navbar1

HOME

Thursday, July 30, 2015

കടുവ കാടിന്റെ കരുത്ത്


കടുവ കാടിന്റെ കരുത്ത്
നമ്മുടെ ദേശീയമൃഗമാണ് കടുവ. കടുവ അലറിയാല്‍ കാട് വളരുമെന്ന് ഒരു ചൊല്ലുതന്നെയുണ്ട്. കടുവയില്ലാത്ത കാടും കാടില്ലാത്ത കടുവയും നാടിനാപത്താണെന്ന് പറയാറുണ്ട്. കടുവയുടെ സംരക്ഷണം മനുഷ്യനുള്‍പ്പെടെയുള്ള ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് ഓര്‍മപ്പെടുത്താനാണ് ലോക കടുവദിനം ആചരിക്കുന്നത്.2010ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ നടന്ന ഉച്ചകോടിയാണ് ജൂലൈ 29 കടുവകളുടെ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. കടുവകള്‍ കാടിന്റെ കരുത്ത് എന്ന സന്ദേശം പ്രചരിപ്പിക്കലാണ് ദിനാചരണത്തിന്റെ ലക്ഷ്യം. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഫോര്‍ നാച്വര്‍ ആണ് കടുവാ ദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്.
ജൈവ വൈവിധ്യത്തിന്റെ സംരക്ഷകര്‍
കടുവകളുള്ള കാട് മികച്ച പരിസ്ഥിതി സംതുലനമുള്ള പ്രദേശമായിരിക്കും. കാട്ടില്‍ ആരോഗ്യമുള്ള കടുവകള്‍ ഉണ്ടാകണ മെങ്കില്‍ അവിടെ പുല്ല് തിന്നുന്ന ജീവികള്‍ ധാരാളം ഉണ്ടാകണം. എങ്കിലേ കടുവകള്‍ക്ക് ആവശ്യത്തിന് ഇര ലഭിക്കൂ. മാന്‍ പോലുള്ള സസ്യഭുക്കുകള്‍ ഉണ്ടാകണമെങ്കില്‍ ധാരാളം പച്ചപ്പ് വേണം. അത് ഉണ്ടാകണമെങ്കില്‍ അനുയോജ്യമായ കാലാവസ്ഥ വേണം. കാടിന്റെ സമ്പൂര്‍ണ ആരോഗ്യം കാത്തുരക്ഷിക്കുന്നതിന് കടുവകള്‍ കാരണമാകുന്നത് അതുകൊണ്ടാണ്. ധാരാളം കടുവകളുള്ള കാട് നശിക്കില്ല. ഭക്ഷണശ്രേണിയിലെ ഏറ്റവും മുകളിലുള്ള കടുവയുടെ അഭാവം താഴോട്ടുള്ള ഓരോ ശൃംഖലയെയും ബാധിക്കും. കാട്ടില്‍ സസ്യാഹാരം തിന്ന് വളരുന്ന ജീവികള്‍ പെറ്റുപെരുകും. ഇവ എണ്ണത്തില്‍ ക്രമാതീതമായി വളരുന്നതോടെ കാട്ടിലെ സസ്യലതാദികള്‍ മുഴുവന്‍ തിന്നുതീര്‍ക്കും. സസ്യങ്ങള്‍ ഇല്ലാതാകുന്നതോടെ കാട് വരള്‍ച്ച ബാധിച്ച് നശിക്കും. കാട് ഇല്ലാതാകുന്നതോടെ ജലലഭ്യത കുറഞ്ഞ് ആ പ്രദേശം വരണ്ടുണ ങ്ങും. ആവാസ വ്യവസ്ഥ അതോടെ തകിടം മറിയും.
ഒരു ലക്ഷത്തില്‍നിന്നും 3299 ലേക്ക്
1920
