navbar1

HOME

Sunday, January 22, 2017

2016 ലെ നേട്ടങ്ങള്‍



ആറ്റോമികസംഖ്യ 113, 115, 117, 118 ഉള്ള പുതിയ മൂലകങ്ങള്‍ക്ക് പേരുകളും പ്രതീകങ്ങളുമായതോടെ ആവര്‍ത്തനപ്പട്ടികയുടെ ഏഴാംനിരവരെ വിടവുകളില്ലാതെ പൂര്‍ണമായത് 2016ല്‍


2004ല്‍ തുടങ്ങിയ ഗവേഷണങ്ങള്‍ വിജയിച്ചത് 2010ല്‍. 2015 ഡിസംബര്‍ 30ന് അംഗീകാരം. പേരുകളും പ്രതീകങ്ങളും 2016 ഡിസംബറില്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ പ്യുവര്‍ ആന്‍ഡ് അപ്ളൈഡ് കെമിസ്ട്രി (ഐയുപിഎസി) അംഗീകരിച്ചതോടെ സമ്പൂര്‍ണ അംഗീകാരം.
പ്രപഞ്ചത്തിലെ അടിസ്ഥാനബലങ്ങള്‍ നാലല്ല, അഞ്ചാണെന്ന് ഒരുസംഘം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയെന്ന വാര്‍ത്ത 2016ലാണ് പുറത്തുവന്നത്. ഗുരുത്വാകര്‍ഷണം, വിദ്യുത്കാന്തികത, ശക്ത-ക്ഷീണ ന്യൂക്ളിയര്‍ബലങ്ങള്‍ എന്നീ നാല് അടിസ്ഥാനബലങ്ങള്‍ നമുക്കറിയാം. ഹംഗറിയിലെ ശാസ്ത്രജ്ഞരാണ് അഞ്ചാമതൊരു ബലത്തിന്റെ സാന്നിധ്യം ചൂണ്ടിക്കാണിക്കുന്നത്. ഗവേഷണറിപ്പോര്‍ട്ട് നേച്വര്‍ സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.    2015ലാണ് ശാസ്ത്രജ്ഞര്‍ക്ക് പുതിയൊരു ബലത്തിന്റെ സാന്നിധ്യം തിരിച്ചറിയാനായത്. തുടര്‍പരീക്ഷണങ്ങള്‍ക്കുശേഷം 2016 മാര്‍ച്ച് അവസാനവാരമാണ് പരീക്ഷണഫലം പ്രസിദ്ധപ്പെടുത്തിയത്. കണ്ടുപിടിത്തം അംഗീകരിക്കപ്പെട്ടാല്‍ അത് ‘ഭൌതികശാസ്ത്രത്തില്‍ പുതിയൊരു വിപ്ളവത്തിനു നാന്ദികുറിക്കും.

ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയത് റെക്കോഡ്

നൂറ്റിമുപ്പതുകോടി വര്‍ഷം മുമ്പുണ്ടായ തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടിയെ 2016 സെപ്തംബര്‍ 14ന് ലൈഗോയിലെ പരീക്ഷണശാലയിലെ ഉപകരണങ്ങളില്‍ അനുഭവപ്പെടുകയും രേഖപ്പെടുത്തുകയും ചെയ്തപ്പോള്‍ അത് 2016ലെ മാത്രമല്ല; ഈ നൂറ്റാണ്ടിലെ വലിയ കണ്ടുപിടിത്തമായി മാറി.

ബംഗളൂരുവിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസില്‍ (ഐസിടിഎസ്) റീഡറും ഗുരുത്വതരംഗഗവേഷണത്തിനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ലൈഗോയുടെ ഭാഗവുമായ മലയാളി ശാസ്ത്രജ്ഞന്‍ അജിത് പരമേശ്വരന്റെ വാക്കുകള്‍ അതിന് അടിവരയിടുന്നു.
'പ്രപഞ്ചം ഉണ്ടായതുതന്നെ 1300 കോടി വര്‍ഷംമുമ്പ് ഉണ്ടായ മഹാവിസ്ഫോടനത്തിന്റെ ഫലമാണെന്നാണ് ശാസ്ത്രനിഗമനംഈ വിസ്ഫോടനംമൂലം ഉണ്ടായ ഗുരുത്വതരംഗങ്ങളെ രേഖപ്പെടുത്തുന്നതിലൂടെ പ്രപഞ്ചത്തിന്റെ ഒരു ആദ്യ ചിത്രം നമുക്കു ലഭിച്ചേക്കാം. ഇത്തരം അനന്തസാധ്യതകളിലേക്കാണ് പുതിയ കണ്ടെത്തല്‍ വാതില്‍ തുറന്നിടുന്നത്'-അദ്ദേഹം പറഞ്ഞു.ഐന്‍സ്റ്റീന്‍ 1915ല്‍ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഭാഗമായി പ്രവചിച്ച ഗുരുത്വതരംഗങ്ങളെ കണ്ടെത്തി എന്നതിനൊപ്പം പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള വാതായനമായി മാറുന്നു എന്നതും ഈ ഗവേഷണവിജയത്തെ നൂറ്റാണ്ടിന്റെ ഗവേഷണനേട്ടമാക്കുന്നു.

പുതിയ ദ്രവ്യാവസ്ഥ

ഖരം, ദ്രാവകം, വാതകം, പ്ളാസ്മ, ബോസ് ഐന്‍സ്റ്റൈന്‍ കണ്ടന്‍സേറ്റ്, ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്, ക്വാര്‍ക്ക് ഗ്ളവോണ്‍ പ്ളാസ്മ, റൈഡ്ബെര്‍ഗ് മാറ്റര്‍, ജാന്‍ടെല്ലര്‍മെറ്റല്‍ തുടങ്ങിയ ദ്രവ്യരൂപങ്ങളുടെ പട്ടികയിലേക്ക് പുതിയൊരു അതിഥികൂടി എത്തിയത് വിടപറയുന്ന വര്‍ഷം. ക്വാണ്ടം സ്പിന്‍ ലിക്വിഡ്

പുതിയ ദ്രവ്യാവസ്ഥയുടെ പേരാണ് ക്വാണ്ടം സ്പിന്‍ ലിക്വിഡ്കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഊര്‍ജതന്ത്രജ്ഞരടക്കമുള്ള ഗവേഷകര്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര ഗവേഷകസംഘമാണ് 40 വര്‍ഷം മുമ്പ് പ്രവചിക്കപ്പെട്ട ഈ ദ്രവ്യരൂപത്തിന്റെ സാന്നിധ്യം 2016ല്‍ സ്ഥിരീകരിച്ചത്.

