navbar1

HOME

Wednesday, February 3, 2016

നെല്ലരിയുടെ സവിശേഷതകള്‍


നെല്ലരിയുടെ സവിശേഷതകള്‍

പച്ചക്കടലിളകുംപോലെ തെന്നലില്‍ ചരിഞ്ഞാടുന്ന നെല്‍ക്കതിരുകള്‍ നിറഞ്ഞ വയലേലകള്‍ കേരളത്തിന്റെ വശ്യസൌന്ദര്യമാണ്. കണ്ണിന് ഇമ്പംനല്‍കുന്ന ആ കാഴ്ച അന്യമാകുന്നുവെന്ന വേവലാതി ഉണ്ടെന്നിരിക്കിലും മലയാളികളുടെ ഇഷ്ടഭക്ഷണം ഇന്നും നെല്ലരിച്ചോറുതന്നെ. കതിരിലുണ്ടാകുന്ന നെല്ലിനെ ആയുര്‍വേദം ശാലി, വ്രീഹി എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ശാലി വര്‍ഗത്തില്‍പ്പെട്ട നെല്ലാണ് വിശിഷ്ടം. നെല്ലായിരിക്കുമ്പോള്‍ ചുവപ്പുനിറവും ഉമി നീക്കിയാല്‍ വെളുത്ത അരിയും കാണുന്നതാണ് ശാലി നെല്ലിനങ്ങളുടെ പ്രത്യേകത. ഹേമന്ത ഋതുവിലാണ് ശാലി കൊയ്യാന്‍ പാകമാകുന്നത്. വൃശ്ചികം–ധനുവാണ് കേരള കാലാവസ്ഥയില്‍ ഹേമന്ത ഋതുവില്‍ ഉള്‍പ്പെടുന്നത്. ശാലി നെല്ലുകളെ മലയാളികള്‍ ചെന്നെല്ലരി എന്നു പറയുന്നു. ഉമി നീക്കിയാല്‍ ചുവന്ന അരി കാണുന്നതാണ് വ്രീഹി. ഈ ഇനം നെല്‍ച്ചെടികള്‍ വര്‍ഷ ഋതുവില്‍ കൊയ്ത്തിനു പാകമാകുന്നു. കേരള കാലാവസ്ഥയില്‍ ഇടവം–കര്‍ക്കിടകമാണത്.
ആയുര്‍വേദം 11 തരത്തിലുള്ള ശാലി നെല്ലുകളെക്കുറിച്ചു വിവരിക്കുന്നു. അവയുടെ നാമങ്ങള്‍ താഴെപ്പറയുന്നു. ബ്രാക്കറ്റില്‍ കൊടുത്തത് കേരളത്തിലെ കര്‍ഷകര്‍ക്കിടയില്‍ അറിയപ്പെടുന്ന വിളിപ്പേരുകളാണ്. രക്തശാലി (മട്ട), മഹാശാലി (കുട്ടി), കളമശാലി (തവളക്കണ്ണന്‍), തൂര്‍ണകശാലി (ചെമ്പാവ്), ശകുനാഹൃതശാലി (ചിറ്റ്യാനി), ശരമുഖശാലി (വെള്ള ആര്യന്‍), ദീര്‍ഘശൂകശാലി (കൊടിയന്‍), ലോധ്രശൂകശാലി (കുറുക), സുഗന്ധികംശാലി (വസുമതി), പതംഗശാലി (കുട്ടനാടന്‍), തപനീയശാലി (ഞവര). ഇവയില്‍ ആദ്യമാദ്യം പറഞ്ഞവയ്ക്ക് ഗുണമേന്മ കൂടും. അതായത് ശാലി നെല്ലുകളില്‍ ഏറ്റവും ഉത്തമമായത് രക്തശാലി (മട്ട) ആണെന്നര്‍ഥം. പുണ്ഡ്രഃ, പാണ്ഡു, പുണ്ഡരീകം എന്നു തുടങ്ങി ചില ശാലി നെല്ലുകളെക്കൂടി പരാമര്‍ശിക്കുന്നുണ്ടെങ്കിലും