navbar1

HOME

Thursday, October 13, 2016

താന്‍ താന്‍ നിരന്തരം തിന്നുന്ന കോശങ്ങള്‍


പട്ടിണികൊണ്ട് പൊറുതിമുട്ടുമ്പോള്‍ നമ്മുടെ ശരീരകോശങ്ങള്‍ എങ്ങനെ അതിനെ അതിജീവിക്കും? പ്രതിദിനം ശരാശരി 200 മുതല്‍ 300 ഗ്രാംവരെ പ്രോട്ടീന്‍ ശരീര പുനര്‍നിര്‍മാണത്തിന് മനുഷ്യന് ആവശ്യമുണ്ടെന്നാണ് കണക്ക്. ഇതില്‍ 70 ഗ്രാമോളം മാത്രമാണ് ഭക്ഷണത്തിലൂടെ ലഭിക്കുന്നത്. ബാക്കി പ്രോട്ടീന്‍ ശരീരം എവിടെനിന്നു കണ്ടെത്തും? കോശങ്ങളുടെ ഉള്‍വശം വൃത്തിയാക്കിവയ്ക്കുന്നത് എങ്ങനെയാണ്? ഇത്തരത്തിലുള്ള അനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ നമ്മെ പ്രാപ്തരാക്കിയ ശാസ്ത്രജ്ഞനാണ് 2016ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. യോഷിനോരി ഒസൂമി എന്നാണ് ജപ്പാന്‍കാരനായ അദ്ദേഹത്തിന്റെ പേര്യോഷിനോരി ഒസൂമി,ഓട്ടോഫജി
കോശങ്ങള്‍ പട്ടിണിപോലുള്ള സമ്മര്‍ദങ്ങള്‍ നേരിടുമ്പോള്‍ സ്വന്തം ഭാഗങ്ങളെ വിഘടിപ്പിച്ച് പോഷകം കണ്ടെത്തും. അവ തന്നെത്താനെ തീനികളായി മാറുമെന്നു ചുരുക്കം. കോശങ്ങളുടെ ഈ ‘സ്വയം ഭോജനത്തെ ഓട്ടോഫജി എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്. ഓട്ടോഫജിയുടെ രഹസ്യങ്ങള്‍ വെളിവാക്കുന്ന പഠനങ്ങള്‍ക്കാണ് ഇത്തവണത്തെ നൊബേല്‍ സമ്മാനം.
കോശങ്ങളുടെ വിവിധ ഘടകഭാഗങ്ങളെ അഥവാ കോശാംഗങ്ങളെ വിഘടിപ്പിക്കുകയും അതുവഴി ലഭിക്കുന്ന പദാര്‍ഥങ്ങളില്‍ പലതും കോശ പുനര്‍നിര്‍മാണത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന പ്രക്രിയയില്‍ അടിസ്ഥാനപരമായ പങ്കു നിര്‍വഹിക്കുന്നത് ഓട്ടോഫജിയാണ്. സ്വയം എന്ന് അര്‍ഥം വരുന്ന ഓട്ടോ, തിന്നുക എന്ന് അര്‍ഥംവരുന്ന ഫജിന്‍ എന്നീ ഗ്രീക് വാക്കുകളില്‍നിന്നാണ് ഓട്ടോഫജി എന്ന വാക്കിന്റെ ഉത്ഭവം.
1960കളിലാണ് കോശങ്ങള്‍ സ്വന്തം ഘടകങ്ങളെ ലൈസോസൊമുകള്‍ എന്നറിയപ്പെടുന്ന ഗോളാകൃതിയിലുള്ള കേന്ദ്രങ്ങളില്‍വച്ച് ദഹിപ്പിക്കുന്നതെന്ന വിവരം ശാസ്ത്രലോകം മനസ്സിലാക്കുന്നത്. ലൈസോസോമുകളുടെ കണ്ടുപിടിത്തത്തിന് 1974ലെ വൈദ്യശാസ്ത്ര നൊബേല്‍ ബല്‍ജിയംകാരനായ ക്രിസ്റ്റ്യന്‍ ദേ ഡ്യൂവിന് ലഭിക്കുകയും ചെയ്തു. ഡ്യൂവും സംഘവും ലൈസോസോമുകളെപ്പോലെയുള്ള മറ്റൊരുകൂട്ടം കോശാംഗങ്ങളെയും പിന്നീട് നിരീക്ഷിക്കുകയുണ്ടായി. വലിയ കോശഭാഗങ്ങളെ വിഴുങ്ങിയ അവസ്ഥയിലാണ് അവയെ കണ്ടത്. ഇങ്ങനെ വിഴുങ്ങുന്നതിന് ഓട്ടോഫജി എന്ന് പേരു നല്‍കി. വിഴുങ്ങുന്ന കോശാംഗങ്ങളെ ഓട്ടോഫാഗോസോമുകള്‍ എന്നു വിളിച്ചു. ലൈസോസൊമുകളിലേക്ക് വിഘടിപ്പിക്കുന്ന വസ്തുക്കളെ എത്തിക്കുന്ന ധര്‍മമാണ് ഓട്ടോഫാഗോസോമുകള്‍ക്കുള്ളത്.  
