navbar1

HOME

Thursday, September 17, 2015

സെപ്തംബര്‍ 18 ലോക മുളദിനം


സെപ്തംബര്‍ 18 ലോക മുളദിനമാണ്. മുളയുടെ പാരിസ്ഥിതിക പ്രസക്തിയുംഉപയോഗ യോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യം വച്ചാണ് എല്ലാ വര്‍ഷവും മുള ദിനം ആചരിക്കുന്നത്. മുളയുടെ വിശേഷങ്ങളിലേക്ക്...

ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യം ഏതെന്നറിയാമോ? പുല്ല് വര്‍ഗത്തില്‍പെട്ട മുള. മൂന്നുനാലു മാസംകൊണ്ട് വളര്‍ച്ചാഘട്ടം പൂര്‍ത്തിയാക്കുന്ന മുള ഒരുദിവസം നൂറ് സെന്റീമിറ്റര്‍വരെ വളരും! ലോകത്താകെ 14 ദശലക്ഷം ഹെക്ടര്‍സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മുള നമ്മുടെ ജീവിതവുമായി അടുത്തുനില്‍ക്കുന്ന സസ്യമാണ്. വനത്തിന്റെ ചാരുതയെയും, സമ്പന്നതയെയും മുളങ്കാടുകള്‍ കാത്തുപോരുന്നു. സസ്യഭുക്കുകളായ മൃഗങ്ങളുടെയും വിവിധയിനം പക്ഷികളുടെയും പ്രധാന ആശ്രയമാണ് മുളങ്കാടുകള്‍. ഒപ്പം വിവിധയിനം പൂമ്പാറ്റകളും ഇതില്‍ വസിക്കുന്നു. വിവിധ ജീവികള്‍ക്ക് ഭക്ഷണവും സംരക്ഷണവും നല്‍കുന്നു. ഈ മുളങ്കാടുകളെ സംരക്ഷിക്കാന്‍ നമ്മെ ഓര്‍മിപ്പിക്കുന്നതിനാണ് സെപ്തംബര്‍ 18ന് ലോക മുളദിനം ആചരിച്ചുവരുന്നത്.
2009-ല്‍ ബാങ്കോക്കില്‍ ചേര്‍ന്ന വേള്‍ഡ് ബാംബൂ ഓര്‍ഗനൈസേഷന്‍ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ അടങ്ങിയ സമ്മേളനം വിളിച്ചുചേര്‍ത്തു. മുളയുടെ പ്രാധാന്യവും നിലനില്‍പ്പും പൊതുസമൂഹത്തെ അറിയിക്കേണ്ടതിന്റെ ആവശ്യം ഈ സമ്മേളനം ചര്‍ച്ചചെയ്തു. അതോടെയാണ് സെപ്തംബര്‍ 18 ലോകമുളദിനമായി ആചരിക്കാന്‍ തീരുമാനമായത്. ആദ്യ ദിനാചരണം നടത്തിയത് നാഗാലാന്റിലായിരുന്നു. പുരാതനകാലം മുതലുള്ള മുളയുടെ ഉപയോഗം, ഇവയുടെ പ്രത്യേകതകള്‍, വളര്‍ച്ചയുടെ രീതി, കാലം തുടങ്ങിയകാര്യങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതോടെ ലോകം മുഴുവന്‍ പതുക്കെ മുളയുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ തുടങ്ങുകയായിരുന്നു.
ചൈനയാണ് ലോകത്തില്‍ മുളയുല്‍പ്പാദനത്തില്‍ മുന്നില്‍. ജപ്പാനാണ് ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം. ഇന്ത്യ ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ്. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളില്‍ മുളയുടെ കഥ പറയുന്നുണ്ട്. കൗടില്യന്റെ അര്‍ഥശാസ്ത്രത്തിലും മുള പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.നമ്മുടെ രാജ്യത്ത് വിവിധയിടങ്ങളിലായി വസിക്കുന്ന ആദിവാസി ഗോത്രവിഭാഗങ്ങള്‍ മുളയെ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍മേഖലയിലെ ആദിവാസികള്‍ മുളകൊണ്ടുള്ള ഭാരം കുറഞ്ഞ വീടുകളുണ്ടാക്കിയാണ് താമസിക്കുന്നത്. ഇവ നിര്‍മിക്കാനും പുനര്‍നിര്‍മിക്കാനും ആവശ്യമെങ്കില്‍ പൊളിച്ചുമാറ്റാനും വളരെ എളുപ്പമാണ്. ഇക്കാലത്ത് ഇരുമ്പ്, ഇഷ്ടിക, സിമന്റ് തുടങ്ങിയവ ഉപയോഗിക്കുന്ന പോലെയാണ് ഈ മേഖലകളില്‍ ആദിവാസികള്‍ മുള ഉപയോഗിക്കുന്നത്. വീടിന്റെ ചട്ടം നിര്‍മ്മിക്കുന്നതിനു പുറമേ ഇവ നെയ്ത് ചെറ്റകള്‍ തീര്‍ക്കുന്നതിനും, കെണികള്‍, കത്തികള്‍, കുന്തം തുടങ്ങിയവ നിര്‍മ്മിക്കുന്നതിനും മുള ഉപയോഗിക്കുന്നു. മുളയുടെ ഒരു കഷണം മറ്റൊരു മുളക്കഷണത്തിന്റെ വിടവിലൂടെ ഉരസി തീയുണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.
ഭക്ഷണം പാകം ചെയ്യുന്നതിനും മുള ഉപയോഗിക്കുന്നു. മുളയുടെ ഉള്ളില്‍ അരി നിക്ഷേപിച്ച് അത് തീയിലിട്ട് അരി വേവിക്കുന്നതും ഇവിടങ്ങളില്‍ പതിവാണ്. ഇളം മുളങ്കൂമ്പ് വേനല്‍ക്കാലത്ത് ഉണക്കി സൂക്ഷിക്കുകയും വര്‍ഷകാലത്ത് ഭക്ഷണമായി ഉപയോഗിക്കുകയും ചെയ്യുന്നവരും കുറവല്ല.
മുളയുടെ ശരീരം
പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ഇതൊരു ഏകപുഷ്പിയാണ്. ഇതിലെ ഏറ്റവും വലിയ ഇനമായ ഭീമന്‍ മുളകള്‍ക്ക് 80 അടിയോളം ഉയരമുണ്ടാകും. ഇതില്‍ ചില ഇനങ്ങള്‍ എല്ലാ വര്‍ഷവും പുഷ്പിക്കുമെങ്കിലും ചിലത് ആയുസ്സില്‍ ഒരിക്കല്‍ മാത്രമേ പുഷ്പിക്കാറുള്ളൂ. 1200-ലധികം ഇനം മുളകള്‍ ഉള്ളതായി കണക്കാക്കുന്നു. അതായത് വന്‍മരങ്ങളേക്കാള്‍ വലിപ്പുമുള്ളവമുതല്‍ കുഞ്ഞുചെടിയായി നില്‍ക്കന്നവവരെ ഇതില്‍ ഉള്‍പ്പെടുമെന്ന് ചുരുക്കം.നാലുമുതല്‍ 14 വര്‍ഷംവരെ എടുത്താണ് മുളകള്‍ വളര്‍ച്ച പൂര്‍ത്തീകരിക്കുന്നത്.
ഇളംപച്ച നിറത്തിലുള്ള ഇവയുടെ പൂക്കള്‍ വളരെ ചെറുതാണ്. മുളയുടെ ഫലത്തിന് ഗോതമ്പുമണിയോടാണ് കൂടുതല്‍ സാദൃശ്യം. പൂക്കുന്നതിനും രണ്ടുവര്‍ഷം മുമ്പ് തന്നെ മൂലകാണ്ഡത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതുമൂലം പുതുമുളകള്‍ നാമ്പിടാതിരിക്കുകയും ചെയ്യും. സാധാരണ ഒരു മുളയ്ക്ക് 80 മീറ്റര്‍വരെ നീളവും 100 കിലോവരെ ഭാരവും കാണപ്പെടുന്നു. മുളയ്ക്ക് തായ് വേരുകളില്ല എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയില്‍ 120 ഇനം മുളകള്‍ ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. കേരളത്തില്‍ ഇത് മുപ്പതെണ്ണത്തിനടുത്തുവരും.
2006-ല്‍ ഇന്ത്യയില്‍ നാഷണല്‍ ബാംബൂ കോര്‍പ്പറേഷന്‍ സ്ഥാപിച്ചു. സംസ്ഥാനത്ത് പീച്ചിയിലെ വനഗവേഷണ കേന്ദ്രമാണ് മുളയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ദേശങ്ങളും പരിപാടികളും ആവിഷ്കരിക്കുന്നത്. വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഉറവ് കേന്ദ്രം മുളയുല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ പേരുകേട്ട സ്ഥാപനമാണ്. കരകൗശലവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണ പരിശീലനവും ഇവിടെ ലഭിക്കുന്നു.
മുളയുടെ ഉപയോഗങ്ങള്‍
വലിയ പാലംമുതല്‍ ചെറുതും ശരാശരി വലുപ്പത്തിലുള്ളതുമായ പാര്‍പ്പിടങ്ങള്‍ വരെ മുളകള്‍കൊണ്ട് നിര്‍മിക്കാറുണ്ട്. കടലാസ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുകൂടിയാണിത്. പന്തല്‍ വച്ചുകെട്ടിയുണ്ടാക്കുന്നതിനും, കോണ്‍ക്രീറ്റ് കെട്ടിടനിര്‍മാണത്തില്‍ താല്‍ക്കാലികമായ താങ്ങുകളായും ഇവ വ്യാപകമായി ഉപയോഗിക്കുന്നു. ഓടക്കുഴല്‍ നിര്‍മാണത്തിന് വിവിധതരം ഓടകള്‍ ഉപയോഗിക്കുന്നു. വട്ടി, കുട്ട, മുറം, വിവിധതരം മീന്‍പിടുത്ത ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് മുളകള്‍ എല്ലാസ്ഥലങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ മുളയുടെ തളിര് ഭക്ഷണമാണ്. ചിലയിടങ്ങളില്‍ മുളയുടെ കൂമ്പ് അച്ചാറിനും ഉപയോഗിക്കുന്നു.
വള്ളം ഊന്നുന്നതിന് മുളയുടെ കഴുക്കോല്‍ ഉപയോഗിക്കാറുണ്ട്. ആഴം കൂടിയ നദികളിലും, കായലിലും സഞ്ചരിക്കുന്ന വലിയ വള്ളങ്ങള്‍ വലിയ കഴുക്കോല്‍ വെള്ളത്തിനടിയില്‍ മണ്ണില്‍ ആഴ്ത്തി അതില്‍ പ്രയോഗിക്കുന്ന ബലംകൊണ്ടാണ് സഞ്ചരിക്കുന്നത്. സഞ്ചാരപാതയില്‍ ഇവയുടെ ഉപയോഗം വളരെക്കാലം മുമ്പേ തുടങ്ങിയതാണ്. മുളവര്‍ഗത്തില്‍പ്പെട്ട ഇല്ലി നാട്ടിന്‍ പുറങ്ങളില്‍ ഏണിയായി ഉപയോഗിക്കുന്നു. പ്രധാനമായും തെങ്ങുകയറ്റത്തിനായിരുന്നു ഇത്തരം കോണികള്‍ ഉപയോഗിച്ചിരുന്നത്. വന്യമൃഗങ്ങളില്‍നിന്ന് രക്ഷനേടാനും കൃഷിയുടെ സംരക്ഷണ ലക്ഷ്യംവച്ചും നിര്‍മിക്കുന്ന ഏറുമാടങ്ങള്‍ മുളകള്‍ വച്ചുകെട്ടിയാണ് നിര്‍മിക്കാറുള്ളത്. മുളയുടെ ഇളം തളിരിലകള്‍, മുട്ടുകള്‍, വേര് തുടങ്ങിയവയും ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. നമ്മുടെ നാട്ടില്‍ ആനകളുടെ ഇഷ്ട ഭക്ഷണമായി മുളയുടെ വിഭാഗത്തില്‍പ്പെട്ട ഈറ്റകള്‍ ധാരാളമായി ഉപയോഗിക്കുന്നു. അതുപോലെ ചൈനയില്‍ പാണ്ടകള്‍ ഭക്ഷണത്തിന് മുളം കൂമ്പുകളും ഇളം തണ്ടുകളും ഇലകളും ഉപയോഗിക്കുന്നു. 
മുളയരി