നേരത്തെ പറഞ്ഞ 11 എണ്ണമാണ് ചോറുവച്ചു കഴിക്കാന്‍ ആയുര്‍വേദം ശുപാര്‍ശചെയ്തിരിക്കുന്നത്. വ്രീഹിവര്‍ഗത്തില്‍ ഷാഷ്ഠികം, മഹാവ്രീഹി, കൃഷ്ണവ്രീഹി എന്നുതുടങ്ങി 12–തരം നെല്ലുകളെ ആയുര്‍വേദം എടുത്തു പറഞ്ഞിരിക്കുന്നു. ഞവരനെല്ല് ശാലി വര്‍ഗത്തിലാണ് പറഞ്ഞിട്ടുള്ളതെങ്കിലും വെളുത്ത അരിയുള്ളത്, വെളുപ്പുകലര്‍ന്ന അരിയുള്ളത് എന്നിങ്ങനെ ഇത് രണ്ടുതരമുണ്ട്. ആദ്യമേ പറഞ്ഞ ശാലി വര്‍ഗത്തിലെ നെല്ലുകള്‍ മധുരരസമേറിയതും ദഹനാനന്തരം മധുരരസം ഉദ്ഭൂതമാകുന്നതുമാണ്. ചെന്നെല്ല് ത്രിദോഷങ്ങളെയും ശമിപ്പിക്കുന്നതുകൊണ്ടാണ് ഉത്തമമെന്നു പറഞ്ഞിരിക്കുന്നത്. വ്രീഹി നെല്ലുകള്‍ മധുരരസമുള്ളതാണെങ്കിലും പാകത്തില്‍ അമ്ളരസം ഉണ്ടാകുന്നതിനാല്‍ പിത്തദോഷത്തെ വര്‍ധിപ്പിക്കും.
നാം സാധാരണയായി ഉപയോഗിക്കുന്ന മറ്റു ധാന്യങ്ങളെ ആയുര്‍വേദം ശിംബിധാന്യം എന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു പയറിന്റെ കായ് എടുത്തു പൊളിച്ച് അരി മാറ്റിയാല്‍ ശേഷിക്കുന്ന കച്ചിക്കാ (പുറംതോട്) ആണ് ശിംബി എന്നു പറയുന്നത്. ചെറുപയര്‍, തുവരപ്പയര്‍, ചണമ്പയര്‍, കടല, വന്‍പയര്‍, മുതിര, അമരക്കായ്, ഉഴുന്ന്, എള്ള്, അഗസ്തിക്കുരു എന്നിങ്ങനെ ശിംബിധാന്യങ്ങള്‍ നിരവധിയുണ്ട്. ഇതില്‍ ശരീരാരോഗ്യത്തിന് ഉത്തമം എന്ന് ആയുര്‍വേദം നിര്‍ണയിച്ചിരിക്കുന്നത് ചെറുപയറിനെയാണ്. ഇത് അല്‍പ്പം വാതവര്‍ധന സ്വഭാവമുള്ളതാണെങ്കിലും, നിയന്ത്രിതമായ അളവില്‍ ആഹരിച്ചാല്‍ വലിയ കുഴപ്പമുണ്ടാക്കുകയില്ല. എന്നാല്‍ ഉഴുന്നിന്റെ കാര്യത്തില്‍ ആയുര്‍വേദം ഒട്ടും അയവുകാണിക്കുന്നില്ല; എന്നു മാത്രമല്ല ഉഴുന്ന് അധികം ഉപയോഗിക്കരുതെന്ന് പറയുന്നുമുണ്ട്. ശരീരബലത്തെ വര്‍ധിപ്പിക്കുകയും ലൈഗികോത്തേജനത്തെ ഉണ്ടാക്കുകയും ചെയ്യും. ഉഴുന്ന് കഫം, പിത്തം, മലം എന്നിവയെ വര്‍ധിപ്പിക്കും. മധുരരസം കൂടുതലാണ്. ഈ ധാന്യം പക്ഷേ മലയാളികളുടെ ആഹാരത്തിലെ പ്രധാന ചേരുവയാണ്. ഇഡ്ഡലിയായും ദോശയായും അത്യാവശ്യം