navbar1

HOME

Saturday, July 25, 2015

International Year of Light 2015


ഇതാ പ്രകാശവര്‍ഷം !
International Year of Light 2015 - പ്രകാശ ശാസ്ത്രത്തിന്റെയും അതിന്റെ പ്രയോഗങ്ങളുടെയും നേട്ടങ്ങളെക്കറിച്ച് അവബോധം വളര്‍ത്തുക, അത് മാനവരാശിക്ക് നല്‍കിയിട്ടുള്ള സംഭാവനകളെ മാനിക്കുക എന്നീ ഉദ്ദേശത്തോടെ ഐക്യരാഷ്ട്ര സംഘടന 2015 – നെ അന്താരാഷ്ട്ര പ്രകാശ – പ്രകാശാധിഷ്ഠിത സാങ്കേതികവിദ്യാ വര്‍‍ഷമായി (IYL 2015) പ്രഖ്യാപിച്ചിരിക്കുന്നു. ജനുവരി മാസത്തില്‍ പാരീസില്‍ നടന്ന
ഇതിന്റെ ഔപചാരിക ഉത്ഘാടനത്തെ തുടര്‍ന്ന് ലോകമെമ്പാടും പ്രകാശവര്‍ഷാചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മധ്യകാലയുഗത്തിലെ പ്രമുഖ അറേബ്യന്‍ പണ്ഡിതനും പ്രകാശ ശാസ്ത്രത്തിന്റെയും അനുബന്ധ സാങ്കേതിക വിദ്യയുടെയും പിതാവായി വിശേഷിക്കപ്പെടുന്നയാളുമായ ഇബ്ന് -അല്‍ -ഹൈസമിനെ (Ibn al Haytham) അനുസ്മരിച്ചാണ് ഈ വാര്‍ഷികാചരണം നടത്തുന്നത്. പ്രകാശ ശാസ്ത്രത്തിലെ ആദ്യ ഗ്രന്ഥമായി ഗണിക്കുന്ന ഇബ്‌ന് അല്‍ ഹൈസമിന്റെ കിതാബുല്‍ മനാളിന്‍‍ (book of optics) എന്ന കൃതിയുടെ ആയിരം വാര്‍ഷികം കൂടിയാണ് 2015. “1001 കണ്ടെത്തലുകള്‍- ഇബ്നുല്‍ ഹൈസമിന്റെ ലോകം” ( 1001 Inventions and the World of Ibn Al-Haytham) എന്നതാണ് അന്തര്‍ദേശീയ തലത്തില്‍ നടത്തുന്ന കാമ്പയിനിന്റെ മുദ്രാവാക്യം. ഇതുകൂടാതെ പ്രകാശത്തിന്റെ തുടക്കമെന്ന് കരുതുന്ന മഹാവിസ്ഫോടനത്തിന്റെ തെളിവെന്ന നിലയില്‍ പശ്ചാത്തല വികിരണങ്ങളെ കണ്ടെത്തിയതിന്റെ 50 ആം വാര്‍ഷികവുമാണ് ഈ വര്‍ഷം. അമേരിക്കയിലെ പ്രശസ്തമായ ബെല്‍ ലബോറട്ടറീസിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന, അര്‍നോ പെന്‍സിയാസ്, റോബര്‍ട്ട് വുഡ്റോ വില്‍സണ്‍ എന്നീ രണ്ട് വാനിരീക്ഷകരാണ് ഇത് കണ്ടെത്തിയത്. പ്രകാശവിപ്ലവത്തിലേക്കു നയിച്ച മറ്റൊരു കണ്ടുപിടിത്തമായ ഫൈബര്‍ ഒപ്ടിക്സിന്റെ കണ്ടുപിടുത്തവും നടന്നിട്ട് ഇപ്പോള്‍ അന്‍പത് വര്‍ഷമായി . ഇംഗ്ലണ്ടിലെ സ്റ്റാന്‍ഡേര്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് ലബോറട്ടറിയില്‍ നടത്തിയ ഗവേഷണങ്ങളിലൂടെയാണ് ചൈനീസ് വംശജനായ ചാള്‍സ് കയോ എന്ന ശാസ്ത്രജ്ഞന്‍, ഇന്റര്‍നെറ്റിന് വേഗംപകര്‍ന്ന ഫൈബര്‍ ഒപ്റ്റിക്സ് സങ്കേതം