ദൃശ്യപ്രപഞ്ചം ചെറുതാകുന്നു

ദൃശ്യപ്രപഞ്ചത്തിന്റെ വലുപ്പം നാം കരുതിയതിലും കുറവാണെന്നാണ് 2016ല്‍ പുതിയ കണ്ടെത്തല്‍. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്ളാങ്ക് സ്പേസ്ക്രാഫ്റ്റ് ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ച ശാസ്ത്രജ്ഞരാണ് വാര്‍ത്ത പുറത്തുവിട്ടത്. ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാര്‍ധം മുമ്പ് കരുതിയതിലും 0.7 ശതമാനം കുറവാണത്രെ. പുതിയ കണക്കുകൂട്ടലനുസരിച്ച് ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാര്‍ധം 45.34 ബില്യണ്‍ (4534 കോടി) പ്രകാശവര്‍ഷമാണ്. ഇതിനുമുമ്പുള്ള കണക്കുകൂട്ടലില്‍നിന്ന് 32 കോടി പ്രകാശവര്‍ഷം കുറവാണിത്. അങ്ങനെ വരുമ്പോള്‍ ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസം 90.68 ബില്യണ്‍ പ്രകാശവര്‍ഷമാണെന്ന് തിരുത്തിവായിക്കേണ്ടിവരും
സോളാര്‍ ഇംപള്‍സ്- ചരിത്രംകുറിച്ച ആകാശയാത്രമനുഷ്യചരിത്രത്തിലെ നിര്‍ണായക ദിനമായിരുന്നു 2016 ജൂലൈ 26. ആഗോള താപനത്തിന്റെയും കാലാവസ്ഥാ മാറ്റത്തിന്റെയും ഭീഷണിയില്‍ നില്‍ക്കുന്ന ലോകജനതയ്ക്ക് പ്രതീക്ഷയേകി  കൊച്ചുവിമാനം, 'സോളാര്‍ ഇംപള്‍സ്-2' സൌരോര്‍ജം മാത്രം ഉപയോഗിച്ച് ലോകംചുറ്റിയുള്ള യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയത് അന്നാണ്. അന്ന് സൂര്യന്‍ ഉദിച്ചുയരുംമുമ്പ് 'സോളാര്‍ ഇംപള്‍സ്-2' (എസ്ഐ-2) ചരിത്രംകുറിച്ച യാത്ര പൂര്‍ത്തിയാക്കി അബുദാബിയിലെ അല്‍ ബാറ്റിന്‍ എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തി. ഒരുവര്‍ഷംമുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 2015 മാര്‍ച്ച് ഒമ്പതിന്, ഇതേ വിമാനത്താവളത്തില്‍നിന്നാണ് എസ്ഐ-2 യാത്രപുറപ്പെട്ടത്.


മനുഷ്യഭ്രൂണത്തില്‍ ജനിതക എഡിറ്റിങ്

മനുഷ്യഭ്രൂണത്തില്‍ ജനിതക എഡിറ്റിങ് നടത്താന്‍ 2016ല്‍ അനുമതി. അമ്പരപ്പിക്കുന്ന സാധ്യതകള്‍ക്കൊപ്പം ആശങ്കകള്‍ക്കുകൂടി ഇട നല്‍കുന്ന ഗവേഷണത്തിന് അനുമതി നല്‍കിയത് ബ്രിട്ടനിലെ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റി (HFEA) ആണ്. ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിത്തുകോശ ഗവേഷകയായ കാത്തി നിയാകന്‍ ആണ് അനുമതി നേടിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മനുഷ്യഭ്രൂണത്തില്‍ ജനിതകമാറ്റം വരുത്തിയെന്ന ചൈനീസ് ഗവേഷകരുടെ വെളിപ്പെടുത്തലും ശാസ്ത്രലോകത്ത് ഏറെ ചര്‍ച്ചയായി.


മനുഷ്യഭ്രൂണത്തിന്റെ വികാസത്തിന്റെ ആദ്യഘട്ടത്തിലെ രഹസ്യങ്ങള്‍ ചുരുള്‍നിവര്‍ക്കുക എന്നതാണ് തന്റെ ഗവേഷണലക്ഷ്യമെന്ന് നിയാകന്‍ പറയുന്നു. ഒന്നുമുതല്‍ ഏഴുദിവസംവരെയുള്ള ഭ്രൂണവളര്‍ച്ച സൂക്ഷ്മമായി പഠിച്ച് ആരോഗ്യമുള്ള മനുഷ്യഭ്രൂണം എങ്ങനെ രൂപംകൊള്ളുന്നു എന്നു മനസ്സിലാക്കി ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്റെ വിജയസാധ്യത വര്‍ധിപ്പിക്കാന്‍കഴിയും. വന്ധ്യതാനിവാരണ ചികിത്സയായ ഐവിഎഫ് വിജയിക്കാതെവരുന്നുവെന്നും കൃത്യമായി മനസ്സിലാക്കാന്‍ ഈ ഗവേഷണത്തിലൂടെ കഴിയുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഇതിലൂടെ വന്ധ്യതാനിവാരണ ചികിത്സയുടെ വിജയസാധ്യത വര്‍ധിപ്പിക്കാന്‍കഴിയും.

