navbar1

HOME

Wednesday, April 20, 2016

പ്ലാസ്റ്റിക്ക് തിന്നുന്ന ബാക്ടീരിയ


 
പ്ലാസ്റ്റിക്ക് തിന്നുന്ന ബാക്ടീരിയ

പ്ളാസ്റ്റിക് മാലിന്യങ്ങള്‍മൂലമുള്ള മലിനീകരണം ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്. പ്രതിവര്‍ഷം 30 കോടി ടണ്‍ പ്ളാസ്റ്റിക്കാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഉപയോഗശേഷം ഇവ മുഴുവന്‍ പ്രകൃതിയിലെത്തുകയും നശിച്ചുപോകാതെ വര്‍ഷങ്ങളോളം മണ്ണില്‍ക്കിടന്ന് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പല മാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ടും പ്ളാസ്റ്റിക്കുകളുടെ പുനരുല്‍പ്പാദനവും  പുനരുപയോഗവും വേണ്ടത്ര കാര്യക്ഷമമാക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തയിടെയുണ്ടായ പുതിയൊരു കണ്ടെത്തല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും പരിസ്ഥിതിവാദികള്‍ക്കും പുതിയൊരാവേശം പകരുന്നതാണ്.  
പ്ളാസ്റ്റിക്കിനെ (PET-Poly ethylene terephthalate) പൂര്‍ണമായും ഘടകവസ്തുക്കളായി വിഘടിപ്പിക്കുന്ന ഒരിനം ബാക്ടീരിയയെ ക്യോട്ടോ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി എന്നതാണ് ആ ശുഭവാര്‍ത്ത. പല പ്ളാസ്റ്റിക്കുകളെയും പരിമിതമായ തോതില്‍ വിഘടിപ്പിക്കുന്ന  സൂക്ഷ്മജീവികളെ മുമ്പുതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്് എങ്കിലും പൂര്‍ണമായും ഘടകപദാര്‍ഥങ്ങളായി വിഘടിപ്പിക്കുന്ന സൂക്ഷ്മജീവികളെ ആദ്യമായാണ് കണ്ടെത്തുന്നത്.
വളരെയധികം ചെറുതന്മാത്രകള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ‘ഭീമന്‍ തന്മാത്രകളാണ് പോളിമറുകള്‍. ഇവയുടെ വലിപ്പംകൊണ്ടും രാസഘടനയുടെ സവിശേഷതകള്‍ കാരണവും രാസവസ്തുക്കള്‍ക്കോ അന്തരീക്ഷ ഘടകങ്ങള്‍ക്കോ എളുപ്പത്തില്‍ ഇവയെ ആക്രമിക്കാനോ വിഘടിപ്പിക്കാനോ ആവില്ല. അതുകൊണ്ടുതന്നെ പ്ളാസ്റ്റിക് വസ്തുക്കള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നു. പക്ഷേ എളുപ്പത്തില്‍ വിഘടിക്കാത്ത ഇവയുടെ സ്വഭാവംതന്നെ ദോഷമായും മാറുന്നു. വിഘടിക്കപ്പെടാതെ മണ്ണിലും വെള്ളത്തിലും സമുദ്രങ്ങളിലും അടിഞ്ഞ് ഇവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ക്യാന്‍സര്‍ തുടങ്ങി ഒട്ടേറെ ഗുരുതര  പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ഇവ കത്തിച്ച് കളയാനും ആവില്ല.
