navbar1

HOME

Friday, July 24, 2015

നാലുകാലുള്ള പാമ്പ് :-ആദ്യഫോസില്‍

നാലുകാലുള്ള പാമ്പ്; ആദ്യഫോസിലുമായി ഗവേഷകര്‍



സ്വന്തം ലേഖകന്‍
    |    Jul 24, 2015
ദിനോസറുകള്‍ക്കൊപ്പം ഭൂമിയില്‍ കഴിഞ്ഞിരുന്ന പാമ്പുവര്‍ഗത്തിന്റെ ഫോസിലാണ് കണ്ടെത്തിയത്. കടലിലല്ല, കരയിലുള്ള പല്ലിവര്‍ഗങ്ങളില്‍ നിന്നാണ് പാമ്പുകള്‍ പരിണമിച്ചുണ്ടായതെന്ന് നാലുകാലുള്ള പാമ്പ് സൂചന നല്‍കുന്നു

നാലുകാലുള്ള പാമ്പിന്റെ ഫോസില്‍. ചിത്രം കടപ്പാട്: Dave Martill, University of Portsmouth


നാലുകാലുള്ള പാമ്പുകള്‍ ഭൂമുഖത്തുണ്ടായിരുന്നു എന്നതിന് ഗവേഷകര്‍ക്ക് തെളിവ് കിട്ടി. നാലുകാലുള്ള പാമ്പിന്റെ ഫോസില്‍ ആദ്യമായി കണ്ടെടുത്തിരിക്കുകയാണ് ഗവേഷകര്‍. പാമ്പുകളുടെ പൂര്‍വികവര്‍ഗങ്ങളെപ്പറ്റി വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന കണ്ടെത്തലാണിത്.

11.3 കോടി വര്‍ഷംമുമ്പ് ക്രിറ്റേഷ്യസ് യുഗത്തില്‍ ദിനോസറുകള്‍ക്കൊപ്പം ജീവിച്ചിരുന്ന 'നാല്‍ക്കാലി പാമ്പി'ന്റെ ഫോസിലാണ് ഗവേഷകര്‍ക്ക് കിട്ടിയത്. ബ്രസീലില്‍നിന്നുള്ള ആ ഫോസില്‍ ഒരു ജര്‍മന്‍ മ്യൂസിയത്തിലെ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇംഗ്ലണ്ടില്‍ പോര്‍ട്‌സ്മൗത്ത് സര്‍വകലാശാലയിലെ ഫോസില്‍ വിദഗ്ധന്‍ ഡേവ് മാര്‍ട്ടിലാണ് ജര്‍മനിയില്‍ സോന്‍ഹോഫന്‍ മ്യൂസിയത്തിലെ ശേഖരത്തില്‍നിന്ന് യാദൃശ്ചികമായി ആ അപൂര്‍വ്വ ഫോസില്‍ കണ്ടെത്തിയത്.

ഇപ്പോഴത്തെ പാമ്പുകളുടെ നേര്‍പൂര്‍വികരായ വര്‍ഗത്തിന്റെ ഫോസിലാണതെന്ന് ഗവേഷകര്‍ കരുതുന്നു. ഇരുകാലുകളുള്ള പാമ്പുകളെക്കുറിച്ച് മുമ്പ് ചില ഫോസിലുകളില്‍നിന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും, നാലുകാലുള്ള പാമ്പിന്റെ ഫോസില്‍ ശാസ്ത്രലോകം കാണുന്നത് ആദ്യമായാണ്.


ഇരപിടിക്കുന്ന നാലുകാലുള്ള സര്‍പ്പം, ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: Julius T. Cstonyi


ഏതോ വിദൂര പൂര്‍വ്വകാലത്ത് പാമ്പുകള്‍ പല്ലിവര്‍ഗങ്ങളില്‍ ( lizards ) നിന്ന് പരിണമിച്ചുണ്ടായി എന്നാണ് പൊതുവെ കരുത്തപ്പെടുന്നത്. എന്നാല്‍, എപ്പോഴായിരുന്നു അത് സംഭവിച്ചത്, ഏതിനം പല്ലികളാണ് പരിണമിച്ചത് തുടങ്ങിയ സംഗതികളില്‍ വ്യക്തതയില്ല - ഡോ.മാര്‍ട്ടില്‍ പറഞ്ഞു.

'ഈ ഫോസില്‍ പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു. ഉദാഹരണത്തിന്, കരയില്‍ കാണപ്പെടുന്ന പല്ലിവര്‍ഗങ്ങളില്‍നിന്നാണ് പാമ്പുകള്‍ പരിണമിച്ചുണ്ടായത്, അല്ലാതെ മുമ്പ് കരുതിയത് പോലെ കടലിലുള്ള വര്‍ഗങ്ങളില്‍നിന്നല്ല എന്ന് ഈ ഫോസില്‍ വ്യക്തമാക്കുന്നു' - അദ്ദേഹം അറിയിച്ചു.