രക്തത്തിലും ജനിതക എഡിറ്റിങ്
രക്തത്തിലും ജനിതക എഡിറ്റിങ്! രോഗചികിത്സയില്‍ നൂതനസാധ്യതകളിലൂടെ വിസ്മയങ്ങള്‍ വിരിയിക്കുകയാണ് ക്രിസ്പര്‍ ജീന്‍ എഡിറ്റിങ് സങ്കേതം (CRISPR/Cas9) ഗുരുതരമായ ശ്വാസകോശാര്‍ബുദം ബാധിച്ച രോഗിയിലാണ് 2016ല്‍ ചൈനീസ്ശാസ്ത്രജ്ഞര്‍ ജനിതക എഡിറ്റിങ് നടത്തിയ കോശങ്ങള്‍ സന്നിവേശിപ്പിച്ചത്. ശ്വാസകോശാര്‍ബുദ ചികിത്സയിലെ നൂതനസാധ്യതകള്‍ തേടുന്ന പരീക്ഷണത്തിന്റെ ഭാഗമായാണ് ചൈനയിലെ സിചുവാന്‍ യൂണിവേഴ്സിറ്റി ഗവേഷകര്‍ ഈ പരീക്ഷണം നടത്തിയത്. രോഗചികിത്സയില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്കു കാരണമാവുന്ന ഈ നേട്ടം ചൈനയും അമേരിക്കയും തമ്മില്‍ ബയോമെഡിക്കല്‍ രംഗത്ത് കടുത്ത മത്സരത്തിന് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. ക്രിസ്പര്‍ എന്ന വാക്ക് ചികിത്സാരംഗത്ത് പരിചിതമാവുന്നകാലം അകലെയല്ലെന്നു സാരം. നേച്വര്‍ ജേര്‍ണലിലാണ് പുതിയ പരീക്ഷണറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

3 സൂര്യന്‍മാരുള്ള ഗ്രഹംഒരുദിവസം മൂന്ന് സൂര്യോദയങ്ങളും മൂന്ന് അസ്തമയങ്ങളും. സ്റ്റാര്‍വാര്‍സ് സീരീസിലെ ടാട്ടൂയിന്‍ ഗ്രഹത്തെ ഓര്‍മവരുന്നുണ്ടാകും. ടാട്ടൂയിന്‍ രണ്ട് നക്ഷത്രങ്ങളെയാണ് പ്രദക്ഷിണംചെയ്യുന്നതെങ്കില്‍ ഇവിടെ കാര്യങ്ങള്‍ കൂടുതല്‍ വിചിത്രമാണ്. 2016 ജൂലൈ ഏഴിന് അരിസോണ സര്‍വകലാശാലയിലെ ഗവേഷകര്‍ റിപ്പോര്‍ട്ട്ചെയ്ത എച്ച്ഡി 131399എബി എന്ന ഗ്രഹം മൂന്ന് നക്ഷത്രങ്ങളുള്ള വ്യൂഹത്തിന്റെ ഭാഗമാണ്.
  ഭൂമിയില്‍നിന്ന് 340 പ്രകാശവര്‍ഷം അകലെയുള്ള സെന്റാറസ് നക്ഷത്രഗണത്തിലുള്ള ഈ ഗ്രഹം വ്യാഴത്തിന്റെ നാലുമടങ്ങ് വലുപ്പമുള്ള വാതകഗോളമാണ്. HD131399A, B, C എന്നിങ്ങനെ പേരിട്ട മൂന്ന് നക്ഷത്രങ്ങളാണ് ഈ വ്യൂഹത്തിലുള്ളത്. ഇതില്‍  HD131399A നക്ഷത്രം സൂര്യന്റെ 1.8  മടങ്ങ് വലുപ്പമുള്ള വെള്ള ഭീമന്‍ നക്ഷത്രമാണ്. ആ നക്ഷത്രം സൂര്യനെക്കാള്‍ അല്‍പ്പം ചെറുതും C നക്ഷത്രം സൂര്യന്റെ പകുതിയുമുള്ള കുള്ളന്‍നക്ഷത്രങ്ങളാണ്.
ഗ്രാഫീന്‍ ബള്‍ബുകള്‍; ലൈ-ഫൈയുംഗ്രാഫീന്‍ വിപ്ളവം വൈദ്യുതവിളക്കും കടന്ന് അപ്പുറത്തേക്ക് എത്തിയ വര്‍ഷമായിരുന്നു 2016. പ്രകാശവര്‍ഷത്തിന് കൂടുതല്‍ തെളിച്ചമേകാന്‍ വരുന്നു ഗ്രാഫീന്‍ ബള്‍ബുകള്‍. കണ്ടുപിടിത്തത്തെത്തുടര്‍ന്ന് കേവലം 10 വര്‍ഷത്തിനുശേഷം ഗ്രാഫീന്‍ എന്ന അത്ഭുതവസ്തു അപ്ളൈഡ് ഫിസിക്സിന്റെ ഭാഗമാവുകയാണ്. എല്‍ഇഡി ബള്‍ബുകളെക്കാള്‍ 10 ശതമാനം കുറവ് വൈദ്യുതി ഉപയോഗിക്കുന്നവയാണ് ഗ്രാഫീന്‍ കോട്ടിങ് ഫിലമെന്റുള്ള ബള്‍ബുകള്‍. ഇവയുടെ ആയുസ്സ് എല്‍ഇഡി ബള്‍ബുകളെക്കാള്‍ ഏറെ കൂടുതലും നിര്‍മാണച്ചെലവ് കുറവുമാണ്. 2017ല്‍തന്നെ ബള്‍ബ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
വൈ-ഫൈക്ക് ശക്തനായ ഒരു എതിരാളി എത്തിയതും 2016ല്‍ശൈശവദശയില്‍ത്തന്നെ വൈഫൈയെ അപേക്ഷിച്ച് നൂറിരട്ടി വേഗംനല്‍കാന്‍ കഴിഞ്ഞ ലൈ-ഫൈ ആണ് ടെക്നോളജിരംഗത്തെ ആവേശംകൊള്ളിക്കുന്ന പുതിയ സാങ്കേതികവിദ്യ. പ്രകാശം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വയര്‍ലസ് സാങ്കേതികവിദ്യയാണ് ലൈറ്റ് ഫിഡലിറ്റി എന്ന ലൈ-ഫൈ.