കളില്‍ ലോകത്താകമാനം ഒരു ലക്ഷത്തിലധികം കടുവകളുണ്ടായിരുന്നു. ഇന്നത് സ്വാഭാവിക ചുറ്റുപാടില്‍ മൂവായിരത്തി ഇരുനൂറിനടുത്താണ്. സ്വതന്ത്രമായ ചുറ്റുപാടില്‍ ഇന്നുള്ളതിനേക്കാള്‍ മൂന്നിരട്ടി കടുവകള്‍ അമേരിക്കയിലെ മൃഗശാലയിലുണ്ട്.പണ്ട് കാലത്ത് സമ്പന്നതയുടെ ലക്ഷണമായി കടുവകളെ ഓമനിച്ച് വളര്‍ത്തിയിരുന്നു. ഇന്ത്യയിലെ രാജാക്കന്മാര്‍ കടുവകളെ ഇണക്കി വളര്‍ത്തി. അവരില്‍ പലരുടെയും കളിക്കൂട്ടുകാരായിരുന്നു കടുവകള്‍. കാട്ടിലെ ജീവിതം അറിഞ്ഞ് വരുന്നതിന് മുമ്പ് അതായത് ഒരു മാസം പ്രായമുള്ളപ്പോഴാണ് കടുവക്കുട്ടികളെ എടുത്ത് വളര്‍ത്തിയിരുന്നത്. വലുതായാല്‍ പിന്നെ മനുഷ്യനുമായി ഇവ ഇണങ്ങില്ല.
ഇന്ത്യയില്‍ കടുവകള്‍ കൂടുന്നു 
ഒരു കാലത്ത് കടുവയുടെ നാട് എന്നാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്. വംശനാശം വലിയതോതില്‍ നേരിട്ടതോടെ ഇവയെ ദേശീയ മൃഗമാക്കി 1972ല്‍ കടുവവേട്ട ഇന്ത്യയില്‍ നിരോധിച്ചു. 1972ല്‍ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമം നിലവില്‍വന്നു. ഇന്ന് 18 സംസ്ഥാനങ്ങളിലായി 47 ടൈഗര്‍ റിസര്‍വുകളാണുള്ളത്. ഇത് ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 2.08 ശതമാനം പ്രദേശത്തായി വ്യാപിച്ച് കിടക്കുന്നു.2014ലെ വന്യമൃഗ സെന്‍സസ് പ്രകാരം ഇന്ത്യയിലെ കാടുകളില്‍ 2226 കടുവകള്‍ ഉണ്ട്. ഇത് 2010ലെ സെന്‍സസിനെ അപേക്ഷിച്ച് 30 ശതമാനം വര്‍ധന കാണിക്കുന്നു. അന്ന് ഇന്ത്യന്‍ കാടുകളില്‍ ഉണ്ടായിരുന്നത് 1706 കടുവകള്‍ മാത്രമായിരുന്നു. 2006ല്‍ ആകട്ടെ 1411 കടുവകളും.
വേഗത്തിന്റെ പര്യായം
പന്താറ ടൈഗ്രീസ് (Panthera tigris)എന്നാണ് കടുവയുടെ ശാസ്ത്രനാമം. പൂച്ച കുടുംബത്തിലെ(Felidae) ഏറ്റവും വലിയ അംഗം. റോമക്കാരാണ് കടുവയെ ടൈഗ്രീസ് എന്ന് ആദ്യമായി വിളിച്ചത്. അമ്പിന്റെ വേഗത്തെ സൂചിപ്പിക്കുന്ന ടൈഗ്രാ എന്ന പേര്‍ഷ്യന്‍ പദത്തില്‍നിന്നാണ് ടൈഗര്‍ ഉണ്ടായത്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ കടുവക്ക് കഴിയും. 1.5മീറ്റര്‍ മുതല്‍ 3മീറ്റര്‍ വരെ നീളം. 109 മുതല്‍ 350 കിലോഗ്രാംവരെ ശരീരഭാരവും ഇവയ്ക്കുണ്ട്.
കടുവകള്‍ പലതരം
പണ്ട് മുതല്‍ കടുവകള്‍ കാട്ടില്‍ വിഹരിച്ചിരുന്നു. മഞ്ഞ് മൂടിയ വടക്കേ ഏഷ്യതൊട്ട് ആര്‍ടിക് പ്രദേശങ്ങള്‍വരെ മാത്രമേ കടുവകള്‍ ഉണ്ടായിരുന്നുള്ളൂ. ക്രമേണ കാലാവസ്ഥ വ്യതിയാന ഫലമായി കടുവകള്‍ മറ്റിടങ്ങളിലേക്ക് നീങ്ങി. കടുവ ഇല്ലാത്ത പ്രമുഖ വനമേഖല ആഫ്രിക്കന്‍ കാടുകള്‍ മാത്രമാണ്. ഏതാണ്ട് 5000 വര്‍ഷംമുമ്പേ ഇന്ത്യന്‍ വനത്തില്‍ കടുവയുണ്ട്. സിന്ധുനദീതട സംസ്കാര കാലത്തുള്ള ഗുഹാചിത്രങ്ങളില്‍ കടുവയുടെ ചിത്രങ്ങളുണ്ട്.
