര്‍ത്താപ്രാധാന്യം നേടിയത് അടുത്തകാലത്താണ്. ഡോ. സ്റ്റെഫാന്‍സണ്‍ പറയുന്നതനുസരിച്ച് പുതിയ ജനിതക ഡാറ്റാബേസ് ഉപയോഗപ്പെടുത്തി ഐസ്ലന്‍ഡില്‍ BRCA 2 ജീനില്‍ ഉല്‍പ്പരിവര്‍ത്തനസാധ്യത വഹിക്കുന്ന സ്ത്രീകളെ തിരിച്ചറിയാം. രോഗസാധ്യത നേരത്തെ മനസ്സിലാക്കി സ്തനങ്ങള്‍ നീക്കംചെയ്യുന്നതടക്കമുള്ള പ്രതിരോധമാര്‍ഗങ്ങള്‍ തേടുകയും ചെയ്യാം. ഇതിനുപുറമെ അല്‍ഷിമേഴ്സുമായി ബന്ധപ്പെട്ട പുതിയൊരു ജീനിനെയും തിരിച്ചറിഞ്ഞുകഴിഞ്ഞു ഡി കോഡ് ഗവേഷകര്‍. ഇംഗ്ലണ്ടിലെ 1,00,000 ജീനോംസ് പ്രോജക്ട് യുഎസിലെ പ്രിസിഷന്‍ ഇനീഷ്യേറ്റീവുമൊക്കെ ജനിതകവിവരങ്ങള്‍ ഉപയോഗപ്പെടുത്തി ജീനോമിക് മെഡിസിനില്‍ വിസ്മയങ്ങള്‍ വിരിയിക്കാനുള്ള ശ്രമത്തിലാണ്. ഭ്രൂണാവസ്ഥയില്‍ത്തന്നെ കുഞ്ഞിന്റെ "ജനിതക ജാതകം' എഴുതാന്‍സാധിക്കുന്ന നിലയിലേക്ക് വളര്‍ന്നുകഴിഞ്ഞു ജനിതക എന്‍ജിനിയറിങ്. ഭാവിയില്‍ എന്തൊക്കെ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്, അനന്തര തലമുറയില്‍ പ്രശ്നക്കാരാവാന്‍ സാധ്യതയുള്ള ജീനുകള്‍ എന്നിവയൊക്കെ കണ്ടെത്താന്‍കഴിയും. ജീന്‍ തകരാറുകളൊന്നും ഇല്ലാത്ത ഡിസൈനര്‍ ശിശുക്കളുടെ പിറവിയും ഇനി ഒരു ശാസ്ത്രകല്‍പ്പിത കഥയല്ല. എന്നാല്‍ ഈ ഗവേഷണം ഉയര്‍ത്തുന്ന ആശങ്ക ഒട്ടും ചെറുതല്ല. മാരകരോഗ കാരണമായേക്കാവുന്ന ജീന്‍ ഉല്‍പ്പരിവര്‍ത്തനത്തെക്കുറിച്ച് ആളുകള്‍ക്ക് നേരത്തെ മുന്നറിയിപ്പുനല്‍കി ജീവന്‍ രക്ഷിക്കുക എന്ന പ്രതീക്ഷയ്ക്കപ്പുറം നിരവധി ധാര്‍മിക നൈതിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഇത്തരം ഗവേഷണങ്ങള്‍. ഐസ്ലന്‍ഡ് ഗവേഷകരുടെ കൈവശമുള്ള ജനിതക ഡാറ്റാബേസ് ഇപ്പോള്‍ രഹസ്യമാണെങ്കിലും വൈദ്യശാസ്ത്രത്തില്‍ ഇത് ഉപയോഗപ്പെടുത്തുമ്പോള്‍ ഏറെ പ്രശ്നങ്ങളും വിവാദങ്ങളും തലപൊക്കുമെന്ന് തീര്‍ച്ച. സ്വന്തം ഡിഎന്‍എ രഹസ്യങ്ങള്‍ പഠനവിധേയമാക്കാനോ അതുസംബന്ധിച്ച വിവരങ്ങള്‍ അറിയാനോ ആഗ്രഹിക്കാത്ത ഒരു വ്യക്തിയുടെ ജനിതകരഹസ്യങ്ങള്‍ വെളിച്ചത്തുവന്നേക്കാം. ആ വ്യക്തി വഹിക്കുന്ന മാരകരോഗത്തിനു കാരണമായ ജീന്‍രഹസ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ജീവിതം ജീനുകള്‍ക്കുചുറ്റും കറങ്ങുന്ന, ജീനുകള്‍ സര്‍വാധിപതികളാവുന്ന കാലം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ജനിതക ഭൂപടത്തില്‍ ഒരു ജീന്‍ ഉല്‍പ്പരിവര്‍ത്തന സാധ്യതയുണ്ട് എന്നതുകൊണ്ടുമാത്രം രോഗം വരണമെന്നില്ല എന്നും ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ രോഗബാധിതമല്ലാത്ത അവയവങ്ങള്‍ രോഗത്തിന്റെ വിദൂരസാധ്യതയെ ഭയന്ന് നീക്കംചെയ്യുന്നതിലെ ധാര്‍മികതയും ചര്‍ച്ചാവിഷയമാണ്. ഒരു പ്രത്യേക രോഗസാധ്യതയുള്ള ജീന്‍ വഹിക്കുന്നതിന്റെ പേരില്‍ ജോലിയും ഇന്‍ഷുറന്‍സുമൊക്കെ നിഷേധിക്കപ്പെടുന്ന അവസ്ഥയും വന്നേക്കാമെന്നും എതിര്‍വാദമുയര്‍ത്തുന്നവര്‍ പറയുന്നു. കവിളില്‍നിന്നു ചുരണ്ടിയ കോശങ്ങളില്‍നിന്നോ രക്തകോശങ്ങളില്‍നിന്നോ ഒക്കെ ഒരാളുടെ ജീന്‍രഹസ്യങ്ങള്‍ ചുരുള്‍നിവര്‍ത്താന്‍കഴിയുന്ന ഇക്കാലത്ത് ജനിതക സ്വകാര്യതതന്നെ ഇല്ലാതായേക്കാം. ജീന്‍ മാനിയയും ജീന്‍ ഫോബിയയും തലപൊക്കും. ബയോ ഹാക്കിങ്പോലുള്ള ഭീഷണികള്‍ രാജ്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയായിത്തീരുകയും ചെയ്യും.

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...