navbar1

HOME

Sunday, January 22, 2017

സൗരയൂഥ ഉത്ഭവരഹസ്യം തേടുന്നു



സൌരയൂഥത്തിന്റെ ഉത്ഭവരഹസ്യം കണ്ടുപിടിക്കാന്‍ ശാസ്ത്രലോകം ഒരുങ്ങുന്നു. 2017ജനുവരി നാലിന് നാസ അംഗീകരിച്ച രണ്ട് ബഹിരാകാശ റോബോട്ടിക് ദൌത്യങ്ങളായ ലൂസിയും സൈക്കിയും യഥാക്രമം 2021ലും 2023ലും വിക്ഷേപിക്കപ്പെടും. ലൂസി (Lucy)  ദൌത്യം വ്യാഴത്തിന്റെ ആറ് ട്രോജന്‍ ഛിന്നഗ്രഹങ്ങളില്‍ (Trojan Asteroids) നിരീക്ഷണംനടത്തുമ്പോള്‍ പൂര്‍ണമായും ലോഹനിര്‍മിതമായ ഛിന്നഗ്രഹമായ16 സൈക്കി (16ജ്യരവല)യാണ് സൈക്കി  ദൌത്യം നിരീക്ഷണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.
വ്യാഴത്തിന്റെ ലെഗ്രാന്‍ഷ്യന്‍ പോയിന്റില്‍ കുരുങ്ങിക്കിടക്കുന്ന ട്രോജന്‍ ഛിന്നഗ്രങ്ങള്‍ക്ക് സൌരയൂഥത്തിന്റെ പ്രായംതന്നെയുണ്ട്. ഇവയ്ക്ക് സൌരയൂഥം രൂപംകൊണ്ടകാലത്തെ ഘടനയും രൂപവുംതന്നെയാണ് ഇപ്പോഴുമുള്ളത്. അതു മാത്രവുമല്ല, ഇവ സൌരയൂഥത്തിന്റെ പലഭാഗത്തായി രൂപപ്പെട്ടവയാണ്. വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണ ബലം കാരണം ഗ്രഹത്തിന്റെ സൂര്യനുചുറ്റുമുള്ള പ്രദക്ഷിണപഥം പങ്കിടുന്നവയാണിവ. ആദ്യമായാണ് ഒരു ലോഹനിര്‍മിത ഛിന്നഗ്രഹത്തിലേക്ക് ഒരു കൃത്രിമ ഉപഗ്രഹം അയക്കുന്നത്. ഈ ബഹുമതി സൈക്കി സ്വന്തമാക്കും. ഈ രണ്ടു ദൌത്യങ്ങളും ഒരുമിച്ചുള്ള പ്രവര്‍ത്തനം സൌരയൂഥത്തിന്റെ രൂപീകരണത്തെക്കുറിച്ച് കൂടുതല്‍ വിലപ്പെട്ട വിവരങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷ.
2021 ഒക്ടോബറില്‍ ലൂസിദൌത്യം വിക്ഷേപിക്കപ്പെടും. സൌരയൂഥത്തിന്റെ പിറവിരഹസ്യങ്ങള്‍ തെരയുന്ന ദൌത്യത്തിന് മനുഷ്യപൂര്‍വികനായി കരുതുന്ന ലൂസിയുടെ പേരിടുന്നത് തീര്‍ത്തും അനുയോജ്യമാണ്. 2025ല്‍ പേടകം ആസ്റ്ററോയ്ഡ് ബെല്‍ട്ടില്‍ പ്രവേശിക്കും. 2027 മുതല്‍ 2033 വരെ ആറ് ട്രോജന്‍ ഛിന്നഗ്രഹങ്ങളില്‍ പേടകം നിരീക്ഷണം നടത്തും. ട്രോജന്‍ ഛിന്നഗ്രഹങ്ങളില്‍ നിരീക്ഷണം നടത്താന്‍ അയക്കുന്ന ആദ്യ ദൌത്യമാണ് ലൂസി.
സൈക്കിദൌത്യത്തിനും വളരെയധികം ശാസ്ത്രീയ പ്രാധാന്യമുണ്ട്. ഇതുവരെ കണ്ടെത്തിയതില്‍ പൂര്‍ണമായ ലോഹനിര്‍മിത ഏക ഛിന്നഗ്രഹമാണ് 16 സൈക്കി. 210 കിലോമീറ്റര്‍ വ്യാസമുള്ള ഈ ഛിന്നഗ്രഹം പൂര്‍ണമായും നിക്കലും ഇരുമ്പും കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ‘ഭൂമിയുടെ കോറിനോട് സാദൃശ്യമുണ്ട് ഇതിന്. 2023ല്‍ പേടകം ഛിന്നഗ്രഹത്തിലെത്തും. ഭൂകേന്ദ്രത്തെക്കുറിച്ച് നമുക്ക് ഏകദേശ ധാരണയുണ്ടെങ്കിലും അവിടെ എത്തിച്ചേരാന്‍ സാധിക്കില്ല. ‘ഭൌമാന്തര്‍ഭാഗത്തെ ഉയര്‍ന്ന മര്‍ദവും ഊഷ്മാവും ഇത്തരമൊരു പര്യവേക്ഷണം അസാധ്യമാക്കുന്നുണ്ട്. ഈ പരിമിതിയാണ് സൈക്കിദൌത്യത്തിലൂടെ മറികടക്കുന്നത്. 16 സൈക്കി ഛിന്നഗ്രഹത്തെ അടുത്ത് നിരീക്ഷിക്കാന്‍കഴിയുന്നത് ഭൂകേന്ദ്രത്തില്‍ നേരിട്ടെത്തി നിരീക്ഷണം നടത്തുന്നതിന് തുല്യമാണ്. ഗ്രഹരൂപീകരണത്തിന്റെ തുടക്കത്തിലുള്ള അവസ്ഥ വ്യക്തമായി മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. ഭൂകേന്ദ്രത്തിന്റെ പുറംപാളിയായ ഔട്ടര്‍ കോര്‍’ ഭൌമോപരിതലത്തില്‍നിന്ന് ഏകദേശം 2890 കിലോമീറ്റര്‍ അടിയിലാണുള്ളത്.  