ലോകത്ത് എട്ട് തരം കടുവകളുള്ളതായി കണക്കാക്കുന്നു. സൈബീരിയന്‍, ബംഗാള്‍, ചൈനീസ്, ഇന്തോചൈനീസ്, സുമാത്രന്‍, ജാവന്‍, ബാലിനിസ്, കാസ്പിയന്‍ എന്നിവയാണവ. ഇന്ത്യന്‍ കടുവകള്‍ ബംഗാള്‍ കടുവകള്‍ എന്നാണ് അറിയപ്പെടുന്നത്. ജാവന്‍, ബാലിനീസ്, കാസ്പിയന്‍ കടുവകള്‍ വംശനാശം നേരിട്ടുകഴിഞ്ഞു. മറ്റുള്ളവ വംശനാശത്തിന്റെ വക്കിലാണ്. ഇന്നുള്ളതില്‍ ഏറ്റവും വലുത് സൈബീരിയന്‍ കടുവയാണ്. ഇവയെ ഏഷ്യയുടെ തണുപ്പേറിയ വടക്ക് കിഴക്കന്‍ ഭാഗങ്ങളിലും സൈബീരിയയിലും കാണുന്നു. കടുത്ത വംശനാശഭീഷണി സൈബീരിയന്‍ കടുവകളും നേരിടുന്നുണ്ട്.
കടുവയും ടൈഗര്‍ ബാമും
ഔഷധ ആവശ്യങ്ങള്‍ക്കാണ് കടുവയുടെ എല്ല് പ്രധാനമായും ഉപയോഗിക്കുന്നത്. കിഴക്കന്‍ ചൈനയില്‍ കണ്ടുവരുന്ന ചൈനീസ് കടുവകളെ മരുന്ന് നിര്‍മാണത്തിനായി ചൈനക്കാര്‍ വന്‍ തോതില്‍ കൊന്നൊടുക്കി. ടൈഗര്‍ ബാം പോലുള്ള മരുന്നുകള്‍ പേര് സൂചിപ്പിക്കുംപോലെ കടുവയുടെ ശരീരാവശിഷ്ടങ്ങള്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഇത് കാരണം വളരെ കുറച്ച് ചൈനീസ് കടുവകളേ ഇന്ന് അവ ശേഷിക്കുന്നുള്ളൂ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കടുവകള്‍ ഒരു കാലത്ത് ചൈനയിലായിരുന്നു. 20 ലക്ഷത്തിലേറെ പഴക്കമുള്ള കടുവ ഫോസിലുകള്‍ ചൈനയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ കടുവ സങ്കേതങ്ങളും സാമ്പത്തിക മൂല്യവും
ലോകത്ത് കടുവകളുടെ 70 ശതമാനവും ഇപ്പോള്‍ ഇന്ത്യയിലാണ്. ഇന്ത്യയിലെ കടുവ സങ്കേതങ്ങളുടെ സാമ്പത്തിക നില വിലയിരുത്തല്‍ അടുത്തിടെ നട ത്തുകയുണ്ടായി. 47ഇന്ത്യന്‍ കടുവ സങ്കേതങ്ങളില്‍ പ്രധാനപ്പെട്ട ആറെണ്ണത്തെയാണ് പഠനത്തിന് തെര ഞ്ഞെടുത്തത്. സുന്ദര്‍ബന്‍ഡ്, പെരിയാര്‍, കോര്‍ബറ്റ്, കാന്‍വി, കാസിരംഗ, രണ്‍ത്ഥബോര്‍ എന്നീ കടുവാ സങ്കേതങ്ങളുടെ ആകെ മൂല്യം 1.5ലക്ഷം കോടി രൂപയാണ്. മൂല്യത്തിന്റെ കാര്യത്തില്‍ മനുഷ്യനെ തിന്നുന്ന കടുവകളുള്ള സുന്ദര്‍ബന്‍ഡ് ആണ് മുന്നില്‍. 65.850 കോടി രൂപ. പെരിയാര്‍ സങ്കേതത്തിന്റെ മൂല്യം 31.60 കോടിരൂപ. പക്ഷേ പ്രതിവര്‍ഷ വരുമാനം നോക്കുമ്പോള്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനം പെരിയാര്‍ കടുവാ സങ്കേതത്തിനാണ്. 1.760 കോടി രൂപയാണ് വാര്‍ഷിക വരുമാനം.


No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...