സ്ട്രാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ നാളുകള്‍;റെക്കോഡുകള്‍ക്ക് ഐഎസ്ആര്‍ഒ

ഒറ്റ റോക്കറ്റില്‍ 103 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് പുതുവര്‍ഷത്തില്‍ റെക്കോഡിന് തയ്യാറെടുപ്പിലാണ് ഐഎസ്ആര്‍ഒ. പദ്ധതി പ്രഖ്യാപിച്ചത് 2016ല്‍ലോകത്തെ ഒരു ബഹിരാകാശ ഏജന്‍സിക്കും കഴിയാത്ത ദൌത്യമാണിത്. ഒറ്റക്കുതിപ്പില്‍ നൂറിലധികം ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നത് സര്‍വകാല റെക്കോഡാകും. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഒന്നിനുപിറകെ മറ്റൊന്നായി ഇത്രയധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് കൃത്യതയോടെ ഇറക്കിവിടുന്നതില്‍ വിജയിച്ചാല്‍ അത് ഐഎസ്ആര്‍ഒയുടെ സാങ്കേതികമികവില്‍ ഒരു പൊന്‍തൂവല്‍കൂടിയാകും. ബഹിരാകാശത്ത് 'പൂര'ത്തിനൊരുങ്ങുന്ന ഐഎസ്ആര്‍ഒയ്ക്ക് വെല്ലുവിളികള്‍ ഏറെയാണ്
ഐഎസ്ആര്‍ഒ സ്ക്രാംജെറ്റ് ക്ളബ്ബില്‍
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ വിജയകരമായി പരീക്ഷിച്ച പുതിയ റോക്കറ്റ് എന്‍ജിനാണ് സ്ക്രാംജെറ്റ്. ഇതുവരെ നാല് രാജ്യങ്ങളാണ് സ്ക്രാംജെറ്റ് എന്‍ജിനുകള്‍ പരീക്ഷിച്ചത്. അമേരിക്ക, റഷ്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് സ്ക്രാംജെറ്റ് എന്‍ജിനുകള്‍ പരീക്ഷിച്ചത്. എന്നാല്‍ ഈ സാങ്കേതികവിദ്യ വിജയകരമാക്കിയത് ഇതിനുമുമ്പ് അമേരിക്ക മാത്രമാണ്.സൂപ്പര്‍സോണിക് കംബസ്റ്റിങ് റാംജെറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് സ്ക്രാംജെറ്റ്. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ടര്‍ബോജെറ്റ് എന്‍ജിനുകളാണ് റാംജെറ്റ്. ടര്‍ബോജെറ്റ് എന്‍ജിനില്‍ അന്തരീക്ഷത്തിലെ ഓക്സിജനും ഇന്ധനവും ചേര്‍ത്താണ് ഉപയോഗിക്കുന്നത്. ടര്‍ബോജെറ്റ് എന്‍ജിനില്‍ വായുവിന്റെ വേഗംകൂട്ടാന്‍ കംപ്രസര്‍ ഫാനുകളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ വേഗംകൂട്ടിയ വായുവില്‍ ഇന്ധനം സ്പ്രേചെയ്ത് കത്തിക്കുന്നു. അതില്‍നിന്നു പുറന്തള്ളുന്ന വാതകത്തിന്റെ തള്ളലിലാണ് വിമാനം നീങ്ങുന്നത്. എന്നാല്‍ ഒരു റോക്കറ്റിന് ആവശ്യമായ വേഗം ടര്‍ബോജെറ്റ് എന്‍ജിന്‍ ഉപയോഗിച്ചാല്‍ ലഭിക്കില്ല.
ആദിത്യ സൂര്യനിലേക്ക്
ആദിത്യ അണിയറയില്‍ ഒരുങ്ങുകയാണ്. സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൌത്യമായ ആദിത്യ സ്പേസ്ക്രാഫ്റ്റ് 2017-18ല്‍ വിക്ഷേപിക്കും. ഭൂമിയില്‍നിന്ന് 800 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് പിഎസ്എല്‍വി-എക്സ്എല്‍ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന പേടകത്തെ പിന്നീട് സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വബലങ്ങള്‍ പരസ്പരം നിര്‍വീര്യമാക്കപ്പെടുന്ന സ്ഥാനങ്ങളില്‍ ഒന്നായ എല്‍-1 പോയിന്റില്‍ എത്തിക്കും.


ഐഎസ്ആര്‍ഒയും ഇന്ത്യയിലെ നിരവധി ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും ആദിത്യയുടെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 400 കിലോഗ്രാമാണ് പേടകത്തിന്റെയും അനുബന്ധ ഉപകരണങ്ങളുടെയുംകൂടി ഭാരം. വിവിധ പരീക്ഷണങ്ങള്‍ക്കായി ഏഴ് പെലോഡുകളാണ് പേടകത്തിലുണ്ടാവുക.

വരും സ്ട്രാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ നാളുകള്‍
സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ അഥവാ ഉപഗ്രഹ വാര്‍ത്താവിനിമയത്തെക്കുറിച്ച് കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ സ്ട്രാറ്റലൈറ്റ് കമ്യൂണിക്കേഷന്‍  എന്ന് കേട്ടിട്ടുണ്ടോ? നാസയുടെ ഈ സ്വപ്നപദ്ധതി 2017ല്‍ യാഥാര്‍ഥ്യമാവുകയാണ്. ഉപഗ്രഹ വാര്‍ത്താവിനിമയരംഗത്ത് നേരിടുന്ന കടമ്പകളെല്ലാം മറികടക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