എന്താണ്  ട്രോജന്‍ ഛിന്നഗ്രഹങ്ങള്‍
സൂര്യനുചുറ്റുമുള്ള വ്യാഴത്തിന്റെ പരിക്രമണപഥം പങ്കിടുന്ന ഛിന്നഗ്രഹങ്ങളാണ് ട്രോജന്‍ ഛിന്നഗ്രഹങ്ങള്‍. ഗ്രീക്ക് മിത്തോളജിയില്‍നിന്നാണ് ഈ പേരു സ്വീകരിച്ചിട്ടുള്ളത്. വ്യാഴത്തിനുചുറ്റും രണ്ട് സ്ഥാനങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഗ്രഹത്തിന്റെ ഗുരുത്വബലം കാരണം ലോക്ഡ്’അവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ഇവയ്ക്ക് സ്വതന്ത്രചലനമില്ല. ഗ്രഹത്തിന്റെ സഞ്ചാരപാതയില്‍ 60 ഡിഗ്രി മുന്നിലും 60 ഡിഗ്രി പിന്നിലുമാണ് ഈ സ്ഥാനങ്ങള്‍. ലെഗ്രാന്‍ഷ്യന്‍ പോയിന്റുകള്‍ എന്നാണ് ഈ സ്ഥാനങ്ങള്‍ അറിയപ്പെടുന്നത്. ഭൂമിയുള്‍പ്പെടെ എല്ലാ ഗ്രഹങ്ങള്‍ക്കും ഗ്രാവിറ്റി ലോക്ഡ്’ ആയ ഇത്തരം സ്ഥാനങ്ങളുണ്ട്. 1772ല്‍ ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞനായ ജോസഫ് ലൂയി ലെഗ്രാന്‍ഷെയാണ് ഇത്തരം സ്ഥാനങ്ങളെപ്പറ്റി ആദ്യമായി പ്രവചിച്ചത്.