ഉഴുന്നുവടയായും ദിവസേന ഉഴുന്ന് അകത്താക്കാത്ത മലയാളികള്‍ ചുരുക്കം. പ്രമേഹം, അമിതവണ്ണം, അമിത ലൈംഗികാസക്തി എന്നിവയുടെ മൂലകാരണങ്ങളിലൊന്ന് ഉഴുന്നിന്റെ ഉപയോഗമാണെന്ന് ആയുര്‍വേദം സംശയലേശമന്യേ പറഞ്ഞിരിക്കുന്നു. ഉഴുന്നും അരിയും ചേര്‍ന്ന മിശ്രിതത്തില്‍ ഗ്ളൂക്കോസ് നിലവാരം 90% ആണെന്നുള്ള ആധുനിക ഫിസിയോളജി നിഗമനം ഇതൊടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.
പുന്നെല്ലും പുതിയതായ എല്ലാ ധാന്യങ്ങളും കഫസ്രുതി ഉണ്ടാക്കും. ഒരുവര്‍ഷമെങ്കിലും പഴക്കമുള്ള ധാന്യങ്ങളെ ഉപയോഗിക്കാവൂ. തിപ്പലി, വിഴാലരി, ശര്‍ക്കര, തേന്‍, നെയ്യ്, അരി, ഗോതമ്പ് എന്നിവ കുറച്ച് പഴകിയതുതന്നെയാണ് ഹിതകരമാകുകയെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. പഴകിയ അരികൊണ്ടുണ്ടാക്കിയ കഞ്ഞി ദഹനവൈഷമ്യം, അതിസാരം, വയറുകടി എന്നീ രോഗങ്ങളുള്ളവര്‍ക്ക് രോഗശമന ഔഷധമാണ്. നെല്ല് ഉണക്കി പത്തായത്തില്‍ സൂക്ഷിച്ച് പില്‍ക്കാലത്ത് ആവശ്യത്തിനെടുത്ത് പുഴുങ്ങി കുത്തി ഉപയോഗിച്ചിരുന്ന കേരള മാതൃകതന്നെയാണ് ഉത്തമമെന്ന് സാരം. കഫവര്‍ധനയ്ക്കോ മധുരരസാധിക്യത്തിനോ ഇടവരാത്തവണ്ണമുള്ള സംസ്കരണ രീതിയായിരുന്നു അത്. ആവശ്യത്തിന് തവിടും ഉള്‍ച്ചേര്‍ന്നിരുന്നു. അരിയില്‍ മുക്കാല്‍പങ്കും സ്റ്റാര്‍ച്ചാണ്. ഉരലില്‍ കുത്തി തവിടുകളയാതെ എടുക്കുന്ന അരിയില്‍ വിറ്റാമിന്‍ 'സി' കൂടിയിരിക്കും. വൈറ്റമിന്‍ ബി കോപ്ളക്സും അധികരിച്ചിരിക്കുമെന്ന് ആധുനിക ഗുണനിര്‍ണയമുണ്ട്. കഞ്ഞിത്തെളി, പൊടിയരിക്കഞ്ഞി, നെടിയരിക്കഞ്ഞി, ചോറ് എന്നിങ്ങനെ അരികൊണ്ടുണ്ടാക്കുന്നവയില്‍ ഏറ്റവും ലഘുത്വമുള്ളത് (എളുപ്പം ദഹിക്കുന്നത്) കഞ്ഞിത്തെളിയും ഏറ്റവും ഗുരുത്വമുള്ളത് (ദഹിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നത്) ചോറുമാണ്. അരി വറുത്തിട്ട് ചോറുണ്ടാക്കി കഴിച്ചാല്‍ കഫവര്‍ധനയ്ക്കും മധുരരസ വര്‍ധനയ്ക്കും ഇടവരികയില്ല എന്ന് ആയുര്‍വേദം ഉപദേശിക്കുന്നു.
 
കനലില്‍വച്ച് നീരറുക്കണം. ചൂടോടെ കഴിക്കുകയും വേണം. പനി, നീര്, വ്രണരോഗം, നേത്രരോഗം എന്നീ അവസ്ഥകളില്‍ കഞ്ഞിതന്നെ ആഹാരമായി കഴിക്കണം. തിപ്പലി, കാട്ടുതിപ്പലി വേര്, കുരുമുളക്, കൊടുവേലി, ചുക്ക് എന്നിവ (പഞ്ചകോലം എന്നറിയപ്പെടുന്നവയാണിത്) ഇട്ട് തിളപ്പിച്ച വെള്ളത്തിലാണ് അരി പാകം ചെയ്യുന്നതെങ്കില്‍ അത് പെട്ടെന്ന് ദഹിക്കുകയും കഫവര്‍ധന ഉണ്ടാകാതിരിക്കുകയും ചെയ്യും. വൈദ്യനിര്‍ദേശത്തില്‍ ഇങ്ങിനെ ചോറുണ്ടാക്കിക്കഴിക്കുന്ന കാരണവന്മാര്‍ പണ്ടുണ്ടായിരുന്നു. പ്രമേഹവും അമിതവണ്ണവുമൊക്കെ ഒഴിഞ്ഞുപോകാനുള്ള ഒരാഹാരരീതിയാണിത്. ഒരുവട്ടം വേവിച്ച ചോറ് തണുത്തശേഷം ഒരിക്കല്‍ക്കൂടി വെള്ളത്തില്‍ തിളപ്പിച്ച് ഊറ്റിയെടുത്ത് അതില്‍ ചൂടുവെള്ളമൊഴിച്ച് കുടിക്കുന്ന രീതി കൊളസ്ട്രോള്‍ അധികരിച്ചവര്‍, പ്രമേഹരോഗികള്‍ എന്നിവര്‍ അവലംബിക്കുന്നത് നന്നാകും.
ഗോതമ്പ് നെല്ലിനെക്കാള്‍ നല്ലതാകുന്നത് വാത–പിത്ത–കഫങ്ങളെ ശമിപ്പിക്കാനുള്ള അതിന്റെ കഴിവുകൊണ്ടാണ്. നാരുകള്‍ അധികമുള്ളതിനാല്‍ മലബന്ധം ഉണ്ടാക്കുകയുമില്ല. ഇതേ ഗുണമുള്ളതാണ് ബാര്‍ലി എന്നിരിക്കിലും രൂക്ഷഗുണമുള്ളതിനാല്‍ വാതദോഷത്തെ വര്‍ധിപ്പിക്കും എന്ന ദോഷമുണ്ട്. ചുവന്ന നെല്ലുകൊണ്ട് അവല്‍ ഉണ്ടാക്കിക്കഴിക്കരുത്.ഛര്‍ദി, അതിസാരം എന്നിവമൂലം നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ അരികൊണ്ടുണ്ടാക്കിയ മലര് വെള്ളത്തില്‍ തിളപ്പിച്ച് കൂടെക്കൂടെ കൊടുക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. കഞ്ഞിവെള്ളം ഉപ്പു ചേര്‍ത്ത് കൊടുക്കുന്നതും ഫലപ്രദമാണ്. അരി കഴുകിയ കാടി ഉള്ളിലേക്ക് ഔഷധമായും ഇതില്‍ ഔഷധങ്ങള്‍ ചാലിച്ച് പുറമെ പൂച്ചിടുന്നതും ആയുര്‍വേദ ചികിത്സകന്മാര്‍ പല രോഗങ്ങളിലും ഉപയോഗിച്ചുവരുന്നുണ്ട്.
(
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് റിട്ടയഡ് പ്രൊഫസറാണ് ലേഖകന്‍)

കടപ്പാട്: deshabhimani

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...