കുടിവെള്ള കുപ്പികള്‍ മുതല്‍ അടുക്കളയിലെ പാത്രങ്ങള്‍ വരെ വിവിധ വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വളരെ സാധാരണമായ ഒരു പ്ളാസ്റ്റിക് ആണ് പോളി എത്തിലീന്‍ ടെറിതാലേറ്റ് അഥവാ പെറ്റ്. പ്ളാസ്റ്റിക്ക് മാലിന്യങ്ങളിലെ നല്ലൊരു പങ്ക് പെറ്റ്  ആണ്. ഇതിനെ സുരക്ഷിതമായി വിഘടിപ്പിച്ച് ചെറിയ തന്മാത്രകളാക്കുന്ന ബാക്ടീരിയയെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. പ്ളാസ്റ്റിക് മാലിന്യക്കൂമ്പാരത്തില്‍നിന്ന് വേര്‍തിരിച്ചെടുത്ത 250 വിവിധ സാമ്പിളുകളില്‍ അഞ്ചുവര്‍ഷം നിരന്തരപഠനം നടത്തിയാണ് പുതിയ ബാക്ടീരിയയെ കണ്ട്യോട്ടോ സര്‍വകലാശാലയില്‍നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയത്.
ഇഡിയോനെല്ല സക്കൈന്‍സിസ് എന്നാണ് ഇതിനു പേരുനല്‍കിയത്. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്കൊപ്പം ഈ ബാക്ടീരിയയെ നിക്ഷേപിച്ചപ്പോള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്ളാസ്റ്റിക് മാലിന്യം മുഴുവന്‍ വിഘടിപ്പിക്കാന്‍ കഴിഞ്ഞു. ഇതിന് ആവശ്യമായി വന്നത് ഇത്തിരി ഉയര്‍ന്ന ഊഷ്മാവും മറ്റു ചില പോഷകങ്ങളുടെ സാന്നിധ്യവും മാത്രമാണ്. പ്ളാസ്റ്റിക്കിനെ പൂര്‍ണമായും അതിന്റെ ഘടകമായ ചെറുതന്മാത്രകളായി വിഘടിപ്പിക്കാന്‍ കഴിഞ്ഞു.
പെറ്റിന്റെ ഘടക പദാര്‍ഥങ്ങളായ ടെറിതാലിക് ആസിഡ്, എത്തിലീന്‍ ഗ്ളൈക്കോള്‍ എന്നിവയായാണ് വിഘടിപ്പിച്ചത്. ഇവിടംകൊണ്ടും തീരുന്നില്ല നേട്ടം. പെറ്റിനെ വിഘടിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈമിനെ തിരിച്ചറിയാനും, ആ എന്‍സൈം  നിര്‍മിക്കാന്‍ പ്രേരിപ്പിക്കുന്ന ജീനിനെ കണ്ടെത്തി വേര്‍തിരിക്കാനുംകൂടി കഴിഞ്ഞു. ഈ ജീന്‍ ഉപയോഗിച്ച് കൃത്രിമമായി എന്‍സൈം നിര്‍മിച്ച് അത് ഉപയോഗിച്ചും പ്ളാസ്റ്റിക്കിനെ വിഘടിപ്പിക്കാന്‍ സാധിച്ചു. ഈ പരീക്ഷണങ്ങളുടെ വിജയം വിരല്‍ചൂണ്ടുന്നത് ബാക്ടീരിയയോ കൃത്രിമമായി നിര്‍മിച്ച എന്‍സൈമോ  ഉപയോഗിച്ച് ഭാവിയില്‍ പെറ്റ് മാലിന്യങ്ങളെ പൂര്‍ണമായും വിഘടിപ്പിക്കാനുള്ള സാധ്യതയിലേക്കാണ്. ഇതിലൂടെ ലഭിക്കുന്ന ഘടക മോണോമറുകള്‍ വീണ്ടും പെറ്റ് ഉല്‍പ്പാദനത്തിന് ഉപയോഗിക്കാനുമായേക്കാം. ചീസ് ഉല്‍പ്പാദനത്തിന് സഹായിക്കുന്ന റെന്നറ്റ്, ജൈവ അലക്കുപൊടികളിലെ എന്‍സൈമുകള്‍ തുടങ്ങിയവ ഇപ്പോള്‍ത്തന്നെ ജനറ്റിക് എന്‍ജിനിയറിങ്ങിലൂടെ ഉല്‍പ്പാദിപ്പിക്കുന്നു. പ്ളാസ്റ്റിക് മാലിന്യങ്ങളെ വിഘടിപ്പിക്കുന്ന എന്‍സൈമുകളും ഭാവിയില്‍ വിപണിയിലെത്താം. എങ്കില്‍ താന്‍ നശിപ്പിച്ച പ്രകൃതിയോട് മനുഷ്യന്‍ ചെയ്യുന്ന ഏറ്റവും നല്ല പ്രായശ്ചിത്തങ്ങളില്‍ ഒന്നാകും അത്.

കടപ്പാട് deshabhimani-kilivathil

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...