വളരെ ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ് മുളയരിയെന്ന് വിലയിരുത്തപ്പെടുന്നു. മിക്കവാറും മുളകള്‍ ആയുസ്സില്‍ ഒരു തവണമാത്രമാണ് പൂക്കുക. പൂക്കാലം കഴിഞ്ഞുണ്ടാകുന്ന വിത്തുകള്‍ മുളയരിയായി കണക്കാക്കുന്നു. ഇവ ഏറെ ഔഷധപ്രാധാന്യമുള്ളതാണ്. അതോടൊപ്പം ഇത് പോഷകഗുണവും നല്‍കുന്നു.

നശിപ്പിക്കല്‍ തുടര്‍ക്കഥ
മുളകള്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി വന്‍തോതില്‍ വെട്ടി നശിപ്പിക്കുന്നതുമൂലം കാട്ടാനകള്‍ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു. ആനകളുടെ ആവാസമേഖലയില്‍പോലും ഇവ നിഷ്ക്കരുണം മുറിച്ചുമാറ്റപ്പെടുകയാണ്. മുളകള്‍ പൂക്കുന്ന കാലം വരെയെങ്കിലും അവയുടെ ആയുസ്സ് നിലനിര്‍ത്തേണ്ടത് വന്യജീവികള്‍ക്കും മുളയുടെ വംശം നിലനിര്‍ത്തുവാനും വളരെ അത്യാവശ്യമാണ്.മുളകളെ ആശ്രയിച്ച് ജീവിച്ചുവന്നിരുന്ന ആദിവാസി ജനവിഭാഗങ്ങളും മുളയുടെ നാശത്തോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

Dendrocalamus asper

കടപ്പാട്- deshabhimani-aksharamuttam


No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...