സ്ട്രാറ്റോസ്ഫിയറില്‍ ഏകദേശം 20 കിലോമീറ്റര്‍ ഉയരത്തില്‍ തങ്ങിനില്‍ക്കുന്ന എയര്‍ഷിപ്പുകളാണ് സ്ട്രാറ്റലൈറ്റുകള്‍ . ഇത്തരം എയര്‍ഷിപ്പുകള്‍ വാര്‍ത്താവിനിമയത്തിന് ഉപയോഗിക്കാന്‍കഴിയുമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ജര്‍മന്‍ സംരംഭകരായ സാന്‍സ്വയര്‍  ആണ്. വായുവില്‍ തങ്ങിനില്‍ക്കുന്നതുകൊണ്ട് ഭൂമിക്കുചുറ്റും പ്രദക്ഷിണംചെയ്യുന്ന കൃത്രിമ ഉപഗ്രഹങ്ങളെക്കാള്‍ വാര്‍ത്താവിനിമയരംഗത്ത് മികവുപുലര്‍ത്താന്‍ സ്ട്രാറ്റലൈറ്റിന് കഴിയും. കൃത്രിമ ഉപഗ്രഹങ്ങള്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതുകൊണ്ട് അവയുടെ ആന്റിനയുടെ സ്ഥാനവും കോണളവും ഇടയ്ക്കിടെ വ്യത്യാസപ്പെടുത്തിക്കൊണ്ടിരിക്കണംഎന്നാല്‍ സ്ട്രാറ്റലൈറ്റിലെ ആന്റിനകള്‍ ഇങ്ങനെ ക്രമീകരിക്കേണ്ട ആവശ്യമില്ല.