ഓട്ടോഫജിയുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും ലോക സമക്ഷത്തില്‍ എത്തിച്ചത് യോഷിനോരി ഒസൂമിയാണ്. 1990കളില്‍ യീസ്റ്റുകളില്‍ നടത്തിയ ചില പരീക്ഷണങ്ങള്‍ ഓട്ടോഫജിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കണ്ടുപിടിത്തത്തിലേക്ക് ഒസൂമിയെ നയിച്ചു. കോശങ്ങള്‍ എങ്ങനെയാണ് സ്വന്തം ഘടകങ്ങളെ പുനര്‍മാണത്തിനായി വിഘടിപ്പിച്ചെടുക്കുന്നതെന്ന സുപ്രധാന വിവരം പല ശാരീരിക പ്രക്രിയകളെയും പുതിയൊരു ഉള്‍ക്കാഴ്ചയോടെ സമീപിക്കാന്‍ ഇടയാക്കി. പട്ടിണിയോടുള്ള അനുകൂലനം, അണുബാധയോടുള്ള പ്രതികരണം തുടങ്ങിയ കാര്യങ്ങളില്‍ ഓട്ടോഫജിയെപ്പറ്റിയുള്ള അറിവ് സുപ്രധാനമാണ്. ഭ്രൂണവികസനത്തിലും, കോശങ്ങള്‍ കലകളായി വൈവിധ്യവല്‍കരിക്കപ്പെടുന്നതിലും ഓട്ടോഫജിക്ക് പങ്കുണ്ട്. പഴയ കോശങ്ങളെ നിര്‍മാര്‍ജനംചെയ്ത് പുത്തന്‍ കോശങ്ങള്‍ നിര്‍മിക്കുന്നതില്‍ ഓട്ടോഫജി ഇടപെടുന്നു. കോശങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുന്ന അനാവശ്യ ഘടകങ്ങളെ ദഹിപ്പിച്ചുകളഞ്ഞ് കോശങ്ങളുടെ ഉള്‍വശം വൃത്തിയാക്കിവയ്ക്കുന്നതും ഈ പ്രക്രിയവഴിയാണ്. ഇത് കോശങ്ങളുടെ ആരോഗ്യവും, പ്രവര്‍ത്തനക്ഷമതയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ പൂര്‍ണമായും ‘ഭക്ഷണത്തില്‍നിന്നു ലഭിക്കുന്നില്ലെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. ആവശ്യമുള്ള ബാക്കി പ്രോട്ടീന്‍ കേടു പറ്റിയതും, മൃതപ്രായമായതുമായ കോശങ്ങളില്‍നിന്ന് ഓട്ടോഫജി വഴി പുനരുല്‍പ്പാദിപ്പിക്കുകയാണ്. ഓട്ടോഫജിയെ നിയന്ത്രിക്കുന്ന ജീനുകള്‍ക്ക്  ഉണ്ടാകുന്ന ഉല്‍പരിവര്‍ത്തനം അഥവാ മ്യൂട്ടേഷന്‍ ക്യാന്‍സറിനും, ടൈപ്പ്–2 പ്രമേഹത്തിനും, പാര്‍ക്കിന്‍സണ്‍ രോഗം പോലുള്ള മസ്തിഷ്കരോഗങ്ങള്‍ക്കും ഇടയാക്കും.
(കുസാറ്റില്‍ മറൈന്‍സയന്‍സ് വിഭാഗം ടെക്നിക്കല്‍ ഓഫീസറാണ് ലേഖകന്‍)

No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...