അതുകൊണ്ടാണ് ഇത്തരം സ്ഥാനങ്ങളെ ലെഗ്രാന്‍ഷ്യന്‍ പോയിന്റുകള്‍ എന്നുവിളിക്കുന്നത്. ‘588 അക്കിലസ്’ ആണ് ആദ്യമായി കണ്ടെത്തിയ ട്രോജന്‍ ഛിന്നഗ്രഹം. 1906ല്‍ ജര്‍മന്‍ ജ്യോതിശാസ്ത്രജ്ഞനായ മാക്സ് വൂള്‍ഫ് ആണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇതുവരെ വ്യാഴത്തിന്റെ 6178 ട്രോജന്‍ ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. വ്യാഴത്തിനു മാത്രല്ല, ട്രോജന്‍ ഛിന്നഗ്രഹങ്ങളുള്ളത്. സൌരയൂഥത്തിലെ എല്ലാ ഗ്രഹങ്ങള്‍ക്കും ലെഗ്രാന്‍ഷ്യന്‍ പോയിന്റുകളും അവിടങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ഛിന്നഗ്രഹങ്ങളുമുണ്ട്. എന്നാല്‍ വ്യാഴത്തിന്റെ ഗുരുത്വബലം സൌരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായതിനാല്‍ വ്യാഴത്തിനാണ് ഏറ്റവുമധികം ട്രോജന്‍ ഛിന്നഗ്രഹങ്ങളുള്ളത്.
ഇതുവരെ ശുക്രനും ഭൂമിക്കും ഒന്നുവീതവും, ചൊവ്വയ്ക്ക് ഏഴും, വ്യാഴത്തിന് 6178ഉം, യുറാനസിന് ഒന്നും, നെപ്ട്യൂണിന് പതിനെട്ടും ട്രോജന്‍ ഛിന്നഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബുധനും ശനിക്കും ഇത്തരം ഛിന്നഗ്രഹങ്ങളുണ്ടാകാമെങ്കിലും അവയെ കണ്ടെത്താന്‍കഴിഞ്ഞിട്ടില്ല. സൂര്യന്റെ സാമീപ്യം ബുധന്റെ ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കാന്‍ തടസ്സമായിനില്‍ക്കുമ്പോള്‍ ശനിയുടെ കാര്യത്തില്‍ വ്യാഴമാണ് വിലങ്ങുതടിയായി നില്‍ക്കുന്നത്. 2011ലാണ് ഭൂമിയുടെ ട്രോജന്‍ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഭൂമിയുടെ നാലാം ലെഗ്രാന്‍ഷ്യന്‍ പോയിന്റില്‍ സ്ഥിതിചെയ്യുന്ന ഈ ഛിന്നഗ്രഹത്തിന് 2010 ഠഗ 7 എന്നാണ് പേരിട്ടിരിക്കുന്നത്.

16 സൈക്കി
ആസ്റ്ററോയ്ഡ് ബെല്‍ട്ടിലുള്ള 10 വലിയ ഛിന്നഗ്രഹങ്ങളിലൊന്നാണ് 16 സൈക്കി. 210 കിലോമീറ്റര്‍ വ്യാസമുള്ള ഈ ദ്രവ്യപിണ്ഡത്തിന് ആസ്റ്ററോയ്ഡ് ബെല്‍ട്ടിന്റെ ആകെപിണ്ഡത്തിന്റെ ഒരുശതമാനത്തില്‍ താഴെ പിണ്ഡമുണ്ട്. ലോഹനിര്‍മിതമായ (ങ്യുല) ഛിന്നഗ്രഹങ്ങളില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുതാണ് 16 സൈക്കി. 1852 മാര്‍ച്ച് 17ന് ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ആനിബല്‍ഡി ഗസ്പാരിസ് ആണ് ഇതു കണ്ടെത്തിയത്.



Read more: http://www.deshabhimani.com/special/news-special-19-01-2017/617802


No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...