ഭൌമേതര ജീവന്‍ തെരയാന്‍ ടെസ്

കെപ്ളര്‍ ദൂര്‍ദര്‍ശിനി അവസാനിപ്പിച്ചിടത്തുനിന്ന് നാസ വീണ്ടും ആരംഭിക്കുകയാണ്. 2017 ആഗസ്തില്‍ വിക്ഷേപിക്കുന്ന ടെസ് സൌരയൂഥത്തിനു വെളിയിലുള്ള ഭൌമസമാന ഗ്രഹങ്ങളെ തെരഞ്ഞുപിടിക്കുന്നതിനു വേണ്ടി രൂപകല്‍പ്പനചെയ്ത ബഹിരാകാശ ദൂര്‍ദര്‍ശിനിയാണ്. മൂന്നുവര്‍ഷം മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ച കെപ്ളര്‍ സ്പേസ്ക്രാഫ്റ്റ് രണ്ടായിരത്തില്‍പ്പരം അന്യഗ്രഹങ്ങളെ  കണ്ടെത്തിയിട്ടുണ്ട്.
 എക്സോ മാര്‍സ്- ചൊവ്വയിലേക്ക് ചൊവ്വയിലേക്ക് പുതിയൊരു ദൌത്യംകൂടി യാത്രയാരംഭിച്ചു. റഷ്യന്‍ ഫെഡറല്‍ സ്പേസ് ഏജന്‍സിയും , യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സംയുക്തമായി വിക്ഷേപിച്ച ചൊവ്വാദൌത്യമായ എക്സോ മാര്‍സ് 2016 മാര്‍ച്ച് 14ന് വിക്ഷേപിക്കപ്പെട്ടു. ബൈക്കനൂര്‍ കോസ്മോഡ്രോമില്‍നിന്ന് റഷ്യന്‍നിര്‍മിത പ്രോട്ടോണ്‍ റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിച്ചത്. 2016 ഒക്ടോബറില്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.
ഫാസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയുടെ നിര്‍മാണം പൂര്‍ത്തിയായി. 2017ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഫാസ്റ്റ്  ചൈനയിലെ ഗിഷു പ്രവിശ്യയിലെ പിംഗ്ടാങ് ഗ്രാമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. 30 ഫൂട്ബോള്‍ കോര്‍ട്ടിന്റെ വലുപ്പമുണ്ട് ഈ ഭീമന്‍ ദൂരദര്‍ശിനിക്ക്.
ഇന്ത്യയുടെ സ്വന്തം ലിക്വിഡ് മിറര്‍ ടെലസ്കോപ്പ്
ഇനി ഇന്ത്യക്കും സ്വന്തമായി ലിക്വിഡ് മിറര്‍ ടെലസ്കോപ്പ്. ഉത്തരാഞ്ചലിലെ ദേവസ്ഥലില്‍ 2017ല്‍ സ്ഥാപിക്കുന്ന ദ്രാവക ലെന്‍സുള്ള ടെലസ്കോപ്പ് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ദൂരദര്‍ശിനിയാണ്. ഇന്റര്‍ നാഷണല്‍ ലിക്വിഡ് മിറര്‍ ടെലസ്കോപ്പ് എന്ന ദൂരദര്‍ശിനിയിലെ മിറര്‍ മറ്റു പ്രതിഫലന ദൂരദര്‍ശിനികളുടേതുപോലെ ഖരപദാര്‍ഥമല്ല. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു സംഭരണിയില്‍ നിറച്ച ദ്രാവകലോഹമായ മെര്‍ക്കുറിയാണ് ഇവിടെ ദര്‍പ്പണത്തിന്റെ ധര്‍മം നിര്‍വഹിക്കുന്നത്.