സോന്‍ഹോഫന്‍ മ്യൂസിയം വിദ്യാര്‍ഥികള്‍ക്കൊപ്പം സന്ദര്‍ശിക്കുമ്പോഴാണ് ഡോ.മാര്‍ട്ടില്‍ ഈ ഫോസില്‍ തിരിച്ചറിഞ്ഞത്. 'ക്രിറ്റേഷ്യസ് യുഗത്തിലുള്ള ഫോസിലുകളുടെ പ്രദര്‍ശനത്തില്‍ ഇതുമുണ്ടായിരുന്നു. ആര്‍ക്കും അതിന്റെ പ്രാധാന്യം മനസിലാക്കാന്‍ കഴിഞ്ഞില്ല. കണ്ടപ്പോഴേ അതിന്റെ പ്രാധാന്യം എനിക്ക് പിടികിട്ടി'-അദ്ദേഹം അറിയിച്ചു.

പ്രമുഖ ജര്‍മന്‍ പാലിയന്തോളജിസ്റ്റ് ഹെല്‍മുട്ട് ടിഷ്‌ലിംഗര്‍, ബാത്ത് സര്‍വകലാശാല മില്‍നര്‍ സെന്റര്‍ ഫോര്‍ ഇവല്യൂഷനില്‍ പാമ്പുകളുടെ പരിണാമത്തെക്കുറിച്ച് പഠിക്കുന്ന നിക്ക് ലോങ്‌റിച്ച് എന്നിവരുമായി ചേര്‍ന്നാണ് ഡോ.മാര്‍ട്ടില്‍ ആ ഫോസില്‍ പഠനവിധേയമാക്കിയത്.


വെറും 19.5 സെന്റീമീറ്റര്‍ നീളമുള്ള പാമ്പിന്റെ ഫോസിലാണ് ഗവേഷകര്‍ക്ക് കിട്ടിയത്. ചിത്രം കടപ്പാട്: Dave Martill, University of Portsmouth


'ഒരു പരിണാമശാസ്ത്രജ്ഞനെ സംബന്ധിച്ച് നാലുകാലുള്ള പാമ്പെന്നത് അത്ഭുതകരമായ ഒരു സംഗതിയാണ്' -ഡോ.ലോങ്‌റിച്ച് പറഞ്ഞു. 'ആര്‍ക്കും കാണാന്‍ പാകത്തില്‍ ഒരു മ്യൂസിയത്തില്‍ ഇത് പ്രദര്‍ശിപ്പിച്ചിരുന്നു എന്നത് കൂടുതല്‍ താത്പര്യജനകമാണ്'.

'ടെറാപോഡോഫിസ് ആംപ്ലിക്ടസ്' ( Tetrapodophis amplectus ) എന്ന് ഗവേഷകര്‍ പേരിട്ടിരിക്കുന്ന ആ പാമ്പ് വളര്‍ച്ചയെത്തിയ ഒന്നായിരുന്നില്ല. വെരും 19.5 സെന്റീമീറ്റര്‍ മാത്രം നീളമുള്ള പാമ്പിന്‍ കുഞ്ഞിന്റെ ഫോസിലാണത്.

അതിന്റെ മുന്‍കാലുകള്‍ തീരെ ചെറുതാണ്-നീളം വെറും ഒരു 4 മില്ലിമീറ്റര്‍ മാത്രം. പിന്‍കാലുകള്‍ക്ക് കുറച്ചുകൂടി വലിപ്പമുണ്ട്-ഏഴ് മില്ലിമീറ്റര്‍. ചുറ്റിവളയുമ്പോള്‍ ഇരകള്‍ രക്ഷപ്പെടാതെ പിടിച്ചുവെയ്ക്കാന്‍ നീളംകൂടിയ പിന്‍കാലുകള്‍ ഉപയോഗിച്ചിരിക്കാമെന്ന് ഗവേഷകര്‍ കരുതുന്നു. അല്ലെങ്കില്‍ ഇണചേരുമ്പോള്‍ ചുറ്റിപ്പിടിക്കാന്‍ കാലുകള്‍ ഉപയോഗിച്ചിരിക്കാം.

ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവ ഗോണ്ട്വാനയെന്ന സൂപ്പര്‍ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന കാലത്തെ ഫോസിലാണിത്. ആ പുരാതന സൂപ്പര്‍ഭൂഖണ്ഡത്തിലാകണം പാമ്പുകള്‍ പരിണമിച്ചുണ്ടായതെന്നും, പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവ വ്യാപിച്ചുവെന്നും കരുതാമെന്ന് ഗവേഷകര്‍ പറയുന്നു. (വിവരങ്ങള്‍ക്ക് കടപ്പാട്: AAAS വാര്‍ത്താക്കുറിപ്പ്)

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...