navbar1

HOME

Wednesday, November 11, 2015

ഇരുപത്തിമൂന്നു ലക്ഷം സ്പീഷിസ്സുകള്‍


ഇരുപത്തിമൂന്നു ലക്ഷം സ്പീഷിസ്സുകള്‍


ഇരുപത്തിമൂന്നു ലക്ഷം ജീവജാതികളുടെ വിവരങ്ങള്‍ വഹിക്കുന്ന ജീവവൃക്ഷത്തിന്റെ കരടുരൂപം തയ്യാറാക്കിയിരിക്കുകയാണ് ഗവേഷകര്‍. കഴിഞ്ഞ 350 കോടി വര്‍ഷത്തെ ജീവലോകത്തിന്റെ പരിണാമപരമായ ബന്ധങ്ങള്‍ അടക്കമുള്ള രഹസ്യങ്ങളിലേക്കും ജീവന്റെ ചരിത്രത്തിലേക്കുംകൂടിയാണ് ഈ ജീവവൃക്ഷത്തിന്റെ (tree of life) ശാഖകള്‍ നീളുന്നത്. ജന്തുക്കളും സസ്യങ്ങളും ഫംഗസ്സുകളും സൂക്ഷ്മജീവികളും ഒക്കെയുണ്ട് ഇതില്‍. ഭൂമിയില്‍ ജീവന്റെ ആദ്യകണങ്ങള്‍ അങ്കുരിച്ചതുമുതലുള്ള പരിണാമവഴികളും ജീവലോകത്തിന്റെ വിസ്മയകരമായ വൈവിധ്യവും ജീവജാതികള്‍ തമ്മിലുള്ള പാരസ്പര്യവുമൊക്കെ വിശദമാക്കുന്ന ഈ ജീവവൃക്ഷം 11 ഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്മയുടെ ഫലമാണ്.
ഒരൊറ്റ വന്‍ ജീവവൃക്ഷം തയ്യാറാക്കുന്നതിന്റെ മുന്നോടിയായി അതിന്റെ ശാഖോപശാഖകളായി ആയിരക്കണക്കിന് ചെറു ജീവവൃക്ഷങ്ങളാണ് ആദ്യം തയ്യാറാക്കിയത്. പതിനായിരക്കണക്കിന് ജീവികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജീവവൃക്ഷം നേരത്തെ തയ്യാറാക്കിയിട്ടുണ്ടെങ്കിലും പേരറിയുന്ന 23 ലക്ഷം സ്പീഷിസ്സുകളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജീവവൃക്ഷത്തിന്റെ കരടുരൂപം തയ്യാറാക്കുന്നത് ഇതാദ്യമാണ്. പരിണാമചരിത്രത്തിന്റെ വിക്കിപീഡിയ എന്നാണ് ഈ ഡിജിറ്റല്‍ റിസോഴ്സ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ ഡിജിറ്റല്‍ ഉള്ളടക്കം പൂര്‍ണതയില്‍ എത്തുന്നതോടെ ഓണ്‍ലൈനില്‍ എല്ലാവര്‍ക്കും സ്വതന്ത്രവും സൗജന്യവുമായി ലഭ്യമാവുന്ന ബൃഹത് ജീവവിജ്ഞാനകോശമായി ഇതു മാറും. ഇത് എഡിറ്റ് ചെയ്യുകയും പുതുക്കുകയും ചെയ്യാം. https://tree.opentreeoflife.org എന്നതാണ് വെബ് ലിങ്ക്.
മിഷിഗന്‍ സര്‍വകലാശാലയിലെ എവല്യൂഷണറി ബയോളജിസ്റ്റായ സ്റ്റീഫന്‍ സ്മിത്ത്, ഇദാഹോ സര്‍വകലാശാലാ ഗവേഷകനായ ഹിഞ്ച്ലിഫ് എന്നിവര്‍ ഈ പ്രോജക്ടില്‍ പ്രധാന പങ്കുവഹിച്ചു. അതിബൃഹത്തായ ജീവലോകത്തിലെ വിവിധ ബിന്ദുക്കളെ തമ്മില്‍ യോജിപ്പിച്ച് വ്യക്തമായ ചിത്രം ലഭിക്കാനും നിലവിലെ വിടവുകള്‍ നികത്താനുമുള്ള ശ്രമമാണ് ഇതെന്ന് ഡ്യൂക്ക് സര്‍വകലാശാലാ ഗവേഷകനായ കാറെല്‍ ക്രാസ്റ്റന്‍ അഭിപ്രായപ്പെടുന്നു. ജീവലോകത്തെക്കുറിച്ച് നമുക്ക് എന്തറിയില്ല എന്നതിലേക്കുകൂടി ഇത് വിരല്‍ചൂണ്ടുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. വാഷിങ്ടണ്‍ സര്‍വകലാശാല, നെബ്രാസ്ക സര്‍വകലാശാല, ക്ലാര്‍ക്ക് സര്‍വകലാശാല, ടെക്സാസ് എ ആന്‍ഡ് എം സര്‍വകലാശാല, കര്‍സാസ് സര്‍വകലാശാല, നാഷണല്‍ എവല്യൂഷണറി സിന്തസിസ് സെന്റര്‍, ഇന്ററോബാങ് കോര്‍പറേഷന്‍, ഫ്ളോറിഡ സര്‍വകലാശാല, ഫീല്‍ഡ് മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററി, സ്മിത്ത് കോളേജ് എന്നിവിടങ്ങളിലെ ഗവേഷകരും ഈ സംരംഭത്തില്‍ പങ്കാളികളായി.
അനവധി ചെറുജീവവൃക്ഷങ്ങള്‍ അനുയോജ്യമായവിധത്തില്‍ യോജിപ്പിച്ചാണ് സൂപ്പര്‍മരത്തിന്റെ വന്‍ ശാഖകളും ചെറുചില്ലകളുമൊക്കെ സാധ്യമാക്കിയത്. പ്രൊസീഡിങ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ ആണ് ഇതിന്റെ ആദ്യ കരടുരൂപരേഖ പ്രസിദ്ധീകരിച്ചത്. ജീവവൃക്ഷത്തിന് പുതിയ ശാഖകളും ചെറുചില്ലകളുമൊക്കെ വര്‍ഷങ്ങള്‍ കഴിയുന്തോറും ഉണ്ടായിക്കൊണ്ടേയിരിക്കും. കാരണം അനന്തവൈവിധ്യത്തിന്റെ കലവറയായ ജീവലോകത്ത് പുതിയ ജന്തു, സസ്യ, സൂക്ഷ്മജീവി സ്പീഷിസ്സുകളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ഗവേഷകര്‍. ജീന്‍അനുക്രമനിര്‍ണയം അമടക്കമുള്ള നൂതനമാര്‍ഗങ്ങളിലൂടെ പല ജീവിവര്‍ഗങ്ങളുടെയും സമ്പൂര്‍ണ ജനിതകരഹസ്യങ്ങള്‍ ചുരുള്‍നിവരുന്നുമുണ്ട്. പുതിയ വിവരങ്ങള്‍ ലഭ്യമാവുന്നതിനുസരിച്ച് ജീവവൃക്ഷത്തില്‍ അവ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നവിധത്തില്‍ ഗവേഷകര്‍ക്ക് ലോഗിന്‍ ചെയ്യാനും വിവരങ്ങള്‍ എളുപ്പം പുതുക്കാനും സാധിക്കുന്ന സോഫ്റ്റ്വെയറുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.
ജീവന്റെ വൃക്ഷം തുറന്നിടുന്ന സാധ്യതകള്‍ വിപുലമാണ്. ഭൂമിയിലെ ലക്ഷക്കണക്കിന് സ്പീഷിസ്സുകള്‍ തമ്മില്‍ എങ്ങിനെയൊക്കെയാണ് പ്രത്യക്ഷമായും പരോക്ഷമായും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കുന്നത് നൂതന ഔഷധങ്ങളുടെ വികസനം, കാര്‍ഷികരംഗത്ത് വിളവു വര്‍ധിപ്പിക്കല്‍, പകര്‍ച്ചവ്യാധികളുടെ ഉത്ഭവം, വ്യാപനം എന്നിവ സംബന്ധിച്ച രഹസ്യങ്ങള്‍ തെരയല്‍ തുടങ്ങിയ മേഖലകളില്‍ പുതുവഴികള്‍ തുറക്കും.

deshabhimani-kilivathil

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...