ചന്ദ്രനില്‍ ഖനനം നടത്താന്‍ നാസ
1954ല്‍ ആര്‍തര്‍ സി ക്ളാര്‍ക്ക് ആണ് ചന്ദ്രനില്‍ ഒരു ഇടത്താവളം ഉണ്ടാക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് ആദ്യമായി ചൂണ്ടിക്കാണിച്ചത്. പിന്നീട് 1969 മുതല്‍ 1972 വരെ നടന്ന മനുഷ്യന്റെ ചാന്ദ്രസന്ദര്‍ശനത്തെത്തുടര്‍ന്ന് വന്‍ശക്തികള്‍ ഇക്കാര്യത്തെ ക്കുറിച്ച് ഗൌരവമായി ആലോചിക്കാന്‍തുടങ്ങിയിരുന്നു. ആശങ്കകള്‍ക്ക് വിരാമിട്ട്  ഇപ്പോള്‍ നാസ തങ്ങളുടെ ലൂണാര്‍ ഔട്ട്പോസ്റ്റ് പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. 2020 മുതല്‍ 2030 വരെയുള്ള 10 വര്‍ഷങ്ങളില്‍ ചന്ദ്രനില്‍ ഒന്നിലേറെ ഇടത്താവളങ്ങള്‍ നിര്‍മിക്കാനാണ് നാസ പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ ആദ്യത്തേതിന്റെ  നിര്‍മാണം 2022ല്‍ ആരംഭിക്കും. ചാന്ദ്രശിലകളില്‍ ഖനനം നടത്തുന്നതിനാണ് ഇടത്താവളങ്ങള്‍ നിര്‍മിക്കുന്നത്. നാസയ്ക്കുപുറമെ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയും (റോസ്കോസ്മോസ്), ചൈനീസ് ബഹിരാകാശ ഏജന്‍സിയും (സിഎന്‍എസ്എ) ചന്ദ്രനില്‍ ഇടത്താവളങ്ങള്‍ നിര്‍മിക്കാന്‍  ആലോചിക്കുന്നുണ്ട്.

പുതിയലോകങ്ങള്‍തേടി സ്റ്റാര്‍ഷേഡ്


സൂര്യകാന്തിപുഷ്പത്തിന്റെ ആകൃതിയിലുള്ളവലിയൊരു പ്രതിഫലകം സ്പേസില്‍ സ്ഥാപിച്ച്അന്യഗ്രഹവേട്ട സുഗമമാക്കാനുള്ള പദ്ധതിയാണ് സ്റ്റാര്‍ഷേഡ്. ഈ പ്രതിഫലകം നാസയുടെ ന്യൂവേള്‍ഡ്സ് മിഷന്റെ ഭാഗമായി 2017ലാണ് വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്.


-തയ്യാറാക്കിയത്: സാബു ജോസ്, സംഗീത ചേനംപുല്ലി, സീമ ശ്രീലയം


No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...