കണ്ടെത്തിയത്. ഫൈബര്‍ ഒപ്റ്റിക്സിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്കും പ്രകാശ വര്‍ഷത്തില്‍ പ്രണാമം അര്‍പ്പിക്കുന്നു. കൂടാതെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ നൂറാം പിറന്നാളുമാണ് ഈ വര്‍ഷം. ചരിത്രം സുസ്ഥിരവികസനത്തിനും ഊര്‍ജ്ജം, വിദ്യാഭ്യാസം, കൃഷി, വിവരവിനിമയം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇന്നു നേരിടുന്ന പ്രശ്നങ്ങളെ മുറിച്ചുകടക്കുന്നതിനും പ്രകാശശാത്ര സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന അവബോധം വളര്‍ത്തുന്നതിനുമായി ഐക്യരാഷ്ട്രസഭ ഏറ്റെടുത്തിട്ടുള്ള ഒരു ആഗോള ഉദ്യമമാണ് അന്താരാഷ്ട്ര പ്രകാശ വര്‍ഷം. 2012 -ല്‍ യുനെസ്കോയുടെ മീറ്റിംഗില്‍ ഘാന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളാണ് പ്രകാശവര്‍ഷാചരണത്തിന്റെ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. 2013 ഡിസംബര്‍ 20 ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ഇതിന് അംഗീകാരം ലഭിച്ചു. പ്രചാരണ വര്‍ഷത്തിന്റെ ഔപചാരിക ഉദ്ഘാടനം 2015 ജനുവരി 19-20 ന് പാരീസില്‍ നടന്നു. പ്രകാശശാസ്ത്ര വിദഗ്ദ്ധന്‍ ജോണ്‍ എം. ഡുഡ്‌ലി നയിക്കുന്ന, ഇറ്റലിയിലെ അബ്ദുസലാം അന്താരാഷ്ട്ര സൈദ്ധാന്തിക ഭൈതികശാസ്ത്ര കേന്ദ്രം (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സ് ) കേന്ദ്രമാക്കിയുള്ള സെക്രട്ടറിയേറ്റും നിയന്ത്രണ സമിതിയുമാണ് വര്‍ഷാചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. യോര്‍ക്കിലെ ഡ്യൂക്ക് പ്രിന്‍സ് ആന്‍ഡ്ര്യൂ ആണ് പ്രകാശ വര്‍ഷാചരണ സമിതിയുടെ രക്ഷാധികാരി. അനവധി അന്തര്‍ദ്ദേശീയ ശാസ്ത്ര സംഘടനകളും അന്താരാഷ്ട്ര ശാസ്ത്രകൗണ്‍സിലും പ്രകാശര്‍ഷാചരണത്തെ അംഗീകരിച്ചിട്ടുണ്ട്.
2015 അന്താരാഷ്ട്രപ്രകാശവര്‍ഷമായി ആഘോഷിക്കുകയാണ്. നമ്മുടെ ജീവിതത്തിന്റെ സമസ്തരംഗങ്ങളെയും പ്രകാശം സ്വാധീനിക്കുന്നു. അടിസ്ഥാന ജീവിതത്തില്‍നിന്ന് തുടങ്ങി സംസ്കാരത്തിന്റെ മുകള്‍ത്തട്ടുവരെ പ്രകാശം പലതരത്തിലും പ്രകടമാണ്. പ്രകാശവും അതിന്റെ വിവിധസ്വഭാവങ്ങളും പ്രാധാന്യം അര്‍ഹിക്കുന്നു. ഇരുപതാം നൂറ്റാണ്ട് ഇലക്ട്രോണിക് യുഗമായിരുന്നു എന്ന് പറയാറുണ്ട്. 20ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ ഇലക്ട്രോണിക് സാങ്കേതികവിദ്യ പ്രഥമ സ്ഥാനത്തെത്തിയിരുന്നു. "ഇലക്ട്രോണിക്സ്' ഇല്ലാതെ നമുക്ക് ജീവിക്കാനാവാത്ത ഒരു സ്ഥിതി വന്നുചേര്‍ന്നിട്ടുണ്ട്. അര്‍ധചാലക പദാര്‍ഥങ്ങളിലൂടെയുള്ള ഇലക്ട്രോണുകളുടെ ചലനത്തെ നിയന്ത്രിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഘടകങ്ങളായ "ഇലക്ട്രോണിക്സ് ഡിവൈസ്' എന്ന് നാം വിളിക്കുന്നവയായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ എല്ലാ സാങ്കേതികവിദ്യാ വിസ്ഫോടനങ്ങളുടെയും പിന്നില്‍. ഈ നൂറ്റാണ്ടില്‍ ഈ സ്ഥാനം പ്രകാശവും പ്രകാശമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിവൈസുകളും ഉപകരണങ്ങളും ഏറ്റെടുക്കുമെന്നാണ് നാം വിശ്വസിക്കുന്നത്. അതുതന്നെയാണ് അന്താരാഷ്ട്ര പ്രകാശവര്‍ഷത്തിന്റെ പ്രാധാന്യം.
ഇലക്ട്രോണുകളേക്കാള്‍ പ്രകാശകണങ്ങള്‍ക്ക്-ഫോട്ടോണുകള്‍ക്ക്- വളരെ കൂടിയ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. പ്രകാശത്തിന്റെ അന്യമായ ഈ വിശേഷം- പ്രവേഗവും, അതിന്റെ മറ്റ് ചില സ്വഭാവങ്ങളും പ്രകാശമുപയോഗിക്കുന്ന ഉപകരണങ്ങളെ അത്യധികം പ്രാധാന്യമുള്ളതാക്കുന്നു. പ്രകാശത്തിന്റെയും പ്രകാശസാങ്കേതിക വിദ്യകളുടെയും പ്രാധാന്യം മനസ്സിലാക്കാനും പുതിയ പരമ്പരയെ ശാസ്ത്ര പഠനത്തില്‍ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് ഐക്യരാഷ്ട്രസഭ 2015നെ അന്താരാഷ്ട്ര പ്രകാശവര്‍ഷമായി ആചരിക്കാന്‍ ആഹ്വാനംചെയ്തത്. 2015ന് പ്രകാശവുമായി ബന്ധപ്പെട്ട് വേറെയും ചില പ്രത്യേകതകള്‍ ഉണ്ട്. പ്രകാശത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച പലരുടെയും വാര്‍ഷികങ്ങളാണ് 2015ല്‍. 1015ല്‍ പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആദ്യമായി പുസ്തകം രചിച്ച അറേബ്യന്‍ ഗണിതജ്ഞനായ ഇബ്ന്-അല്‍-ഹൈതാമിന്റെ 1000വാര്‍ഷികമാണ് 2015ല്‍. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേര് "ബുക്ക് ഓഫ് ഒപ്ടിക്സ്'(ഇംഗ്ലീഷ് വിവര്‍ത്തനം) എന്നാണ്.
പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചും അതിന്റെ തരംഗ സ്വഭാവത്തെക്കുറിച്ചും വളരെയേറെ ഗവേഷണങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത ഫ്രഞ്ചുകാരനാണ് അഗസ്റ്റിന്‍-ഷീന്‍-ഫ്രനല്‍. ഫ്രനല്‍ ലെന്‍സിനെക്കുറിച്ച് കേള്‍ക്കാത്ത ഫിസിക്സ് വിദ്യാര്‍ഥികള്‍ ഉണ്ടാവില്ല. ഫ്രനല്‍, പ്രകാശത്തിന്റെ തരംഗ സ്വഭാവം തെളിയതിച്ചതിന്റെ 200ാം വാര്‍ഷികമാണ് 2015ല്‍. പ്രകാശത്തെക്കുറിച്ച് സിദ്ധാന്തിക്കുകയും അവ വിദ്യുത് കാന്തിക തരംഗങ്ങളാണെന്ന് സ്ഥാപിക്കുകയും ചെയ്ത സ്കോട്ടുലന്റുകാരനായ ശാസ്ത്രജ്ഞനാണ് ജയിംസ് ക്ലാര്‍ക്ക് മാക്സ്വെല്‍. അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിന്റെ 150ാം വര്‍ഷികമാണ് 2015. തന്റെ പൊതു ആപേക്ഷികാ സിദ്ധാന്തത്തിലൂടെ നമ്മുടെ പ്രപഞ്ചത്തെക്കുറിച്ചും അതോടൊപ്പം പ്രകാശത്തെക്കുറിച്ചും ഉള്ള ധാരണകള്‍ അപ്പാടെ മാറ്റിമറിച്ച ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ഉണ്ടാവില്ലല്ലോ. പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ 100ാം വാര്‍ഷികമാണ് 2015ല്‍.
നമ്മുടെ പ്രപഞ്ചം ഉണ്ടായതെങ്ങനെ? ഒരു മഹാവിസ്ഫോടനത്തിലൂടെയാണ് പ്രപഞ്ചം ഉണ്ടായതെന്നും അത് ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. അതിന് ഒരു പ്രധാന തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് പ്രപഞ്ചത്തിലെ പശ്ചാത്തല വികിരണമാണ്. 1965ലാണ് പശ്ചാത്തല വികിരണം കണ്ടുപിടിക്കപ്പെട്ടത്. അതേവര്‍ഷംതന്നെ ചാള്‍സ് കാവോ പ്രകാശത്തിന്റെ പ്രേഷണത്തില്‍ വിപ്ലവം സൃഷ്ടിച്ച ഫൈബര്‍ ഓപ്ടിക്സ് കണ്ടുപിടിച്ചു. അങ്ങനെ പശ്ചാത്തല വികിരണ കണ്ടുപിടിത്തത്തിന്റെയും ഫൈബര്‍ ഓപ്ടിക്സിന്റെയും 50ാം വാര്‍ഷികം കൂടിയാണ് 2015. അപ്പോള്‍ 2015 അന്താരാഷ്ട്ര പ്രകാശവര്‍ഷമായി ആചരിക്കുന്നത് ഉചിതം തന്നെയല്ലേ.?. പ്രകാശത്തെക്കുറിച്ച് പറഞ്ഞാലോ, എഴുതിയാലോ തീരില്ല. അത്രയേറെ അതിന് സവിശേഷതകളുണ്ട്. കഴിഞ്ഞ 1000 കൊല്ലങ്ങളില്‍ അതിനെക്കുറിച്ച് പഠിക്കുകയും പരീക്ഷിക്കുകയുംചെയ്ത ശാസ്ത്രജ്ഞരും ഗണിതജ്ഞരും വളരെയേറെയാണ്. പ്രകാശത്തിന്റെ കഥ, അവരുടെ പ്രയത്നത്തിന്റെ കഥ കൂടിയാണ്. പ്രകാശത്തിന്റെ ലോകം അദൃശ്യമോ, വെളുപ്പും കറുപ്പുമോ അല്ല. അത് വര്‍ണ പ്രപഞ്ചമാണ്. നമ്മളെ അത്ഭുതസ്തബ്ധരാക്കുന്ന പ്രതിഭാസങ്ങള്‍ പ്രകാശം നമുക്ക് ചുറ്റും സൃഷ്ടിക്കുന്നുണ്ട്.




No comments:

Post a Comment

  മധുരിക്കും മിറാക്കിൾ ഫ്രൂട്ട് സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക...