navbar1

HOME

Wednesday, August 19, 2015

താപോര്‍ജ്ജത്തെ യാന്ത്രികോര്‍ജ്ജമാക്കി മാറ്റല്‍


ആവിയന്ത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടല്ലോ. താപോര്‍ജത്തെ യാന്ത്രികോര്‍ജമാക്കിമാറ്റി യന്ത്രങ്ങളെ പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമാണ് ആവിയന്ത്രം. ആവിയുടെ ശക്തികൊണ്ട് പ്രവര്‍ത്തിക്കുന്ന ഉപകരണം കണ്ടെത്തിയത് ഏകദേശം രണ്ടായിരം വര്‍ഷം മുമ്പാണ്. എ ഡി ഒന്നാം നൂറ്റാണ്ടിനടുത്ത് അലക്സാന്‍ഡ്രിയയിലെ ഹീറോ എന്നറിയപ്പെടുന്ന ഒരാളാണ് ആവികൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സരള സംവിധാനത്തിന് രൂപം നല്‍കിയത്. 1698ല്‍ തോമസ് സാവെറി എന്നൊരാള്‍ വെള്ളം പമ്പ് ചെയ്യാനായി ആവിയന്ത്രം കണ്ടുപിടിച്ചു. തോമസ് ന്യൂകോമന്‍ എന്നൊരാളും ആവിയന്ത്രം നിര്‍മിച്ചിരുന്നു. 1712ല്‍ ഇദ്ദേഹം ഖനിയില്‍ സ്ഥാപിച്ച ആവിയന്ത്രം മുപ്പത് വര്‍ഷം കുറ്റമറ്റതായി പ്രവര്‍ത്തിച്ചു.
1764ല്‍ ഒരു ന്യൂകോമന്‍ എഞ്ചിന്‍ റിപ്പയര്‍ ചെയ്യാന്‍ വാട്ടിന്റെ അടുക്കല്‍ കൊണ്ടുവന്നു. ഇത് ഉപയോഗിക്കുക വഴി ധാരാളം ഇന്ധനവും ചെലവാക്കേണ്ടി വരുമെന്ന് വാട്ട് മനസിലാക്കി. ഇതിന്റെ വേഗവും ദക്ഷത വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചായി പിന്നീട് അദ്ദേഹത്തിന്റെ അന്വേഷണം. ആവിയുടെ അനിതര സാധാരണമായ ശക്തിയും കഴിവും മനസിലാക്കാന്‍ ഇതുവഴി വാട്ടിന് കഴിഞ്ഞു. ആവിയുടെ ലീനതാപ ത്തെക്കുറിച്ച്കൂടി അറിഞ്ഞതോടെ ജെയിംസ് വാട്ട് ശരിയായ ഒരു ആവിയന്ത്രം നിര്‍മിച്ചു. ആവിയന്ത്രത്തിന്റെ പേറ്റന്റ് 1769ല്‍ ലഭിച്ചു. പില്‍കാലത്ത് ലോകചരിത്രത്തെത്തന്നെ മാറ്റി മറിച്ച വ്യവസായ വിപ്ലവം മുന്നേറിയത് ജെയിംസ് വാട്ടിന്റെ ആവിയന്ത്രത്തിലേറിയാണ്.
സ്കോട്ട്ലന്റിലുള്ള ഗ്രീനോക്ക് എന്ന സ്ഥലത്ത് 1736 ജനുവരി 19നാണ് ജെയിംസ് വാട്ട് ജനിച്ചത്. മാതാപിതാക്കള്‍ വിദ്യാസമ്പന്നരായിരുന്നു. വാട്ടിനെ എഴുത്തും വായനയും പഠിപ്പിച്ചത് അമ്മയാണ്. 1754ല്‍ അദ്ദേഹം ഗ്ലാസ്ഗോയില്‍ "മാത്തമാറ്റിക്കല്‍' ഉപകരണ വ്യാപാര സമ്പ്രദായവും നിര്‍മാണവും മനസിലാക്കാന്‍ എത്തി. അനാരോഗ്യംമൂലം ഒരു വര്‍ഷത്തിനുശേഷം മടങ്ങിയെങ്കിലും മാത്തമാറ്റിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാതാവായി വീണ്ടുംജോലിയില്‍ പ്രവേശിച്ചു. 1757മുതല്‍ 1763 വരെ അവിടെ തുടര്‍ന്നു. 1759 മുതല്‍ വാട്ടിന്റെ ശ്രദ്ധ ആവിയന്ത്രത്തിലേക്ക് തിരിഞ്ഞു. മാത്യു ബൗള്‍ട്ടണുമായിച്ചേര്‍ന്ന് ആവിയന്ത്ര നിര്‍മാണ വ്യവസായം ആരംഭിച്ചു. 1800ല്‍ അദ്ദേഹം വ്യവസായത്തില്‍നിന്ന് വിരമിച്ചു. ജെയിംസ് വാട്ട് ബര്‍മിംഗ്ഹാമിനടുത്ത സ്വവസതിയില്‍ ഇരുന്ന് പരീക്ഷണം നടത്തിയ മുറി അതേ നിലയില്‍ ഇപ്പോഴും അവിടെയുണ്ട്. 1819 ആഗസത് 19ന് ജെയിംസ് വാട്ട് അന്തരിച്ചു. വാട്ടിന്റെ സ്മരണ നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിലെങ്ങും സ്മാരകങ്ങള്‍ ഉയര്‍ന്നു. ഭൂമുഖത്തുള്ള ആവിയന്ത്രങ്ങള്‍തന്നെ അദ്ദേഹത്തിന്റെ നിത്യസ്മാരകങ്ങളാണല്ലോ. പവറിന്റെ യൂണിറ്റിന് വാട്ട് എന്ന് പേരു നല്‍കി ശാസ്ത്രം ജെയിംസ് വാട്ടിനെ ആദരിച്ചു. 1960ല്‍ അളവുകള്‍ക്കും തൂക്കങ്ങള്‍ക്കുമുള്ള പതിനൊന്നാമത്തെ ജനറല്‍ കോണ്‍ഫറന്‍സിലാണ് വാട്ട് എന്ന യൂണിറ്റ് സ്വീകരിച്ചത്.
അവലംബം-deshabhimani-aksharamuttam

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...